അഭിനേത്രിയാണ്, അതറിയാം. പക്ഷേ പാർലമെന്റിൽ ഇത്ര ഗംഭീരമായി ആ ദൗത്യം സ്മൃതി ഇറാനി നിർവഹിച്ചുകളയുമെന്ന് സ്വപ്നത്തിൽ പോലും ആരും വിചാരിച്ചതല്ല. കണ്ണീരും കിനാവും ചാലിച്ച അവരുടെ പ്രസംഗം നരേന്ദ്രമോദിയുടെയും കേന്ദ്രസർക്കാരിന്റെയും രാഷ്ട്രീയം പിന്തുടരുന്നവരെപ്പോലും അമ്പരപ്പിച്ചുകളഞ്ഞു. പക്ഷേ ഒന്നു പറയട്ടെ, പാർലമെന്റിൽ രാജ്യം മുഴുവൻ കാൺകെ സ്മൃതി ഉൗറ്റം കൊണ്ട വാക്കുകൾ ഇന്ന് അവരെ പരിഹസിക്കുകയാണ്. കാലവും രാജ്യവും മാപ്പുതരാത്ത നുണകളുടെ ഉടമായാവുകയാണ് താനെന്ന കാര്യം മന്ത്രി മറക്കേണ്ട.
ഇതാണ് അതിനാടകീയത ആവോളം ചേർത്ത് വെല്ലുവിളിയുടെ സ്വരത്തിൽ മന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രസംഗത്തിലെ പച്ചക്കള്ളം. ഹൈദരാബാദിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച രോഹിത് വെമുലയെ രക്ഷിക്കാൻ ആരും ശ്രമിച്ചില്ലെന്ന് സാരം. ഒരു ഡോക്ടറെയും പൊലീസിനെയും അകത്തേക്ക് കടത്തിവിടാൻ രാവിലെ വരെ വിദ്യാർഥികൾ സമ്മതിച്ചില്ലെന്നാണ് വാദം. പകരം ബോധപൂര്‍വം ഇൗ കുട്ടിയെ രാഷ്ട്രീയ ആയുധമാക്കിയെന്നും മന്ത്രി വാദിച്ച് കയറി.
സ്ഥലം ഹൈദരാബാദിലെ ഹോസ്റ്റൽ മുറി. ഹൈദരാബാദ് സർവ്വകലാശാല ചീഫ് മെഡിക്കൽ ഒാഫീസർ പി.രാജശ്രീ രോഹിത് വെമുലയെ പരിശോധിക്കുന്ന ദൃശ്യങ്ങൾ. ഒപ്പം തെലങ്കാന പൊലീസിനേയും കണാം. സോഷ്യൽ മീഡിയയിൽ രോഹിത്തിന്റെ സുഹൃത്തുക്കൾ തന്നെയാണ് മന്ത്രിയുടെ നട്ടാൽ മുളയ്ക്കാത്ത ക്രൂരമായ നുണയെ പൊളിക്കുന്നത്. കൂട്ടുകാരൻ ആത്മഹത്യ ചെയ്തെന്ന് അറിഞ്ഞപ്പോൾ തന്നെ ആരോഗ്യ കേന്ദ്രത്തിലേക്ക് വിളിച്ചതായും ഉടൻ ഡോക്ടറെത്തിയെന്നും സഹവിദ്യാർഥിയായ സിക്രുള്ളാ നിഷയും വെളിപ്പെടുത്തുന്നു. മന്ത്രിയുടെ വാദങ്ങൾ തള്ളി മെഡിക്കൽ ഒാഫീസറും രംഗത്തെത്തിക്കഴിഞ്ഞു. താൻ പരിശോധിക്കുമ്പോഴേക്ക് രോഹിത്തിന്റെ മരണം നടന്ന് രണ്ട് മണിക്കൂർ കഴിഞ്ഞിരുന്നുവെന്ന് അവരും സാക്ഷ്യപ്പെടുത്തുന്നു.
ഒരു സർവകലാശാലയെയും അവിടുത്തെ വിദ്യാർഥികളെയും അപ്പാടെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കാണ് വിദ്യാഭ്യാസമന്ത്രി ചുക്കാൻ പിടിച്ചത്. കള്ളങ്ങൾ സത്യമല്ലെന്നും സത്യങ്ങൾ കള്ളമല്ലെന്നുമുള്ള മാക്ബെത്തിന്റെ ഉദ്ധരണിയാണ് സ്വന്തം വൈകാരിക വിക്ഷോഭത്തിനായി മന്ത്രി കടമെടുത്തത്. എല്ലാ കള്ളങ്ങളെയും സത്യമാക്കാനാണ് തുനിഞ്ഞിറങ്ങിയതെങ്കിൽ മന്ത്രിയോട് ഒന്നേ പറയാനുള്ളൂ, സത്യമേവ ജയതേ.
എണ്ണിപ്പറയാൻ മന്ത്രി പറഞ്ഞ കള്ളങ്ങൾ ഒരുപാടുണ്ട്. ആദ്യം അംബേദ്കറിന്റെ ചിത്രം പതിച്ച പതാകയുമായി സർവ്വകലാശാലാ വളപ്പിൽ അല്ലറചില്ലറ രാഷ്ട്രീയ പ്രവർത്തനം നടത്തിവന്ന രോഹിത് വെമുലയെയും കൂട്ടുകാരെയും രാജ്യവിരുദ്ധരെന്ന് മുദ്ര കുത്തി. ആ മുദ്ര ചാർത്തി മന്ത്രിയെഴുതിയ കത്തിലാണ് രോഹിത് വെമുലയെന്ന രക്തസാക്ഷി പിറന്നതെന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. പിന്നെ പറഞ്ഞു രോഹിത്തെന്ന വിദ്യാർത്ഥി ദളിതനല്ലെന്ന്. തെറ്റായ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചാണ് സർവ്വകലാശാലാ പ്രവേശനമടക്കമുള്ള ഒൗദാര്യങ്ങൾ പറ്റിയതെന്ന് വിവക്ഷ. പിന്നീട് മന്ത്രിയുടെ വകുപ്പുമേലധികാരികൾ രോഹിത്തിനുള്ള സ്റ്റൈപ്പന്റ് തടഞ്ഞു. പിന്നാലെ സസ്പെൻഷനും സമ്മാനിച്ചു.
എല്ലാത്തിനുമൊടുവിൽ ഒരു തൂക്കുകയറും. സ്വന്തം വിദ്യാഭ്യാസ യോഗ്യത തെളിയിക്കാൻ വ്യാജ സർട്ടിഫിക്കറ്റ് പടച്ചതിന്റെ വെളിച്ചത്തിലാണോ രോഹിത് കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന് നിങ്ങൾ പറയുന്നത് എന്ന ചോദ്യം അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ട്. മന്ത്രിയുടെ കള്ളങ്ങളെക്കുറിച്ച് പറയാനാണ് രോഹിത്തിന്റെ അമ്മയും സഹോദരനും വണ്ടികയറി ഡൽഹിയിലെത്തിയത്.
ഒാർക്കുക, കപട ദേശീയതക്കായി കള്ളവാദങ്ങൾ നിരത്തുമ്പോൾ നിങ്ങൾ ഒരമ്മയെയാണ് കരയിക്കുന്നത്. തീർത്തും ദരിദ്രമായ ദലിത് സാഹചര്യങ്ങളിൽ മകനെ വളർത്തി പി.എച്ച്.ഡി വരെയെത്തിച്ച ആ അമ്മയുടെ സ്വപ്നങ്ങളെയും കണ്ണീരിനെയുമാണ് നിങ്ങൾ നിരന്തരം അപഹസിക്കുന്നത്. വിദ്യാഭ്യാസം ഇല്ലാത്തിടത്തേ ഇൗ വികാരങ്ങൾ വാഴൂ എന്ന് നിങ്ങൾക്ക് അറിയാം. ജാതിയുടെയും മതത്തിന്റെയും കള്ളങ്ങൾ ജയിക്കുന്നത് അവിടെയാണ്. അതുകൊണ്ടാണ് നിങ്ങൾ വിദ്യാഭ്യാസത്തെ ഭയക്കുന്നത്, വിദ്യഭ്യാസ കേന്ദ്രങ്ങളെ ചൊൽപ്പടിയിലാക്കാൻ മെനക്കെടുന്നത്. എല്ലാവരും എല്ലാം അറിയുന്നുണ്ട് എന്ന സത്യമെങ്കിലും നിങ്ങളെ പിന്നോട്ടടിക്കട്ടെ.