മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിഛായ വര്‍ധിപ്പിക്കാനുള്ള കരാര്‍ ആര്‍.എസ്.എസ്. ഏറ്റെടുത്തിട്ടുണ്ടോ? സമീപകാലത്തെ ഭീഷണികളും കൊലവിളികളും കാണുമ്പോള്‍ അങ്ങനെ സംശയിക്കുന്നതില്‍ തെറ്റില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയെ ദേശീയശ്രദ്ധയിലെത്തിച്ചതിന് നന്ദി പറയാമെങ്കിലും കൃത്യവും വ്യക്തവുമായ മറുപടി ഈ വിദ്വേഷപ്രചാരണം അര്‍ഹിക്കുന്നുണ്ട്. അതില്‍ ആദ്യത്തെ ചോദ്യം അടിസ്ഥാന രാഷ്ട്രീയപ്രശ്നം തന്നെയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരാണീ ആര്‍.എസ്.എസ്? ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇടപെടാനും വെല്ലുവിളികള്‍ ഉയര്‍ത്താനും ആര്‍.എസ്.എസിനുള്ള യോഗ്യത എന്താണ്?
മംഗലാപുരത്ത് പിണറായിവിജയനെ കാലുകുത്തിക്കില്ലെന്ന വെല്ലുവിളിക്കേറ്റ വന്‍തിരിച്ചടി സംഘപരിവാറിനേല്‍പിച്ച ക്ഷീണം മാറിയിട്ടില്ല. അടുത്ത മണ്ടത്തരം പറന്നിറങ്ങിയത് മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ നിന്നാണ്.
തല വെട്ടണമെന്നാണ് ആഹ്വാനം. ജനാധിപത്യം തിരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിയുടെ തല വെട്ടിക്കൊണ്ടുവരുന്നവര്‍ക്ക് ഒരു കോടി ഇനാം. കാരണം ലളിതം. കേരളത്തില്‍ 300 കര്‍സേവകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് പകരമായി മൂന്ന് ലക്ഷം തലകള്‍ ഭാരതമാതാവിന് കാണിക്കയായി സമര്‍പ്പിക്കും. വാക്കുറപ്പിക്കാന്‍ ഓര്‍മപ്പെടുത്തിയതോ ഇന്ന് ഇന്ത്യയുടെ ഭരണാധികാരികള്‍ മറക്കാന്‍ ശ്രമിക്കുന്ന ഗുജറാത്ത് കലാപവും
പകരത്തിന് പതിന്‍മടങ്ങായി ജീവനെടുക്കും എന്ന ചന്ദ്രാവത്തിന്‍റെ ഗുജറാത്ത് സാക്ഷ്യം ഇതുവരെയും ആരും തിരുത്തിയിട്ടില്ല. മാപ്പും പറഞ്ഞിട്ടില്ല. ഖേദവും പ്രകടിപ്പിച്ചിട്ടില്ല. ഗുജറാത്ത് കലാപം മാതൃകയായി അഭിമാനിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ കേരളത്തിലെ രാഷ്ട്രീയഅക്രമങ്ങളെക്കുറിച്ച് ദേശവ്യാപകമായി പ്രചാരണം നടത്തുകയാണ് എന്നു കൂടി മനസിലാക്കണം. വൈരുധ്യമോര്‍ത്ത് ചിരിക്കണം. ആ വിദ്വേഷപ്രചാരണം പക്ഷേ തീര്‍ത്തും ഫലംകാണാതെ പോകും എന്ന ശുഭാപ്തിവിശ്വാസം വേണ്ട. പക്ഷേ ചോദ്യം ഇതു തന്നെയാണ്. ഈ ജനാധിപത്യരാജ്യത്തെ അക്രമരാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആര്‍.എസ്.എസ് ആരാണ്?
ചന്ദ്രാവത്തിന്റെ പ്രാസമൊപ്പിച്ചുള്ള പ്രസംഗം അല്‍പം തെറ്റിപ്പോയെന്ന വേവലാതിയേ ആര്‍.എസ്.എസിനുള്ളൂ എന്നു മനസിലാക്കണം. തലയെടുക്കുമെന്ന കൊലവിളി ഒരല്‍പം കടന്നു പോയി. എന്നുവച്ചാല്‍ ദേശീയ മാധ്യമങ്ങളിലടക്കം അത് പ്രധാനവാര്‍ത്തയായി. ചര്‍ച്ചയായി. ഫാസിസത്തെ പേടിയില്ലെങ്കിലും തലയെടുക്കുമെന്നു കേട്ടാല്‍ പേടിച്ചുപോകുന്ന ദേശീയ മാധ്യമങ്ങളും നിരീക്ഷകരും ആര്‍.എസ്.എസിനെതിരെ തിരിഞ്ഞു നിന്നു. അക്രമരാഷ്ട്രീയത്തിനു ബദലമായി മുഖ്യമന്ത്രിയുടെ തലയെടുക്കാന്‍ നടത്തിയ ആഹ്വാനം ആര്‍.എസ്.എസിന്‍റെ തനിറം പച്ചയ്ക്ക് വലിച്ചു വെയിലത്തിട്ടു. ആ പൊള്ളലിനു പുരട്ടാന്‍ പരസ്യമായ മരുന്നില്ലാത്തതിനാല്‍ തല്‍ക്കാലം ചന്ദ്രാവത്ത് പുറത്ത്. വ്യക്തിപരമെന്നും സംഘടനയുടെ നിലപാടല്ലെന്നും അഭിപ്രായസ്വാതന്ത്ര്യം ആര്‍ക്കുമുണ്ടെന്നും പറഞ്ഞ് ദയനീയമായി പരിഹാസ്യരായശേഷം ഒടുവില്‍ ചന്ദ്രാവത്തിനെ പുറത്താക്കിയ അറിയിപ്പെത്തി.
ആലോചിച്ചു നോക്കൂ. ഒരു മുഖ്യമന്ത്രിയുടെ തല വെട്ടിയെടുക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്ത വ്യക്തിക്കെതിരെ ഈ നേരം വരെയും ഒരു നിയമനടപടിയുമുണ്ടായിട്ടില്ല. ആരും കേട്ടെന്ന് തെളിയിക്കാനായിട്ടില്ലെങ്കിലും ദേശവിരുദ്ധമുദ്രാവാക്യം വിളിച്ചെന്ന പേരില്‍ ജെ.എന്‍.യു യൂണിയന്‍ ചെയര്‍മാനായിരുന്ന ഒരു ചെറുപ്പക്കാരനെ പൊലീസ് സ്റ്റേഷനിലും ജയിലിലുമിട്ട് ചവിട്ടിക്കൂട്ടിയവരാണ്. അവര്‍ക്ക് ഒരു നേതാവിനെ കൊല്ലാന്‍ ആഹ്വാനം ചെയ്തവര്‍ ദേശദ്രോഹിയല്ല. ദേശസ്നേഹത്തിന്‍റെ കാവല്‍ക്കാരായ കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഓടിയെത്തിയില്ല. എങ്ങനെ വരും? ഭാരതാംബയെന്നാല്‍ മൂന്നു ലക്ഷം മനുഷ്യരുടെ തലയോട്ടിക്കായി കാത്തിരിക്കുന്ന സങ്കല്‍പമാകുന്നവര്‍ക്ക് മനുഷ്യത്വം ഒന്നാമതായി കാണുന്ന ഈ രാജ്യത്തെ, രാജ്യസ്നേഹത്തെ എങ്ങനെയാണ് മനസിലാക്കാനാകുക?
ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന, മാനിക്കുന്ന ഒരാളെപ്പോലും വിലക്കാന്‍ ഈ ആര്‍.എസ്.എസ് ആരാണ്? ആര്‍.എസ്.എസിനോട് എങ്ങനെയാണ് ഈ രാജ്യം സംവദിക്കുക? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ഈ സംഘടനയ്ക്കുള്ള സ്ഥാനമെന്താണ്? അവരെങ്ങനെയാണ് ഈ രാജ്യത്തിന്‍റെ ജനാധിപത്യത്തില്‍ പങ്കു ചേരുന്നത്? വെല്ലുവിളികള്‍ ഉയര്‍ത്താനും രാഷ്ട്രീയപ്രശ്നങ്ങളില്‍ ഇടപെടാനും ആര്‍.എസ്.എസ്. ഏതു വഴിക്കാണ് ജനാധിപത്യത്തില്‍ എത്തിച്ചേരുന്നത്? ദുരൂഹമായ പ്രവര്‍ത്തനശൈലിയും വ്യക്തമായ വര്‍ഗീയ കാഴ്ചപ്പാടുകളും വച്ചുപുലര്‍ത്തുന്ന ആര്‍.എസ്.എസിന് നമ്മുെട രാജ്യത്തിന്റെ ജനാധിപത്യത്തില്‍ എന്തധികാരമാണ്, എന്തവകാശമാണുള്ളത്? ആര്‍.എസ്.എസ്. അഥവാ രാഷ്ട്രീയസ്വയംസേവക് സംഘ് എന്ന സംഘടനയെ ജനാധിപത്യത്തിന്‍റെ പരിസരത്തെവിടെയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ജനാധിപത്യം തിരഞ്ഞെടുത്ത, ഒരു ജനതയെ പ്രതിനിധീകരിക്കുന്ന മുഖ്യമന്ത്രി കേരളത്തിനു പുറത്ത് യാത്ര ചെയ്യാന്‍ പറ്റില്ലെന്നു പറയുന്നതാരാണ്? അങ്ങനെ പറയാനുള്ള അവരുടെ അവകാശമെന്താണ്? അങ്ങനെ എന്തും വിളിച്ചു പറയാന്‍ ആര്‍.എസ്.എസിന് എന്താണ് അവകാശം? അധികാരം·. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തെക്കുറിച്ച് ബി.ജെ.പിക്കാര്‍ക്ക് സംസാരിക്കാം. പ്രതിഷേധിക്കാം. തിരിച്ചടിക്കുന്നതിനും ന്യായം പറഞ്ഞുനില്‍ക്കാം. പക്ഷേ ആര്‍.എസ്.എസ്. എവിടെ നിന്നു വരുന്നു ഈ സംഘര്‍ഷത്തിനിടയിലേക്ക്?· എന്താണ് ആര്‍.എസ്.എസുമായുള്ള രാഷ്ട്രീയബന്ധമെന്ന് ബി.ജെ.പി. വ്യക്തമാക്കണം. ചന്ദ്രന്‍ കുന്ദാവത്തിന്റെ കൊലവിളിയോടോ ആ നിലപാടിനോടോ ബന്ധമില്ലെന്നാണ് ബി.ജെ.പി. നേതാക്കള്‍ ഒഴിഞ്ഞു മാറിയത്. പിന്നെ ബി.ജെ.പിയുടെ പേരില്‍ ഇത്തരം നിലപാടുകള്‍ എടുക്കാന്‍, പ്രതിഷേധത്തിനു നേതൃത്വം നല്‍കാന്‍ ഈ സംഘടനയ്ക്കുള്ള അധികാരമെന്താണ്?
വിഡ്ഢിച്ചോദ്യങ്ങളല്ലേയെന്ന് ചിന്തിക്കും മുന്‍പ് ഒന്നാലോചിക്കണം. എന്താണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍.എസ്.എസിന്റെ പ്രസക്തി? ഞങ്ങളുടെ രാഷ്ട്രീയഅടിസ്ഥാനമെന്നു ബി.ജെ.പി. നേതാക്കള്‍ക്കുപറയാം. കാല്‍തൊട്ടു വന്ദിക്കാം. തലകുമ്പിട്ട് ഏറാന്‍മൂളികളാകാം. ആജ്‍ഞകള്‍ ശിരസാവഹിക്കാം. പക്ഷേ ആര്‍.എസ്.എസിന്റെ കൊലവിളികള്‍ കേട്ടു മിണ്ടാതിരിക്കാന്‍ ഇന്ത്യന്‍ ജനതയുടെ ബാധ്യതയെന്താണ്? അവര്‍ ജനങ്ങളോട് സംവദിക്കുന്നുണ്ടോ? പ്രത്യക്ഷരാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ടോ? ജനങ്ങളോട് ഒരു ഉത്തരവാദിത്തവുമില്ലാത്ത, ജനങ്ങളുടെ ഇടയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താത്ത ഒരു സംഘടനയെ എങ്ങനെയാണ് നിങ്ങള്‍ രാഷ്ട്രീയസംഘര്‍ഷത്തില്‍ പക്ഷം പിടിക്കാനുള്ള ചുമതലയേല്‍പിക്കുന്നത്. കൊലവിളിയെ രാഷ്ട്രീയവെല്ലുവിളിയെന്ന് ന്യായീകരിക്കുന്നത്?
വസ്തുതയും യാഥാര്‍ഥ്യവും എല്ലാവര്‍ക്കുമറിയാം. ഇന്ത്യന്‍ ഭരണകൂടത്തെ ഇന്നു നിയന്ത്രിക്കുന്നവരാണ്. ഭരണവും സമൂഹവും
ഏതു ദിശയില്‍ സഞ്ചരിക്കണമെന്ന് നിഗൂഢമായി തീരുമാനങ്ങളെടുക്കുന്നവരാണ്. മോദി സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചവരാണ്. വര്‍ഗീയധ്രുവീകരണങ്ങളിലൂടെ സര്‍ക്കാരിന്റെ അധികാരത്തുടര്‍ച്ചയ്ക്കായി കരുനീക്കുന്നതും അവരാണ്. പക്ഷേ മറയ്ക്കപ്പുറത്താണ് നില്‍പ്. മറ അങ്ങനെ തന്നെ തുടരുന്നിടത്തോളം അവര്‍ അവിടെ നില്‍ക്കും. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാത്ത, രാഷ്ട്രീയത്തില്‍ സംവദിക്കാത്ത, ഭരണത്തിലും ഭരണകൂടത്തിലും അവിഹിതമായ ഇടപെടല്‍ നടത്തുന്ന ഒരു സംഘടനയുടെ ഒരു നേതാവിന്റെയും വൈകാരികവിസ്ഫോടനങ്ങള്‍ സഹിക്കേണ്ട ബാധ്യത ഈ ജനതയ്ക്കില്ല. നിയമപരമായ മറുപടി പറയാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ഇന്ത്യാവിരുദ്ധമുദ്രാവാക്യം മുഴക്കിയെന്ന പേരില്‍ ഒരു ചെറുപ്പക്കാരനെ ജയിലിലടച്ച് കൊല്ലാക്കൊല ചെയ്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അവിടെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയെ കൊല്ലാന്‍ ആഹ്വാനം ചെയ്ത നേതാവ് ഖേദപ്രകടനം നടത്തി ഒരു കൂസലുമില്ലാതെ നടന്നു പോകുന്നത്.
വര്‍ഗീയരാഷ്ട്രീയത്തിന്‍റെ ഈ കൊലവിളിക്ക് എന്താണ് തിരിച്ചടി? ജനാധിപത്യം തന്നെയാണ് സാധ്യമായ ഏറ്റവും ശക്തമായ മറുപടി. ആ മറുപടിയിലൂടെ നിരന്തരം തിരിച്ചടിച്ചുകൊണ്ടേയിരിക്കുന്നുവെന്നതാണ് കേരളത്തോടും ഇടതുപക്ഷ·ത്തോടും ഇടതുസര്‍ക്കാരിന്റെ മുഖ്യമന്ത്രിയോടും സംഘപരിവാറിനുള്ള ക്രോധത്തിന്റെ അടിസ്ഥാനം. അതുകൊണ്ടു തന്നെ ഇത് ആത്മഹര്‍ഷങ്ങളില്‍ പുളകിതരാകാനുള്ള നേരമല്ലെന്ന് ഇടതുപക്ഷവും കേരളവും തിരിച്ചറിയുക തന്നെ വേണം. ഉന്നം പിണറായി വിജയന്‍ എന്ന വ്യക്തിയെ അല്ലെന്ന് ഉള്‍ക്കൊള്ളാനുള്ള രാഷ്ട്രീയബോധം പിണറായി ആരാധകര്‍ക്കുമുണ്ടാകണം. ഇരട്ടച്ചങ്കുള്ള നേതാവിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു തീരുമ്പോള്‍ നേതാവും അണികളും ഇടതുപക്ഷവും മനുഷ്യപക്ഷവുമാകെ ഏറ്റെടുക്കേണ്ട രാഷ്ട്രീയഉത്തരവാദിത്തങ്ങള്‍ മറന്നുപോകരുത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘപരിവാറിന്റെ കേന്ദ്രീകൃത ഉന്നമായിത്തീര്‍ന്നതെങ്ങനെയാണ്? സി.പി.എം പോലും അമ്പരന്നു പോകുന്ന വേഗത്തിലാണ്, സംഘഭീഷണി പിണറായിയില്‍ മാത്രമായി കേന്ദ്രീകരിച്ചത്. മധ്യപ്രദേശില്‍ കഴിഞ്ഞ വര്‍ഷം നടന്ന പരിപാടിയില്‍ പിണറായി പങ്കെടുക്കുന്നത് വിലക്കിക്കൊണ്ടായിരുന്നു തുടക്കം. സംഘപരിവാറിന്റെ ഭീഷണി ആജ്ഞയായി ശിരസാവഹിച്ച മധ്യപ്രദേശിലെ ശിവരാജ്സിങ് ചൗഹാന്‍ സര്‍ക്കാര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ തിരിച്ചയച്ചു. എന്നാല്‍ മംഗലാപുരത്ത് സ്ഥിതി വ്യത്യസ്തമായിരുന്നു. സംഘപരിവാരത്തിന്റെ അപ്രഖ്യാപിത വിലക്കും ഭീഷണിയും നേരിടാന്‍ ഉജ്വലമായ ഇച്ഛാശക്തി കാണിച്ച കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനാധിപത്യമര്യാദ പാലിച്ചു. മംഗലാപുരത്ത് കാലുകുത്തിക്കില്ലെന്ന് പ്രഖ്യാപിച്ചവരെ ഇളിഭ്യരാക്കി പിണറായി ആഞ്ഞടിക്കുകയും ചെയ്തു.
തനിക്കു നേരെയുണ്ടായ വ്യക്തിപരമായ അഴിമതി ആരോപണം പോലും പ്രസ്ഥാനത്തിനു നേരായ ആക്രമമണമായി കണ്ടിരുന്ന നേതാവാണ് പിണറായി. ആര്‍.എസ്.എസ് എതിര്‍ക്കുന്നുവെന്നത് രാഷ്ട്രീയഅംഗീകാരമായികാണാം. പക്ഷേ അതില്‍ അഭിരമിക്കുന്നതിനപ്പുറം മുഖ്യമന്ത്രി എന്ന നിലയിലും രാഷ്ട്രീയനേതാവ് എന്ന നിലയിലും നിര്‍ണായക ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളില്‍ സി.പി.എം തന്നെയാണ് ഒന്നാം പ്രതി. രണ്ടാംപ്രതിയുമുണ്ടേയെന്ന് ബി.ജെ.പിയെ ചൂണ്ടി ആളെക്കൂട്ടിയതുകൊണ്ട് തീരുന്നതല്ല ആഭ്യന്തരമന്ത്രിയുടെ ഉത്തരവാദിത്തം. സി.പി.എമ്മിന്റെ ഉത്തരവാദിത്തം. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദേശവ്യാപകമായി കേരളത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രചാരണം നടത്തുന്നത്. അമൃത്സറിലും ജാംഷെഡ്പൂരിലും ഡല്‍ഹിയിലും വന്‍പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിച്ചത്.
സംഘപരിവാറിനും ബി.ജെ.പിക്കും വേണ്ടത് കണ്ണൂരിലെ സമാധാനമല്ലെന്ന് തെളിയിക്കുന്ന പ്രകോപനങ്ങളാണ് രാഷ്ട്രീയപ്രചാരണങ്ങളിലുണ്ടാകുന്നത് എന്നത് ഇനിയും ന്യായീകരണമല്ല. സര്‍വകക്ഷിയോഗത്തില്‍ തീരുന്ന ഉത്തവാദിത്തമല്ല ഇടതുമുന്നണി സര്‍ക്കാരിന് കണ്ണൂരിലുള്ളത്. കൊലക്കത്തികള്‍ താഴെയിടീക്കണം, അത് സ്വന്തം പാര്‍ട്ടിക്കാരെക്കൊണ്ട് ആദ്യം ചെയ്യിക്കണം. പ്രകോപനമെന്നും പ്രാദേശികപ്രശ്നങ്ങളെന്നും പറഞ്ഞ് ന്യായീകരണങ്ങളുമായി കമിഴ്ന്നുവീഴരുത്. കാരണം കണ്ണൂര്‍ മോഡല്‍ അവസാനിക്കേണ്ടതും മനുഷ്വത്വത്തിന്റെ ആവശ്യമാണ്. കണ്ണൂരിന്റെ കണ്ണീര്‍ പാലക്കാട്ടും തൃശൂരുമൊന്നും പടരാതിരിക്കേണ്ടത് കേരളത്തിന്റെയാകെ ആവശ്യമാണ്.
അതുകൊണ്ട്, കരുത്തനായ നേതാവിന്‍റെ അണികള്‍ അഭിവാദ്യമുദ്രാവാക്യങ്ങളില്‍ ഒന്നുകൂടി ചേര്‍ക്കണം. അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം. സംഘപരിവാറിന്റെ രാഷ്ട്രീയഅജന്‍ഡയെ കേരളം പ്രതിരോധിച്ചിട്ടുണ്ട്.രാഷ്ട്രീയമൂല്യങ്ങളില്‍ വെള്ളം കലര്‍ത്തിയും ഭരണകൂടഭീകരതയെ പ്രഛന്നവേഷങ്ങളില്‍ ഒളിച്ചുകടത്തിയും ആശങ്കയുടെ ഇടങ്ങള്‍ ഇതിനോടകം തന്നെ കേരളത്തില്‍ സജീവമാണ്. അക്കൂട്ടത്തിലേക്ക് വര്‍ഗീയധ്രുവീകരണത്തിന്റെ പിന്നണിരാഷ്ട്രീയത്തിന് ഇടമൊരുക്കാതിരിക്കാന്‍ കൂടിയുള്ള ചരിത്രപരമായ ഉത്തരവാദിത്തം നിര്‍വഹിക്കണം. ചുരുക്കത്തില്‍ ഇത് പിണറായി വിജയനുള്ള വെല്ലുവിളിയായി മാത്രംകണ്ടു സ്വയം ചുരുങ്ങിപ്പോകരുത്.