അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ആരവങ്ങളടങ്ങുമ്പോള്‍ ചിരിതൂകി നില്‍ക്കുന്നു രാജ്യത്തെ ഭരണപക്ഷ പാര്‍ട്ടി. ഉത്തര്‍പ്രദേശിലടക്കം ബി.ജെ.പി നേടിയ വിജയം രാഷ്ട്രീയമായി തിളക്കമാര്‍ന്നതാണ്. ഇന്ത്യയുടെ ഹൃദയദേശത്ത് വിജയപതാക നാട്ടിയ നരേന്ദ്രമോദിക്ക് ഡല്‍ഹിയില്‍ ഒന്നുകൂടി ആഞ്ഞിരിക്കാം. ജനാധിപത്യ ഇന്ത്യക്ക് ആശ്വസിക്കാന്‍ ഈ തിരഞ്ഞെടുപ്പില്‍ എന്തുണ്ട് എന്ന ചോദ്യത്തിന് പക്ഷെ അത്ര പെട്ടെന്ന് പറയാവുന്ന ഒരുത്തരമല്ല ഉണ്ടാകുക. അസ്വസ്ഥഭരിതവും കലുഷിതവുമായ ഉത്തരേന്ത്യന്‍ ജീവിതത്തിന് ഈ ജനവിധി എന്തുതരം ആശ്വാസമാണ് പകരുക..? വിജയാഘോഷത്തിനിടെ ആ വക ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം തേടേണ്ടതുണ്ട്.
അവിശ്വസനീയമാണ് ഈ വിജയം. 2012 നിയമസഭാ തിരഞ്ഞെടുപ്പുഫലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി സ്വന്തമാക്കിയ വിജയത്തില്‍ അവിശ്വസനീയത ആവോളമുണ്ട്, അത്ഭുതവും. 47 സീറ്റ് മാത്രമുണ്ടായിരുന്ന പാര്‍ട്ടി മുന്നൂറിലേറെ സീറ്റ് നേടിയാണ് ഭരണം പിടിച്ചത്. ആകെയുള്ള 403 സീറ്റിന്റെ 70 ശതമാനവും നരേന്ദ്രമോദിയുടെ ഒറ്റയാള്‍ ചിറകില്‍ ബി.ജെ.പി കയ്യടക്കി. തിരഞ്ഞെടുപ്പ് വിദഗ്ദര്‍ പ്രവചിച്ചതിനപ്പുറം ഉയരത്തിലുള്ള വിജയത്തിലേക്ക് ബി.ജെ.പിയെ കൂടെക്കൂട്ടിയതിന്റെ കാര്യകാരണങ്ങള്‍ തെളിയാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. യുപി പോലെ വൈവിധ്യങ്ങളുള്ള ഒരു ദേശത്ത് പ്രത്യേകിച്ചും. തിരഞ്ഞെടുപ്പ് പണ്ഡിതര്‍ പറഞ്ഞുവെച്ച ജാതി സമവാക്യങ്ങളെ, അതിന്റെ കണക്കുകളെ അപ്പാടെ തള്ളുന്ന ജനവിധിയെന്ന് രണ്ടാമതൊരു ആലോചനയില്ലാതെ പറയാവുന്ന ജനവിധി.
ജാട്ടുകളും വലിയ വിഭാഗം ദലിതരുമടക്കം ബി.ജെപിയെ കൈവിട്ടുവെന്ന കണക്കുകളെ പാടെ തള്ളിക്കളയുന്നു പെട്ടിയിലായ വോട്ടുകള്‍. കൃത്യമായി പറഞ്ഞാല്‍ 2014ല്‍ മോദിയെ ഡല്‍ഹിയില്‍ അധികാരമേറ്റിയ ജനത അതേമട്ടില്‍ അദ്ദേഹത്തെ തുണച്ചുവെന്ന് സമ്മതിക്കേണ്ടി വരും. കൃത്യമായ വര്‍ഗീയഏകീകരണത്തിന്റെ അടയാളം പതിഞ്ഞുകിടക്കുന്നു എന്നിടത്ത് പക്ഷെ, ഈ ജനവിധി ആരോപണ നിഴലില്‍ അകപ്പെട്ടുവെന്നുകൂടി ചേര്‍ത്തു പറയാതെവയ്യ.
അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി തന്നെ അജണ്ടകള്‍ നേരിട്ട് ഏറ്റെെടുത്തുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് പാര്‍ട്ടിയും നരേന്ദ്രമോദി തന്നെയും മറുപടി പറയേണ്ടിവരും.
അമ്പരപ്പിക്കുന്ന മറ്റൊരു കണക്ക് വരുന്നത് ഉത്തര്‍പ്രദേശിലെ മുസ്്ലിം ഭൂരിപക്ഷ മേഖലകളില്‍ നിന്നാണ്. മുസ്‍ലിം സ്വാധീനം കൂടുതലുള്ള 72 മണ്ഡലങ്ങളില്‍ അവര്‍ വിജയിച്ചുവെന്നത് മോദിയുടെ ഇന്ത്യയില്‍ ചെറിയ വിശകലനങ്ങള്‍ മതിയാകാത്ത വോട്ടുകണക്കാണ്. ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് വര്‍ഗീയകലാപമുണ്ടായ മുസഫര്‍ നഗറും ബീഫിന്റെ പേരില്‍ വയോധികന്‍ കൊല്ലപ്പെട്ട ദാദ്രിയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു എന്നുകൂടി അറിയുക. എണ്‍പത് ശതമാനത്തിനടുത്ത് മുസ്ലിം വോട്ടുകളുള്ള മണ്ഡലങ്ങളിലെ കണക്ക് ഉയര്‍ത്തിക്കാട്ടിയാണ് മായാവതി വോട്ടിംഗ് യന്ത്രങ്ങളെ പ്രതിക്കൂട്ടിലാക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസം.
ഒരു വിഭാഗത്തെ പൂര്‍ണമായി മാറ്റിനിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടുവെന്ന കറുത്തപാട് ഇനിയുള്ള അഞ്ചുവര്‍ഷക്കാലം യു.പിയില്‍ ബിജെപിയെ പിന്തുടരുമെന്ന് തീര്‍ച്ച. 403 അംഗ പട്ടികയില്‍ ഒരു മുസ്‍ലിമിനുപോലും സീറ്റ് നല്‍കാതെ, അതില്‍ തെല്ലും ജാള്യത തോന്നാതെ പോകുന്ന ഒരു പാര്‍ട്ടിക്ക് ജനാധിപത്യത്തിന്റെ വിജയത്തില്‍ ആഹ്ലാദിക്കാന്‍ എന്താണ് അവകാശം..? അവിടെ വര്‍ഗീയ ധ്രുവീകരണമെന്ന ആക്ഷേപം പ്രതിരോധമില്ലാതെ ശരിവെയ്ക്കേണ്ടിവരുമെന്ന് തീര്‍ച്ച.
അവിടെയാണ് ഉത്തരേന്ത്യയുടെ സമാധാനപൂര്‍ണമായ നാളെകള്‍ രാജ്യത്തിന്റെ തന്നെ ആശങ്കയായി പരിണമിക്കുന്നത്. വീട്ടില്‍ ബീഫ് കൈവശം വെച്ചതിന് ചോദ്യവും പറച്ചിലുമില്ലാതെ കൊന്നുതള്ളുന്നവരുടെ പ്രത്യയശാസ്ത്രം അധികാരത്തിലേക്ക് നടക്കുമ്പോള്‍, ന്യൂനപക്ഷം ആശങ്കയുടെ നിഴലിലാകുമെന്നതില്‍ സംശയമില്ല. ആ ആശങ്കയ്ക്ക് പ്രതിരോധമായി കിട്ടിയ മുസ്ലിം വോട്ടുകവുടെ പെരുപ്പിച്ച കണക്കുകള്‍ മതിയാകാതെ വരും. ഭരണവിരുദ്ധവികാരത്തിന്റെ പതിവു ന്യായത്തില്‍ ഒതുക്കാവുന്നതിനപ്പുറം ചിലത് ഈ വിജയത്തിന്റെ അടിക്കല്ലായുണ്ട് എന്നുകൂടി കാണണം. നോട്ടുപ്രതിസന്ധിയെന്ന വലിയ ദുരിതത്തിന് പിന്നാലെയും നരേന്ദ്രമോദിക്ക് വോട്ട് ചെയ്യുന്ന സാധാരണക്കാരന്‍ മുന്നോട്ടുവെയ്ക്കുന്നത് എന്തുതരം രാഷ്ട്രീയമാണ് എന്നത് കൃത്യമായ ആലോചനയും ശ്രദ്ധയും അര്‍ഹിക്കുന്നു. പക്വമായ ഒരു ജനാധിപത്യത്തില്‍ മുകളില്‍ വരേണ്ട സര്‍ക്കാരും പാര്‍ട്ടിയും പിന്നിലായിപ്പോകുന്ന അവസ്ഥാ വിശേഷം. എല്ലാത്തിനുമപ്പുറം നരേന്ദ്രമോദി എന്ന വ്യക്തി ഇവിടെ മുകളില്‍ കയറുന്നു. ന്യായാന്യായങ്ങള്‍ക്കപ്പുറം അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തിയും ജനമനസ്സിനെ ആഴത്തില്‍ വേരൂന്നുമ്പോള്‍ അതിലെ രാഷ്ട്രീയ തന്ത്രജ്‍ഞത മാത്രം തിരഞ്ഞാല്‍ മതിയാകില്ല. ഇനിയൊരിക്കലും നോട്ട് റദ്ദാക്കലിന്റെ പേരില്‍ നരേന്ദ്രമോദിയോട് രാഷ്ട്രീയചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ബദല് രാഷ്ട്രീയത്തിന് അര്ഹതയില്ലെന്നു തന്നെ ബി.ജെ.പി ഈ ജനവിധിയിലൂടെ സ്ഥാപിച്ചെടുക്കും. പക്ഷേ തിരഞ്ഞെടുപ്പുവിധി കൊണ്ടു ഇല്ലാതാകുന്ന ചോദ്യമാണോ നോട്ടു റദ്ദാക്കലും അതിന്റെ അറ്റമില്ലാത്ത ദുതിതങ്ങളും. നോട്ട് റദ്ദാക്കല് മുന്നോട്ടു വച്ച രാഷ്ട്രീയമാണ് യു.പി.ജനത അംഗീകരിച്ചതെന്നാണ് ബി.ജെ.പി. വാദിക്കുന്നതെങ്കില് ആ വിശ്വാസത്തിന് വസ്തുതാപരമായി തെളിവു നല്കി നന്ദി പ്രകടിപ്പിക്കാന് ഇനിയെങ്കിലും ബി.ജെ.പി. ധൈര്യം കാണിക്കണം, അതുതന്നെയാണ് ചെയ്യേണ്ടതും രാജ്യം പ്രതീക്ഷിക്കുന്നതും.
യുപിയിലടക്കം വിജയം കണ്ട നരേന്ദ്രമോദിയുടെ ഈ രാഷ്ട്രീയ തന്ത്രജ്‍ഞത നമ്മുടെ ജനാധിപത്യത്തിന് കരുത്താണോ ദൗര്‍ബല്യമാണോ എന്നതാണ് ഇനി ഉയരേണ്ട ചോദ്യം. ഒപ്പം ഇന്ത്യയിലെ കോണ്‍ഗ്രസ്സടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ അനേകമനേകം സെല്‍ഫ് ഗോളുകളുടെ ദുര്യാഗം കൂടിയാണ് ഈ ജനത പേറുന്നത്. ഭരണക്കസേരയില്‍ കൂടുതല്‍ കരുത്തനാകുന്ന മോദിയെക്കാള്‍, ചോദ്യങ്ങള്‍ അര്‍ഹിക്കുന്നത് പലമട്ടില്‍ അസ്വസ്ഥരായ പ്രതിപക്ഷ പാര്‍ട്ടികള്‍ തന്നെയാകുന്നത് അതുകൊണ്ടാണ്.
പഞ്ചാബും ഗോവയുമെല്ലാം പറഞ്ഞ് കോണ്‍ഗ്രസിന് വെറുതെ നെടുനീര്‍പ്പിടാമെന്നുമാത്രം. വിളിപ്പാടകലെ ഇനിയും അഗ്നിപരീക്ഷകള്‍ പലതാണ്. ഭരണവിരുദ്ധവികാരമാണ് യുപിയില്‍ എന്ന ഒഴുക്കന്‍ മറുപടിയും ഈ പ്രഹരങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കില്ല. ബിജെപിയുടെ ഒറ്റ വിജയപ്പകലില്‍ പൊടുന്നനെ തിളക്കമത്രയും ചോര്‍ന്നുപോയ രാഹുല്‍-അഖിലേഷ് ചങ്ങാത്തത്തിന്റെ ആയുസ്സ് എത്രകാലമെന്ന് കമ്ടുതന്നെ അറിയണം. ബിഹാറിലും ഒരു പരിധിവരെ ബംഗാളിലും വിജയം കണ്ട രാഹുല്‍ നയങ്ങള്‍ക്ക്, യുപി തിരിച്ചടിയോടെ പാര്‍ട്ടിയില്‍ എതിരാളികള്‍ മറനീക്കുമെന്ന് തീര്‍ച്ച. അച്ഛനെയടക്കം നോക്കുകുത്തിയാക്കിയ പടയോട്ടത്തിനും കടിഞ്ഞാണ്‍ വീണതോടെ അഖിലേഷിനും വരുംനാളുകള്‍ കടുത്തതാകും. കാല്‍ച്ചുവട്ടിലെ മണ്ണ ഒലിച്ചുപോയത് തിരിച്ചറിയാന്‍ മായാവതിക്ക് ഈ അടിപതറല്‍ തീര്‍ച്ചയായും മതിയാകണം.
രാജ്യം നേരിടുന്ന പലമട്ടിലുള്ള വെല്ലുവുളികള്‍ക്കിടെ, കോണ്‍ഗ്രസ് വിരുദ്ധര്‍ വരെ പ്രതീക്ഷയര്‍പ്പിച്ച കൂട്ടുകെട്ടാണ് യുപിയില്‍ മൃതപ്രായത്തിലായത്. പുതിയ കാല മോദി രാഷ്ട്രീയത്തെ കേവലം ജാതി സമവാക്യങ്ങളാലും ബലമില്ലാത്ത രാഷ്ട്രീയ മുദ്രാവാക്യങ്ങളാലും എതിരിടാനിറങ്ങിയതിന്റെ സ്വാഭാവിക അന്ത്യം. മനംമയപ്പിക്കുന്ന വലിയ വിജയത്തിന്റെ പ്രഭാവം എല്ലാ വിമര്‍ശനങ്ങളില്‍ നിന്നുമുള്ള മുക്തിയായി രാജ്യം ഭരിക്കുന്ന പാര്‍ട്ടിയും കാണരുത്. ഒടുങ്ങാത്ത പ്രതീക്ഷയാണ് കരുത്ത്. ഏത് തിരിച്ചടിയിലും കൈവിടാത്ത പ്രതിരോധവും പോരാട്ടവും ജനാധിപത്യ-പുരോഗമന മനസ്സുകള്‍ ഇന്ത്യയില്‍ തുടരുക തന്നെചെയ്യും. അത് കേള്‍ക്കാന്‍ ഇന്നാട്ടില്‍ എത്ര രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കഴിയും എന്നതാണ് ചോദ്യം.