രാജ്യദ്രോഹകുറ്റം ചുമത്തിയതിനെത്തുടർന്ന് ഒളിവില്‍പോയ ജെഎൻയുവിലെ അഞ്ചു വിദ്യാർഥികൾ ക്യാംപസിൽ തിരിച്ചെത്തി. കീഴടങ്ങാനൊരുക്കമില്ലെന്നും പൊലീസിന് വേണമെങ്കിൽ അറസ്റ്റു ചെയ്യാമെന്നും കട്ടായം പറഞ്ഞു. കുട്ടികളിലേക്കെത്തും മുൻപ് മുതിർന്നവരിലേക്ക് വരാം. ആദ്യം മോദിയിലേക്ക്. ഒഡീഷയിലെ ബാർഗഢിലെ പ്രസംഗവേദിയിൽ രാജ്യം പുകയുന്നതിനു പിന്നിലെല്ലാം തനിക്കെതിരെയുള്ള ഗൂഢാലോചനാ കമ്മിറ്റിയെന്ന് പറഞ്ഞ പ്രധാനമന്ത്രിയിലേക്ക്
മോദി മൗനം മുറിക്കാൻ ഒരു ജനത കാത്തിരിപ്പു തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. ട്വിറ്ററിൽ പതിവായി വന്നു പോകുമെങ്കിലും കത്തിപ്പടരുന്ന കോലാഹലങ്ങളൊന്നും കണ്ട ഭാവം കാണിച്ചില്ല പ്രധാനമന്ത്രി. ഒടുവിൽ ഒഡീഷയിലെ ആ ശബ്ദം കേട്ടു. പറഞ്ഞു വച്ചത് പഴയതു തന്നെ, ചായക്കടയും കള്ളപ്പണവുമെല്ലാം ചേരുന്ന പഴയ വാദങ്ങളെ പുതിയ കുപ്പിയിലാക്കി അവതരിപ്പിച്ചു
കപട രാജ്യസ്നേഹികളാൽ വേട്ടയാടപ്പെട്ട കനയ്യകുമാറിനെ കുറിച്ച് കേൾക്കാൻ കാതോർത്തവരോട് വേട്ടയാടപ്പെടുന്നത് താനാണെന്ന് പറഞ്ഞുവച്ചു പ്രധാനമന്ത്രി. കാക്കിയിട്ടവരും കോട്ടിട്ടവരും കൂട്ടം ചേർന്ന് കുരുക്കുമുറുക്കുന്ന ഗൂഢാലോചന കാണാതെ, തന്നെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് വാചാലനായി. ചായക്കടകാരൻ പ്രധാനമന്ത്രിയായത് സഹിക്കാനാകാത്ത അസഹിഷ്ണുക്കളാണ് കരുനീക്കുന്നതെന്ന് ഉദ്ഘോഷിച്ചു
കയ്യടിച്ചു പിരിഞ്ഞ അണികളെ ഉണർത്തിയതിനപ്പുറം കൈചൂണ്ടി നിൽക്കുന്ന ഒരു വലിയ ആൾക്കൂട്ടത്തെ അടക്കാൻ പോന്ന ഒന്നും പ്രധാനമന്ത്രി പറയാത്തതിലാണ് സങ്കടം. മുഴങ്ങികേട്ടത് മുദ്രാവാക്യങ്ങളുടെ മൂർച്ചകൂട്ടുന്ന പ്രസംഗമായിപ്പോയി എന്നു പറയാതെ വയ്യ
ഇതേ ഭരണകൂടത്തിനു നേരെ വിരൽചൂണ്ടിയ രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിനു ശേഷം ഒരമ്മയുടെ വേദനയെക്കുറിച്ച് പറയാനെങ്കിലും മാന്യത കാട്ടിയ മോദി കനയ്യകുമാറിലേക്കെത്തുമ്പോൾ വീണ്ടും ഏറെ ദൂരം തിരിഞ്ഞു നടക്കുകയാണ്. രോഹിതിലോ കനയ്യ കുമാറിലോ ഉമർ ഖാലിദിലോ രാം നംഗയിലോ ഇത് അവസാനിക്കുന്നില്ല. സ്വന്തം തട്ടകമായ വാരണാസിയിൽ ഇന്ന് ലഭിച്ച സ്വീകരണമെങ്കിലും മോദിയെ തിരുത്താൻ പ്രേരിപ്പിക്കട്ടെ. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നതിനിടെ അശുതോഷ് സിങ് എന്ന വിദ്യാര്‍ഥി നേതാവിനെ ബിജെപി പ്രവർത്തകൻ മർദിച്ചത് മോദിയുടെ കൺമുന്നിൽ തന്നെയായിരുന്നു. അശുതോഷിന്റെ ആവശ്യമാകട്ടെ സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നതും
നാളെ അശുതോഷ് സിങും രാജ്യദ്രോഹിയായേക്കാം. കേജ്്രിവാൾ കുറിച്ചതുപോലെ, ഈ രാജ്യം വിറ്റാലും വിഭജിച്ചാലും കട്ടാലും കൊന്നാലും ഇരയാക്കപ്പെട്ടവനെ രാജ്യദ്രോഹിയാക്കിയാൽ വേട്ടക്കിറങ്ങിയവന് വിജയം കാണാം. പക്ഷേ അത്തരം വിജയങ്ങള്‍ ഇന്ത്യയുടെ വിജയം ആവുന്നില്ല. വേട്ടക്കിറങ്ങി രാജസ്നേഹം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ രാജസ്നേഹമില്ലാത്തവര്‍ക്കുതന്നെ പരോക്ഷ സഹായകമാവുകയല്ലേ എന്ന് ആരും ചോദിച്ചുപോകും.