കേരളത്തിലെ ജനകീയനേതാക്കളുടെ പട്ടികയില്‍ ആദ്യമുണ്ടാകും ഉമ്മന്‍ചാണ്ടി. ഈയൊരുപ്രസ്താവനയെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുക്കള്‍ വരെ തള്ളിക്കളയാന്‍ സാധ്യതയില്ല. ആ പ്രതിച്ഛായ തന്നെയാണ് കൊടുംഅഴിമതി ആരോപണങ്ങള്‍ ക്കിടയിലും ആ േനതാവിനെ ഉലയ്ക്കാതെ നിര്‍ത്തിയതും. എന്നാല്‍ ആള്‍ക്കൂട്ടത്തിന്റെ രാജാവ് ഞാന്‍ തന്നെയെന്ന് തെളിയിക്കാന്‍ അദ്ദേഹവും കൂട്ടരും കൊച്ചിമെട്രോയെ തിരഞ്ഞെടുത്തത് ഒട്ടും ഒട്ടും തന്നെ ഉചിതമായില്ല. മലയാളികളുടെ സ്വപ്ന പദ്ധതി മണ്ണിലിറക്കിയ നേതാവേ എന്നെല്ലാം ആര്‍പ്പുവിളിച്ചെത്തിയ ആ ആള്‍ക്കൂട്ടത്തിന്‍റേത് മെട്രോ മുന്നോട്ടുവയ്ക്കുന്ന യാത്രാ സംസ്കാരത്തെ കൊഞ്ഞനം കുത്തുന്ന കലാപരിപാടി തന്നെയായി.
അല്ല സര്‍ക്കാരേ ആകാശംതൊടുന്ന മെട്രോയേക്കാള്‍ നമുക്ക് ഈ കൊച്ചിയില്‍ ആദ്യം വേണ്ടത് കുറച്ച് മേല്‍പ്പാലങ്ങളല്ലേ എന്നുചോദിച്ച, മെട്രോ മധുരിക്കും കാലം വരെ ഒരുപാട് കയ്പ്പറിഞ്ഞ കൊച്ചിക്കാര്‍ക്കും കൊച്ചിക്കപ്പുറമുള്ള കൂട്ടുകാര്‍ക്കുമെല്ലാം മെട്രോ യാഥാര്‍ഥ്യമായ നാള്‍ മുതല്‍ കേവലം യാത്രാനുഭവം മാത്രമല്ലായിരുന്നു. നേരം പുലരും മുന്‍പേ ഇത്രവലിയ ക്യൂ ഈ നഗരം കണ്ടിട്ടുണ്ടെങ്കില്‍ അത് ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് മാത്രമാകും. അവിടേയും ചെറുപ്പക്കാരുടെ തള്ളിക്കയറ്റത്തിനാണ് സാധ്യത. അവിടേയും ഇങ്ങനെ കുടുംബങ്ങളുടെ വരവേല്‍പ്പൊന്നും അവര്‍ക്കും കിട്ടികാണില്ല.
ഇനി ഈ ജനങ്ങളെ വിട്ട് ജനകീയയാത്രയിലേക്ക് വരാം. അല്ല ഇതിനെയാരാ ജനകീയയാത്രയെന്ന് വിളിച്ചതെന്ന് ചോദിക്കാന്‍ വരട്ടെ, അത് മുന്നണികള്‍ നടത്തിവരുന്ന നവകേരള, വിമോചന, ജനരക്ഷായാത്രകള്‍ പോലെ വന്നുചേര്‍ന്നതുമാത്രമാണ്. ഈ യാത്രയുടെ ഉദ്ദേശം രണ്ടായിരുന്നു. ഒന്ന് മെട്രോയുടെ ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയവല്‍ക്കരിച്ചതിനും അവിടെ പാര്‍ട്ടി നേരിട്ട അവഗണനയ്ക്ക് മറുപടി നല്‍കുക. മറ്റൊന്നു മെട്രോ പിതൃത്വം ഏറ്റെടുക്കുക. എന്നാല്‍ അതിന് തിരഞ്ഞെടുത്ത ഈയാത്ര ചട്ടലംഘനങ്ങളുടെ ഘോഷയാത്രയായേ ജനം വായിക്കുകയുള്ളൂ.
പറയുന്നതിനേക്കാള്‍ ഉറക്കെപറയുന്നുണ്ട് ഈ ജനകീയ യാത്രയിലെ ദൃശ്യങ്ങള്‍. ആലുവ സ്റ്റേഷനിലേക്ക് യാത്രക്കെത്തുന്ന നേതാക്കള്‍, ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എംഹസനും ഒപ്പം പ്രാദേശികനേതാക്കളും പ്രവര്‍ത്തകരുമായി ഒരു വലിയ ആള്‍ക്കൂട്ടവും. പിന്നെ നടന്നത് ഒരു ടിക്കറ്റെടുത്തെന്ന ലൈസന്‍സില്‍ ചട്ടലംഘനങ്ങളുടെ നെടുനീളന്‍യാത്ര. മുദ്രാവാക്യം വിളികള്‍ വിലക്കിയവരെ വെല്ലുവിളിച്ചുള്ള മുദ്രാവാക്യങ്ങള്‍... തിരക്കെന്ന പേരുപറഞ്ഞ് ടിക്കറ്റ് പരിശോധനാ ഗേറ്റുകള്‍ തുറന്നുവപ്പിച്ച് പ്ലാറ്റ്ഫോമിലേക്കുള്ള ഇടിച്ചുകയറല്‍... ദേഹപരിശോധനയോടുള്ള നിസഹകരണം... യാത്രാക്കാര്‍ക്കും മെട്രോ ജീവനക്കാര്‍ക്കും അസൗകര്യം തീര്‍ത്തുള്ള ഉന്തും തള്ളും ആര്‍പ്പുവിളി ബഹളങ്ങളും... ട്രയിനില്‍ ഇടിച്ചുകയറാനുള്ള ശ്രമത്തില്‍ വാതിലുകള്‍ അടയ്ക്കാന്‍ സാധിക്കാതെ പോയതും എസ്കലേറ്റര്‍ തകരാറിലായതും എണ്ണിപ്പറഞ്ഞാല്‍ ഏറെവരും ഈ ജനകീയയാത്രയിലെ ലീലാവിലാസങ്ങള്‍....
എന്തിനോടുള്ള പ്രതിഷേധമാണെങ്കിലും ഇതല്ല വഴിയെന്ന് ഉറക്കെപ്പറയാതെ വയ്യ. ഇത് തെറ്റായ മാത്യക തന്നെയാണ്. ഇത് ഒട്ടും ജനകീയമേയല്ലാത്ത യാത്ര തന്നെയാണ്. എന്തെന്നാല്‍ മെട്രോ കേവലം വികസനത്തിന്റെ വിളംബരത്തിനപ്പുറം സംസ്കാരത്തിന്റെ തുടക്കം കൂടിയായിരുന്നു. അവിടെ ഇത്ര സംസ്കാരമില്ലാതെ പെരുമാറാന്‍ ഒരു നേതാവും കൂട്ടുനില്‍ക്കാന്‍ പാടില്ലായിരുന്നു. ഒടുവില്‍ ഏറ്റവുമൊടുവിലിങ്ങനെ ഖേദംപ്രകടിപ്പിക്കാന്‍വേണ്ടി എന്തിനാണ് ഇങ്ങനെയൊരുയാത്ര.
നിയമസഭയില്‍ ഇ.പി.ജയരാജന്‍ സ്പീക്കറുടെ കസേര വലിച്ചെറിയുന്ന ചിത്രമുയര്‍ത്തി ഇതാണോ മാന്യമായ പ്രതിഷേധമെന്ന ചോദ്യമുയര്‍ത്തി ആരും ദയവുചെയ്ത് ഈ വിഷയത്തോട് വിയോജിക്കാന്‍ വരരുത്. ആദ്യദിനം കുമ്മനം രാജശേഖരന്‍ കയറിയതിലെ അനൗചിത്യവും ഇതുമായി ബന്ധിപ്പിക്കരുത്. പ്രതിപക്ഷത്തോട് പറഞ്ഞുവച്ചത് ഇത്രമാത്രം ഒരു പ്രതിഷേധവുമായി ഇറങ്ങുമ്പോള്‍ തിരിച്ച് അതിലും വലിയ പ്രതിഷേധമായി മാറാനുള്ള പദ്ധതികള്‍ ആലോചിക്കാതിരിക്കുക. ആര്‍ക്കും നാളെ അപകടകരമാം വിധത്തില്‍ അനുകരിക്കാവുന്ന തെറ്റായ മാതൃകകള്‍ സൃഷ്ടിക്കാതിരിക്കുക. ഒപ്പം ഇത്രമേല്‍ ആവേശം അണികള്‍ക്കുണ്ടെങ്കില്‍ ഔചിത്യപൂര്‍വം ഉപയോഗിക്കാന്‍ വേദികള്‍ ആയിരംവേറെയുണ്ടല്ലോ. എന്തിനാണ് ഒരുനല്ലസംസ്കാരത്തിന്റെ കടയ്ക്കല്‍ കോടാലിയുമായെത്തുന്നത്.