ജയലളിതയുടെ മരണശേഷം ഒരു രാഷ്ട്രീയ അനിശ്ചിതത്വം അയല്‍നാട്ടില്‍ പ്രവചിക്കപ്പെട്ടതാണ്. എന്നാല്‍ അതൊരുവലിയ സമരമുഖം തുറക്കുമെന്ന് ആരും പ്രതീക്ഷിച്ചുകാണില്ല. അതെ മറീനാബീച്ചിലേക്ക് വീണ്ടും ആളൊഴുകിയെത്തുകയാണ്. ആ ആളൊഴുക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത് ജയലളിതയുടെ വിനീതവിധേയനായ ദാസന്‍ പനീര്‍സെല്‍വം. അപ്പുറം ഉറ്റതോഴി വി.കെ.ശശികല. ആരു ജയിക്കുമെന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. എന്നാല്‍ തോല്‍ക്കുന്നത് ജനമാണെന്ന് ജനാധിപത്യമാണ് എന്ന് ആദ്യമേ പറയാതെ വയ്യ. എന്തെന്നാല്‍ കരുനീക്കങ്ങളെല്ലാം കണ്‍തുറന്ന് വായിച്ചാല്‍ കലര്‍പ്പുകളേറെയുണ്ട്
അപ്രതീക്ഷിതമായ രംഗപ്രവേശങ്ങള്‍, വഴിത്തിരിവുകള്‍ ഇതെല്ലാമാണ് എന്നും തമിഴ് ചിത്രങ്ങളുടെ രസച്ചേരുവകള്‍. ദ്രാവീഡരാഷ്ട്രീയത്തിന്റെ പുതിയദിശാമാറ്റവും ആ തിരക്കൂട്ടുകളെ തന്നെ ഓര്‍മിപ്പിച്ചു. അതെ, കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം ജയലളിതാജയരാമന്റെ ആത്മാവിനാല്‍ ആനയിക്കപ്പെട്ട് മറീനബിച്ചിലെത്തിയ ആ രാത്രി തമിഴകരാഷ്ട്രീയം നല്‍കിയത് വലിയ തലക്കെട്ടുകളാണ്. ഒരായിരം ജല്ലിക്കട്ടുപ്രേമികളുടെ ആര്‍പ്പുവിളികള്‍ക്കൊപ്പം ഇറങ്ങിപ്പോയ ക്യാമറക്കണ്ണുകളെ ഒരു നാല്‍പ്പതുമിനിറ്റ് ധ്യാനംകൊണ്ടയാള്‍ തിരികെ വിളിച്ചു. പിന്നെ പുരൈച്ചി തലൈവി ജയലളിതാജയരാമന്റെ ഇംഗിതങ്ങളല്ല, ഇംഗിതങ്ങളൊന്നുംതന്നെയല്ല തോഴി ശശികല നടപ്പാക്കുന്നതെന്ന പ്രഖ്യാപനം നടത്തി. രാജിയെഴുതാന്‍ നിര്‍ബന്ധിതനായതാണെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ അത് പിന്‍വലിക്കാന്‍ തയാറാണെന്നും പൊട്ടിത്തെറിച്ചു
പറഞ്ഞ വാക്കും വാഗ്ദാനവും പിന്‍വലിക്കുന്നതുപോലെ ഗവര്‍ണറുടെ മേശക്ക് അകത്തെത്തിയ ഒരു രാജി ഒരു നേതാവിനും പിന്‍വലിക്കാനാകില്ല. അതറിയാഞ്ഞിട്ടായിരുന്നില്ല പനീര്‍സെല്‍വത്തിന്റെ പ്രഖ്യാപനം. താന്‍ പടിയിറങ്ങുന്നതിലെ പരിഭവും അവര്‍ പടികയറുന്നതിന്റെ പ്രയാസവും പരസ്യമാക്കുക മാത്രമായിരുന്നു ഉദ്ദേശ്യം.
രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നത് ഓട്ടോവന്‍ ബിസ്മാര്‍ക്കിന്റെ നിരീക്ഷണമാണ്. ദാസിയുടെയും ദാസനായി തുടരണമോയെന്ന ആലോചനകളില്‍ പനീര്‍സെല്‍വം ആ കലയെ സമര്‍ഥമായി ഉപയോഗിച്ചു. ചിന്നമ്മ കൊഴുത്ത് അമ്മയാകുന്നതിനെതിരെ തമിഴകത്തെരുവുകളില്‍ ഒരു കാറ്റുവീശുന്നുണ്ടെന്നറിഞ്ഞ സെല്‍വം അതിനെയൊരു കൊടുങ്കാറ്റാക്കി.
കണ്ടുശീലിച്ച വിനീത വിധേയന്‍ പരിവേഷങ്ങള്‍ക്കപ്പുറമൊരു പനിര്‍സെല്‍വം ചരിത്രത്തിലുണ്ടെന്നതും ഈയവസരത്തില്‍ ചേര്‍ത്തുവായിക്കാം. ജയലളിതാജയരാമന് മുന്നില്‍ തൊണ്ണൂറു ഡിഗ്രിയില്‍ മാത്രം വളഞ്ഞുനിന്ന് ശീലമുള്ള പനീര്‍സെല്‍വം ആദ്യകാലത്ത് ജയലളിതയോട് പുറംതിരിഞ്ഞുനിന്ന നേതാവായിരുന്നു. എംജിആറിനുശേഷം പിളര്‍ന്ന പാര്‍ട്ടിയില്‍ ജാനകി ഗ്രൂപ്പിനൊപ്പമായിരുന്നു ഇടം. 1989 ല്‍ ബോഡിനായ്ക്കന്നൂരില്‍ മല്‍സരിച്ച ജയലളിതയെ തോല്‍പ്പിക്കാന്‍ മുന്‍പന്തിയില്‍ നിന്ന നേതാവ്. എന്നാല്‍ പിന്നീട് ഒഴുക്ക്, ജാനകിക്കൊപ്പമല്ല ജയക്കൊപ്പമാണെന്ന തിരിച്ചറിവില്‍ ചുവടുമാറ്റി. പക്ഷേ പിന്നീടങ്ങോട്ട് കാല്‍നൂറ്റാണ്ടിലധികമുള്ള യാത്രയില്‍ ആരെക്കാളും ആരെക്കാളും വിശ്യാസ്വത ജയലളിതയോട് കാണിച്ച നേതാവും പനീര്‍സെല്‍വം തന്നെയാണ്. അത് ജയലളിത തന്നെ മടികാട്ടാത്ത മനസുനിറഞ്ഞ് ഉറക്കെപ്പറഞ്ഞിട്ടുമുണ്ട്
ശശികലയേക്കാള്‍ പനീര്‍സെല്‍വം മുഖ്യമന്ത്രിപദം അര്‍ഹിക്കുന്നുവെന്നതിനും ഇതിന്റെ തുടര്‍ച്ചായായി ജയലളിത പറഞ്ഞ വാക്കുകളെ മാത്രം കേട്ടാല്‍ മതി, അതെ. അപ്രകാരമാണെങ്കില്‍ ശശികലയേക്കാള്‍ യോഗ്യത പനീര്‍സെല്‍വത്തിനാണ്. ഒരു ഇന്‍സ്റ്റന്റ് ബ്രൂ കോഫി മേക്കിങ്ങ് പോലെ എളുപ്പത്തില്‍ അധികാരത്തിലേറാന്‍ നോക്കുന്നത് ശശികല തന്നെയാണ്. ജനമനസുകളെയറിയാനെല്ലാം ഒരുമ്പെട്ടാല്‍ ആ സമയത്തിനകം കഴിഞ്ഞ കാല്‍നൂറ്റാണ്ടുകൊണ്ട് ഒളിഞ്ഞും തെളിഞ്ഞും ഒപ്പം കൂട്ടിയതെല്ലാം ഒഴുകിപോകുമെന്ന് ശശികലക്ക്, ഭര്‍ത്താവ് നടരാജന്, കൂട്ടാളികളായ മന്നാര്‍ഗുഡി മാഫിയക്ക് നന്നായി അറിയാം. അതിനാല്‍ അധികാരത്തണലിലേക്ക് അവര്‍ക്ക് അതിവേഗമെത്തിയേത്തീരൂ.
ആള്‍ക്കൂട്ടവും ആരവങ്ങളുമൊക്കെയുണ്ടെങ്കിലും ശശികല പ്രതിരോധത്തില്‍ തന്നെയാണെന്നതാണ് യാഥാര്‍ഥ്യം. പലകാരണങ്ങളാല്‍ അത് എളുപ്പം വായിച്ചെടുക്കാം. ഒരുകാലത്തും ഒരു രാഷ്ട്രീയപിന്‍ഗാമിയുടെ പാതയിലേക്ക് ശശികലയെ ജയലളിത പിടിച്ചുനിര്‍ത്തിയിരുന്നില്ല. ഈ നിഴലാണ് അടുത്തവെളിച്ചമെന്നത് അവരുടെ അസാന്നിധ്യത്തില്‍ ഉരുത്തിരിഞ്ഞുവന്നതുമാത്രമാണ്. മറ്റൊന്ന് ജയലളിതയുടെ അനധികൃത സ്വത്ത് സമ്പാദനവും ആഡംബര ആര്‍ത്തികളുമെല്ലാം ശശികലയുടെ സഹവാസത്തിന്റെ ബാക്കിപത്രമെന്ന് വിശ്വസിക്കുന്ന ജനത ഇപ്പോഴും തമിഴകത്തുണ്ട്. ഒരു വീഡിയോ ഷോപ്പുടമയാണ് ഇന്ന് വേദനിലയം സ്വന്തം സഹോദരഭാര്യയുടെ പേരിലുള്ള സ്വകാര്യസ്വത്താണെന്ന പ്രഖ്യാപനം നടത്തുന്നതെന്ന് ഓര്‍ക്കണം. നടരാജനും കൂട്ടാളികളേയും ജയലളിത പടിയടിച്ച് പുറത്താക്കിയവരാണെന്നതാണ് മറ്റൊരു വസ്തുത. മറ്റൊന്ന് വരാനിരിക്കുന്ന സുപ്രീംകോടതി വിധിയാണ്. അങ്ങനെ ബലത്തില്‍ ബഹുജന പിന്തുണയേക്കാള്‍ അമ്മയുടെ അസാന്നിധ്യത്തില്‍ ചിന്നമ്മ എന്ന തമിഴ് മക്കളുടെ ചിന്തമാത്രമാണ് ശശികലയുടെ സാധ്യത. പൂക്കള്‍ മാത്രം കണ്ട ആ പരവതാനിയിലേക്കാണ് പനീര്‍സെല്‍വം മുള്ളുമായെത്തിയത്.
അപ്പോഴും ഒരു ജനാധിപത്യവ്യവസ്ഥ ശശികലക്ക് വച്ചുനീട്ടുന്ന ചില വഴികളുണ്ട്. എല്ലാകുതിരക്കച്ചവടങ്ങള്‍ക്കുമപ്പുറം അവിടെ കണക്കുകള്‍ക്കാണ് പ്രസക്തി. ആ കണക്കുപരീക്ഷ ജയിക്കാന്‍ പനീര്‍സെല്‍വത്തേക്കാള്‍ എളുപ്പം ശശികലക്ക് ആകുമായിരുന്നു. അവിടെയാണ് പനീര്‍സെല്‍വം സമാധിയിലേക്ക് ആനയിക്കപ്പെട്ടത് ജയലളിത വിളിച്ചിട്ടാണോ അതോ അതുക്കുംമേലെ ചില ഉള്‍വിളികളെ പിന്തുടര്‍ന്നതാണോയെന്ന രാഷ്ട്രീയവായനയുടെ പ്രസക്തി. അവിടെയാണ് തമിഴ് രാഷ്ട്രീയം ഒന്നു പൊടിതട്ടിതുടച്ചെടുക്കാമെന്ന സുപ്രീംകോടതി ഇടപെടലും ഗവര്‍ണറുടെ എന്നുമില്ലാത്ത തിരക്കുമെല്ലാം സംശയത്തിനിടവക്കുന്നത്.
അതേ സാധാരണഗതിയില്‍ ഇത്തരം അനിശ്ചിതാവസ്ഥകളില്‍ മേല്‍പ്പറഞ്ഞതാണ് സംഭവിക്കുക. പനീര്‍സെല്‍വം രാജിവച്ചതിനാല്‍ നിയമസഭാകക്ഷിനേതാവായ ശശികലയെ മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ക്ക് ക്ഷണിക്കാം. ഇനി രാജി ഭീഷണിപ്പെടുത്തിയാണെന്ന പനീര്‍സെല്‍വത്തിന്റെ വാദം അംഗീകരിച്ചാലും ഭൂരിപക്ഷം തെളിയിക്കുകയെന്ന നടപടിയിലേക്ക് തന്നെ നീങ്ങാം. അപ്രകാരം മേല്‍പ്പറഞ്ഞ നമ്പര്‍ഗെയിമില്‍ ആരാണ് വിജയിയെന്ന് നീതിപൂര്‍വം തിരഞ്ഞെടുപ്പുനടത്താം. നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമാജികര്‍ ഏറിയപങ്കും ശശികലയുടെ പാളയത്തിലാണെന്നിരിക്കേ അവര്‍ എളുപ്പത്തില്‍ അധികാരത്തിലേറുകയും ചെയ്തേനെ. എന്നാല്‍ അത് കേന്ദ്രം ആഗ്രഹിക്കുന്നില്ലെന്ന് ചുരുക്കം. ഗവര്‍ണര്‍ സംസ്ഥാനത്തില്ലാതിരുന്നതും, വൈകിയെത്തിയതും, വളരെ വൈകിയൊരു റിപ്പോര്‍ട്ടു നല്‍കിയതും, കേസും കൂട്ടും പരിഗണിച്ച് തല്‍സ്ഥിതി തുടരാന്‍ തീരുമാനിച്ചതുമെല്ലാം പനീര്‍സെല്‍വത്തിന്റെ ചരടുവലികള്‍ക്ക് ആവോളം സമയം വച്ചുനീട്ടുകതന്നെയായിരുന്നു.
വരുന്ന വിധി ശശികലക്കൊപ്പം നിന്നില്ലെങ്കില്‍ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലെ സുഖസമാജികര്‍ പനീര്‍സെല്‍വത്തിനൊപ്പം നില്‍ക്കുമെന്നതിലും സംശയംവേണ്ട. വിധി ശശികലക്കൊപ്പമായാല്‍ ഈ തിരക്കഥകളെല്ലാം തട്ടിക്കൂടിയവര്‍ പുതിയ കരുനീക്കങ്ങളുമായി ഇറങ്ങുന്നതും കാണാം. എല്ലാത്തിനൊടുവില്‍, ആന്റിക്ലൈമാക്സില്‍ ഒരു ഉദയസൂര്യപ്പിറവിയും പ്രവചിക്കാതെ വയ്യ. അടവുകളെല്ലാം പയറ്റി അധികാരത്തിന്റെ അപ്പകഷ്ണം ആരുതട്ടിയെടുത്താലും അവര്‍ ജനങ്ങളോട് നീതികാട്ടട്ടെയെന്ന് മാത്രം പറഞ്ഞവസാനിക്കാം. എന്തെന്നാല്‍ കുതിരക്കച്ചവടങ്ങളെല്ലാം അവസാനിപ്പിച്ച് നിങ്ങള്‍ എഴുന്നള്ളുമ്പോള്‍ അത് ഏത് പാതിരാത്രിയിലായാലും തെരുവില്‍ തമിഴന്‍ ജയ്‌വിളികളുമായി കാത്തുനില്‍ക്കുന്നതുമാത്രമേ കണ്ടിട്ടുള്ളൂ.