കെ എം മാണിയുടെ പാർട്ടിയിൽ എന്തോ സംഭവിക്കാൻ പോകുന്നുണ്ട്. അതിന്റെ കാറ്റും കോളും ഇലയനക്കവും ഒക്കെ ഇതിനകം കണ്ടു കഴിഞ്ഞു. പക്ഷെ ഒന്നും സംഭവിക്കാനില്ലെന്ന് പറഞ്ഞ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് കെ എം മാണി.
പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ വാർത്തയായതിലെ ക്ഷോഭമാകാം തന്റെ വാക്കുകളിലൂടെ കെ എം മാണി പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിൽ ഒരു വിഭാഗം സീറ്റിന്റെ കാര്യം പറഞ്ഞ് സമ്മർദ്ദം ചെലുത്തുന്നതാണ് കെ എം മാണിയെ അലോസരപ്പെടുത്തുന്നത്. കഴിഞ്ഞ തവണ പി സി ജോർജിനടക്കം കിട്ടിയത് 15 സീറ്റ് അതിൽ പി ജെ ജോസഫിനും കൂട്ടർക്കും നൽകിയത് നാല് സീറ്റു മാത്രം. ഇത്തവണ കൂടുതൽ സീറ്റുകൾ വേണമെന്ന് അവർ ആവശ്യപ്പെടുന്നു. ആ ആവശ്യം ഉയര്‍ന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ കെ എം മാണി പറയുന്നു. തീരുമാനം പോയിട്ട് ചർച്ച പോലുമായിട്ടില്ലെന്ന്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപാണ് പി ജെ ജോസഫും പി സി ജോർജും കെ എം മാണിക്കൊപ്പം ചേർന്നത്. അതിന്റെ പേരിൽ കൂടുതൽ സീറ്റുകൾ കെ എം മാണി ചോദിച്ചിരുന്നു. ചർച്ചകള്‍ക്ക് മുൻപ് തന്നെ.
അന്ന് വാങ്ങിയെടുത്ത സീറ്റുകൾ വീതം വെച്ചപ്പോൾ തങ്ങൾക്ക് കാര്യമായി ഒന്നും കിട്ടിയില്ലെന്നാണ് പി ജെ ജോസഫ് വിഭാഗത്തിലെ ചില നേതാക്കളുടെ പരാതി. സീറ്റ് നൽകാൻ കെ എം മാണിയും വാങ്ങി നൽകാൻ പി ജെ ജോസഫും താല്പര്യം കാട്ടാത്ത അവസ്ഥയിൽ കലിപൂണ്ട് നിൽക്കുന്ന കൂട്ടരാണ് ഇവർ. പി സി ജോർജ് പോയതോടെ ഒരു സീറ്റ് ഒഴിവു വന്നിട്ടുണ്ട്. മുന്നണിയിൽ അല്ലാതെയും സീറ്റുകൾ ഒഴിവുണ്ട്. കെ എം മാണി ഒന്ന് ആഞ്ഞുപിടിച്ചാൽ ഒന്നോ രണ്ടോ സീറ്റ് കൂടി വാങ്ങിയെടുക്കാവുന്നതേയുള്ളൂ. അതിന് അദ്ദേഹം മനസ് വെക്കുന്നില്ലെന്ന എന്നതാണ് പ്രശ്നം. ഫ്രാൻസിസ് ജോർജിനെപ്പോലെയുള്ളവർക്ക് സീറ്റ് നൽകി അവരെ വളർത്തേണ്ടതില്ലെന്ന തീരുമാനമാണ് കെ എം മാണിയും മകനും ചേർന്ന് എടുത്തിരിക്കുന്നതെന്ന തോന്നലും വിമതഗ്രൂപ്പിനുണ്ട്. പക്ഷെ ഇതുപോലെ പല ഇലയനക്കങ്ങളും കണ്ട കെ എം മാണിക്ക് ഇതൊന്നും പുത്തരിയേയല്ല.
പാർട്ടി വലുതായപ്പോൾ അർഹിച്ച സീറ്റുകൾ കെ എം മാണി യുഡിഎഫിൽ നിന്ന് വാങ്ങിയെടുത്തു. ഇപ്പോൾ നേതാക്കൾ അർഹതയ്ക്കനുസരിച്ച് സീറ്റുകൾ ചോദിക്കുന്നു. അത് കൊടുക്കാനാകുമോ ഇല്ലയോ എന്നതാണ് പ്രശ്നം. കൊടുത്തില്ലെങ്കിലോ? രാഷ്ട്രീയത്തിൽ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരും വെല്ലുവിളികളെ നേട്ടമാക്കിമാറ്റുന്നവരുമാണ് വിജയികൾ