കൗരവര്‍ നടത്തിയ അധര്‍മ പ്രവര്‍ത്തനങ്ങളുടെ ഒപ്പം നിന്നതിന് ഒരു ആഞ്ജലീകാസ്ത്രത്തില്‍ അവസാനിക്കുകയായിരുന്നു കര്‍ണന്‍. പറഞ്ഞുപോകുന്നത് പഴയ ഇതിഹാസനായകനിലേക്ക് ഒന്നുമല്ല. പുതിയ കര്‍ണനെക്കുറിച്ചാണ്. അതെ, ചിന്നസ്വാമി സ്വാമിനാഥന്‍ കര്‍ണനെന്നെ ജസ്റ്റിസ് സി.എസ്.കര്‍ണനെക്കുറിച്ച്. അദ്ദേഹത്തെ വീഴ്ത്താന്‍ പരമോന്നത കോടതി തൊടുത്ത പുതിയ ആഞ്ജലികാസ്ത്രത്തെക്കുറിച്ച്. ചോദ്യം ഒന്നുമാത്രം അത്രമേല്‍ അധര്‍മിയാണോ ഈ കര്‍ണന്‍.
ഒരുകത്തിലാണ് ഈ കര്‍ണപര്‍വം ഇത്രമേല്‍ കത്തിയെരിയാന്‍ തുടങ്ങിയത്. കോട്ടിട്ടവരും കോട്ടൂരിയവരുമായ ഇരുപതോളം ന്യായാധിപര്‍ അഴിമതിക്കാരെന്ന് ഈവര്‍ഷമാദ്യം പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തില്‍ കര്‍ണന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് കടുത്ത കോടതിയലക്ഷ്യമെന്ന് കാട്ടി സുപ്രീംകോടതി വിശദീകരണത്തിനായി കര്‍ണനെ നേരിട്ടുവിളിപ്പിച്ചു. എന്നാല്‍ മുഖം നല്‍കാന്‍ മനസില്ലെന്ന് പറഞ്ഞ കര്‍ണന്‍ നിഷേധിയായി. തൊട്ടുപുറകെ കര്‍ണന്റെ മനോനിലയളന്നുവരാന്‍ കോടതി ആളെ വിട്ടു. സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് വിദേശയാത്രാ സ്വാതന്ത്ര്യം നിഷേധിച്ചും അഞ്ച് വര്‍ഷ തടവും പതിനായിരം രൂപപിഴയും വിധിച്ചും അതിന് കര്‍ണന്‍ മറുവിധിയെഴുതി. ശേഷം കോടതിയലക്ഷ്യക്കേസില്‍ ആറുമാസം അഴിയെണ്ണൂവെന്നെഴുതി സുപ്രീംകോടതി കര്‍ണന്റെ കടലാസുകീറി.
ആദ്യം കര്‍ണന്റെ പിഴവുകളെ പറഞ്ഞവസാനിപ്പിക്കാം. താന്‍ കൂടി ഭാഗമായ ജുഡീഷ്യറിക്കെതിരെ ആരോപണമുയര്‍ത്തുമ്പോഴും കര്‍ണന് പിഴച്ചത് അത് അവതരിപ്പിച്ച രീതിയില്‍ തന്നെയാണ്. നീതിതേടിയപ്പോള്‍ ഒരു ന്യായാധിപനായിട്ടും പലപ്പോഴും നിയമത്തിന്റെ വഴിമറന്നുവെന്നത് സത്യം തന്നെ. സ്വയംകോടതിയെന്ന് പ്രഖ്യാപിച്ച് നടത്തിയ വിധിപ്രഖ്യാപനങ്ങളെല്ലാം തൊടുത്ത അസ്ത്രത്തെ കര്‍ണനിലേക്ക് തന്നെ തിരികെയെത്തിച്ചു. അങ്ങനെയിരിക്കുമ്പോഴും പിഴച്ചത് പറഞ്ഞ രീതിയില്ലെന്നതുമാത്രമേയുള്ളൂ, പറഞ്ഞതെല്ലാം, പറഞ്ഞതെല്ലാം പതിരുള്ളവ തന്നെയാണ്.
അതെ, എല്ലാത്തിലുമപരി അഭിസംബോധനചെയ്യപ്പെടേണ്ട വിഷയം കര്‍ണന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ തന്നെയാണ്. ഇങ്ങ് പടിക്കലുള്ള കോടതി മുതല്‍ അങ്ങ് പരമോന്നതകോടതി വരെ നീതിപീഠങ്ങളുടെ വഴിയിലും വരാന്തയിലും മുറ്റത്തും മുറിയിലുമെല്ലാം അരങ്ങേറുന്ന അവസാനിപ്പിക്കേണ്ട അസംബന്ധനാടകങ്ങളെ കൂക്കി വിളിക്കുകതന്നെയായിരുന്നു കര്‍ണന്‍. ആ നിരയില്‍ ആദ്യം കൈപൊക്കിയ ആളും കര്‍ണനല്ലെന്നത് ചേര്‍ത്തുവായിക്കണം. അഭിഭാഷകരെതന്നെ അഭിസംബോധനചെയ്യവേ തുല്യത ഉറപ്പാക്കേണ്ട നാം താല്‍പര്യങ്ങളോട് കൂടരുതെന്നു പ്രഖ്യാപിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പ്രസംഗമെല്ലാം ഇന്നും യൂട്യൂബ് ചാനലുകളില്‍ ഇഷ്ടം ഇഷ്ടം ഏറെ വാരിക്കൂട്ടുന്നുണ്ട്. തിരുത്താന്‍ ഏറെയുണ്ടെന്ന് കട്ജു അന്നും ഇന്നും സധൈര്യം ഓര്‍മിപ്പിക്കുന്നുണ്ട്.
നമ്മള്‍ ഇങ്ങനയല്ല മുന്നോട്ടുപോകേണ്ടത് സുഹൃത്തുക്കളേയെന്ന് വിളിച്ചുപറഞ്ഞവര്‍ വേറയുമില്ലേ. എസ്എച്ച് കപാഠിയ, ടിഎസ്.ഠാക്കൂര്‍, ആര്‍.എം.ലോധ, ശാന്തിഭൂഷണ്‍ ഉയര്‍ന്ന കരങ്ങള്‍ ഏറെയാണ്. അതില്‍ ഒന്നുമാത്രമാണ് കര്‍ണന്‍. തന്നിടത്തിലെ താന്തോന്നിത്തരങ്ങള്‍ക്ക് താഴിടാനിറങ്ങിയെന്നതുകൊണ്ടുതന്നെ കര്‍ണന് ഒപ്പം നില്‍ക്കാതെയും വയ്യ. ജാതിമതവര്‍ഗവര്‍ണങ്ങളോട് കണ്ണടച്ചു നില്‍ക്കുന്ന നീതിദേവതക്കുമുന്നില്‍ ജാതിക്കണ്ണട വച്ചവരുടെ തേര്‍വാഴ്ചയുണ്ടെന്നതും തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന ന്യായാധിപക്കൂട്ടത്തോട്ട് തര്‍ക്കിച്ചുപോകുന്ന അനവധി സാഹചര്യമുണ്ടെന്നതും കര്‍ണന്‍ പറയുമ്പോള്‍ ആദ്യം അഭിസംബോധന ചെയ്യപ്പെടേണ്ടത് അതുതന്നെയാണ്. ആദ്യമളക്കേണ്ടത് അതിന് കൂടപിടിക്കുന്നവരുടെ മനോനിലയുമാണ്.
അതെ അതിനൊന്നും മുതിരാതെയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗിയും സുപ്രീംകോടതി അഭിഭാഷക അസോസിയേഷനും കര്‍ണന് കല്‍ത്തുറുങ്കെന്ന വാദമുയര്‍ത്തുന്നതും കോടതിയലക്ഷ്യനിയമപ്രകാരം അഴിയും പിഴയും കര്‍ണനെ തേടിയെത്തുന്നതും. അവിടെ കോടതിയലക്ഷ്യനിയമം പലതിനും ഒരു പ്രതിരോധ ഉപാധിയാകുന്നില്ലേയെന്ന ചോദ്യത്തിനേയും കാണാതിരുന്നുകൂടാ. സ്വയം തിരുത്താത സ്വജാതികള്‍ക്ക് പടച്ചട്ടയും പരിചയുമാകാന്‍ അത് ദുരുപയോഗം ചെയ്യുന്നതിനെ ചേര്‍ത്തുവായിക്കാതിരുന്നുകൂടാ
കണ്ടംപ്റ്റ് ഓഫ് കോര്‍ട്ട് അഥവാ കോടതിയലക്ഷ്യനിയമം. 1971. കോടതിവിധികളോടുള്ള അനുസരണയില്ലായ്മയെ അനാദരവിനെ ഈ വിഭാഗത്തില്‍പെടുത്താം. കോടതി ഉത്തരവുകളെ ലംഘിക്കുകയോ മാനിക്കാതിരിക്കുകയോ രേഖകളില്‍ കൃതിമം കാട്ടുകയോ നടപടികളെ തടസപ്പെടുത്തുകയോ അധിക്ഷേപിക്കുകയോ, അപഹസിക്കുകയോ, അധികാരത്തെ ചോദ്യം ചെയ്യുകയോ എല്ലാം കോടതിയലക്ഷ്യം തന്നെ. എന്നാല്‍ നിങ്ങളില്‍ തിരുത്തേണ്ടതുണ്ടെന്ന ചൂണ്ടലുകളെ ലക്ഷ്യം തെറ്റിക്കാന്‍ ഈ അലക്ഷ്യനിയമം ഉപയോഗിക്കപ്പെടുന്നില്ലേയെന്ന് ഇതെല്ലാം കണ്ട് ആരെങ്കിലും ചോദ്യമറിഞ്ഞാല്‍ അവരെ തെറ്റുപറയാനൊക്കില്ല. അതുകൊണ്ടുതന്നെ കര്‍ണന്‍ ഉയര്‍ത്തിയ ദളിത് വിവേചനമുള്‍പ്പെടെയുള്ള ചോദ്യങ്ങളെ ആദ്യം കാണാന്‍ കോടതി തയാറാകണം.
അതല്ലാതെ രാഷ്ട്രീയ വ്യവസ്ഥയിലേതുപോലത്തെ ജീര്‍ണതകളെ തലയിലേറ്റുന്നവരുടെ താവളമാകാനാണ് ശ്രമമെങ്കില്‍ ജനം ആരിലഭയം തേടും. ഇങ്ങരികെ ആ കറുത്തഗൗണിന്റെ പവിത്രതയ്ക്ക് ഒട്ടുംചേരാത്തയാട്ടം നടത്തിയ അഭിഭാഷകകൂട്ടത്തെയോര്‍ക്കുന്നില്ലേ. അതെ കര്‍ണനും പറയുന്നത് ഇത്തരം കള്ളനാണയങ്ങളെക്കുറിച്ചുതന്നെ. ഒപ്പം ഉദ്യോഗസ്ഥ വ്യവസ്ഥയില്‍ തളം കെട്ടിനില്‍ക്കുന്ന ജാതിവിവേചനങ്ങളോട് വില്ലെടുത്തതിനും കര്‍ണനോട് ഐക്യപ്പെടാതെ വയ്യ
പൗരന് പലപ്പോഴും ആശ്രയം നീതിന്യായവ്യവസ്ഥ തന്നെയാണ്. കണ്ണടച്ചുള്ള കരളുറപ്പുള്ള നീതി അവന്‍ പ്രതീക്ഷിക്കുകയും അത് അവനിലേക്ക് നീട്ടിനല്‍കുകയും ചെയ്തിട്ടുണ്ട് പരമോന്നത കോടതികള്‍. അവിടെയും ചികില്‍സിക്കേണ്ടവരുണ്ടെന്ന് ആരെങ്കിലും വിളിച്ചു പറയുമ്പോള്‍ അവരെ ചികില്‍സിച്ചു നന്നാക്കികളയാമെന്നത് ഒട്ടും ഭൂഷണമല്ല. അത് ആശയുടെ അവസാനനാളത്തേയും തല്ലിക്കെടുത്തുന്നത് തന്നെയാണ്. ഫ്രാന്‍സ് കാഫ്കയുടെ വിചാരണയിലേതുപോലെ അംസബന്ധവും പ്രഹസനവുമായ വിചാരണകളുടെ പാരമ്പര്യമല്ല നമ്മുടേതെന്ന് വിനയത്തോടെ ഓര്‍മിപ്പിപ്പിക്കട്ടെ