രാജ്യം ഒരു രാഷ്ട്രപതിയെ തേടുകയാണ്. പാര്‍ലമെന്റിന്റെ വരുന്ന മണ്‍സൂണ്‍കാല സമ്മേളനം അതിനുള്ള ഉത്തരവും നല്‍കും. പ്രണബിന്റെ പിന്മുറക്കാരന്‍ ആരെന്ന ആ വലിയ ചോദ്യത്തിനുള്ള ഉത്തരം. അത്രമേല്‍ ആകാംക്ഷയോടെ നാം കാത്തിരിക്കുന്ന ഒരു തിരഞ്ഞെടുപ്പല്ല ഇതെന്നും ഒപ്പം പറയട്ടെ. എന്നാല്‍ പ്രതിപക്ഷകക്ഷികള്‍ക്ക് ഇത് എന്നത്തേക്കാള്‍ വലിയ തിരഞ്ഞെടുപ്പുതന്നെയാണ്്. തിരഞ്ഞെടുപ്പുതന്നെയാകണം. എന്തെന്നാല്‍ പിറക്കുന്നതിന് മുന്‍പേ പിടിമുറുക്കുന്ന ഫാസിസമെന്നു നിലവിളിക്കുന്നവര്‍ക്കെങ്കിലും പിഴുതെറിയാന്‍ നിങ്ങള്‍ പ്രതിപക്ഷത്തിന്റെ വിചാരങ്ങളില്‍ ഒരു വിശാലസഖ്യമുണ്ടെങ്കില്‍ അതിന്റെ വിളംബരം ഇവിടെ കേള്‍ക്കണം. അതെ ഇവിടെ തുടങ്ങുന്നു 2019 ലോക്സഭാ തിരഞ്ഞെടുപ്പ്.
രാഷ്ട്രപതി, ഇന്ത്യയുടെ രാഷ്ട്രത്തലവനും പ്രഥമപൗരനും സായുധസേനവിഭാഗങ്ങളുടെ പരമോന്നത മേധാവിയുമാണ്. കേന്ദ്രഗവണ്‍മെന്റിന്റെ കാര്യനിര്‍വഹണാധികാരം രാഷ്ട്രപതിക്ക് നേരിട്ടോ, ഭരണഘടനാപ്രകാരം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ മുഖേനയോ നിര്‍വഹിക്കാമെന്നാണ് നിയമമെങ്കിലും നമുക്ക് അദ്ദേഹം ഒരുനാമമാത്ര ഭരണത്തലവന്‍ തന്നെയാണ്. ചുരുക്കം ചില അധികാരങ്ങള്‍ നേരിട്ട് പ്രയോഗിക്കുന്നതൊഴിച്ചാല്‍ ഒട്ടുമിക്കവയും പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന മന്ത്രിസഭയുടെ കൈകളില്‍ തന്നെയാണ്. ആയതിനാല്‍ കൊട്ടുംകുരവയുമൊന്നുമില്ലാതെ വലിയ നാടകീയതകളേതുമില്ലാതെ ആ തിരഞ്ഞെടുപ്പങ്ങനെ നടന്നുപോകും. എന്നാല്‍ ഇക്കുറി ഇരുപക്ഷത്തിനും ഇത് നിര്‍ണായകമാണ്. പ്രത്യേകിച്ചും പ്രതിപക്ഷത്തിന്. വരും ലോക്സഭാതിരഞ്ഞെടുപ്പിനെ വിജയകരമായി നേരിടാന്‍ ഈ കടമ്പ ആദ്യചവിട്ടുപടിയാണ്.
മതേതര രാഷ്ട്രീയ ഐക്യം, വിശാല അഖിലേന്ത്യാസഖ്യം എന്നെല്ലാം പ്രതിപക്ഷ പാര്‍ട്ടികള്‍ പലരും കൊട്ടിഘോഷിക്കുന്നത് പലകുറി നാംകേട്ടതാണ്. ആ പേരില്‍ തിളച്ച ചായസല്‍ക്കാരങ്ങളും ഏറെ ചര്‍ച്ചയായതാണ്. ആ പേരിലുണര്‍ന്ന ചില തിരഞ്ഞെടുപ്പുതട്ടുകളും നാം കണ്ടതാണ്. എന്നാല്‍ ഒന്നിനും രാജ്യത്തെ ഫാസിസത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷിക്കാനായില്ലെന്ന് മാത്രം. വരുന്ന മാസം 26 ന് ചുമതലയേല്‍ക്കുന്ന പുതിയ രാഷ്ട്രപതിയുടെ കാര്യത്തിലെങ്കിലും ചിതറിയ ചിന്തകളുമായി പലവഴിയൊഴുകുന്ന പ്രതിപക്ഷത്തെ കാണാതിരിക്കട്ടെ
ആദ്യം ഈ തിരഞ്ഞെടുപ്പിന്റെ കണക്കുകളിയെ പരിചയപ്പെടാം. തിരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമാണ് സമ്മതിദാനാവകാശം. അപ്രകാരം എണ്ണിയെടുത്താല്‍ രാജ്യത്താകമാനമുള്ള 4896 ജനപ്രതിനിധികളാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. 776 എംപിമാരും 4120 എംഎല്‍എമാരും ഇതില്‍പെടുന്നു. അവരുടെ വോട്ടിന്റെ ആകെ മൂല്യമാകട്ടെ 10,98,882 ഉം. അപ്പോള്‍ വിജയിക്കാന്‍ വേണ്ട സംഖ്യ 5,49,442. എന്‍ഡിഎയുടെ ജനപ്രതിനിധികളുടെ വോട്ടുമൂല്യം കൂട്ടിയെടുത്താല്‍ 5,37,614 ല്‍ എത്തും. ബിജെപി, ശിവസേന, തെലുങ്ക് ദേശം പാര്‍ട്ടി, അകാലിദള്‍, ലോക് ജനശക്തി ഇങ്ങനെ എന്‍ഡിഎയുടെ ഭാഗമായ പാര്‍ട്ടികളുടെ ജനപ്രതിനിധിനിധികളുടെ വോട്ടുമൂല്യമാണിത്. അപ്പോഴും വിജയിക്കാന്‍ വേണ്ട സംഖ്യയോട് പതിനൊന്നായിരത്തിലധികം വോട്ടുകള്‍ക്ക് പുറകിലാണെന്നുകാണാം. ഇനി യുപിഎയുടെ കണക്കെടുത്താല്‍ അത് 4.02,230 എന്ന സംഖ്യയിലെത്തും. ഫലത്തില്‍ ഇരുകൂട്ടര്‍ക്കും രാഷ്്ട്രപതിയെ വിജയിപ്പിക്കാന്‍ വേണ്ട മാജിക് നമ്പര്‍ ഒപ്പമില്ലെന്ന് സാരം. അപ്പോള്‍ അണ്ണാഡിഎംകെയും ബിജുജനാദതളും തെലങ്കാന രാഷ്ട്രസമിതിയും ആം ആദ്മി പാര്‍ട്ടിയുമെല്ലാം ആര്‍ക്കൊപ്പം നില്‍ക്കുന്നുവോ അവരുടെ സ്ഥാനാര്‍ഥി വിജയിക്കുമെന്ന് അര്‍ഥം. അവിടെയാണ് മേല്‍പ്പറഞ്ഞ മതേതര രാഷ്ട്രീയ ഐക്യം, വിശാല അഖിലേന്ത്യാസഖ്യമെന്നുമെല്ലാമുള്ള കൈകോര്‍ക്കലിന്റെ കാലം ഇതാണെന്ന തിരിച്ചറിവിലേക്ക് പ്രധാന പ്രതിപക്ഷമെത്തേണ്ടതിന്റെ പ്രസക്തിയും. അത് പിന്നെ പുറകെയെത്തുന്ന മഹാവിധിയിലേക്കും മൈലേജാകുന്ന ചിന്തയും ഒപ്പം കൂട്ടണം.
എന്നാല്‍ ഇങ്ങനെയൊരു കൈകോര്‍ക്കല്‍ സാധ്യമാകുന്ന ഒരു സ്ഥാനാര്‍ഥിയെ മുന്നോട്ടുവയ്ക്കാന്‍ പ്രതിപക്ഷത്തിന് ഇതുവരെയായിട്ടില്ല. പേരിനെങ്കിലും ചില പേരുകള്‍ പറഞ്ഞുനടക്കുന്നത് ഭരണപക്ഷം തന്നെയാണ്. അമിതാഭ് ബച്ചന്‍ മുതല്‍ നമ്മുടെ ഗവര്‍ണര്‍ വരെ അവരുടെ ആലോചനകളില്‍ ഉയര്‍ന്നുകേള്‍ക്കുന്നു. മഹാത്മഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയെന്ന പേരുമാത്രമാണ് പ്രതിപക്ഷം ഉയര്‍ത്തിയതില്‍ ഭേദപ്പെട്ട ഉത്തരം.
സമവായ ചര്‍ച്ചകളില്‍ നിന്ന് ഇറങ്ങിവന്ന സീതാറാംയച്ചൂരിയുടെയും മല്ലികാര്‍ജുന്‍ ഖാര്‍ഗയുടേയും പരാതിയൊന്നുതന്നെയായിരുന്നു കേന്ദ്രം ആരുടേയും പേരുനിര്‍ദേശിക്കുന്നില്ല. മറിച്ച് പ്രതിപക്ഷതാല്‍പര്യം ആരായുകമാത്രമാണ് ചെയ്യുന്നത്. കോണ്‍ഗ്രസ് , സിപിഎം നേതാക്കള്‍ക്കു പുറകേ സിപിെഎ ജനറല്‍സെക്രട്ടറി സുധാകര്‍ റെഡ്ഡി, സമാജ്്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര എന്നിവരുമായും കേന്ദ്രമന്ത്രിമാരായ രാജ്്നാഥ് സിങും എം വെങ്കയ്യ നായിഡുവും ചര്‍ച്ച നടത്തി. ചര്‍ച്ചകളില്‍ മേല്‍പ്പറഞ്ഞതുപോല്‍ പേരുപറയുന്നില്ലെങ്കിലും ഭരണപക്ഷം കണക്കൂക്കൂട്ടലില്‍ പ്രതിപക്ഷത്തേക്കാള്‍ ഒരുപടി മുന്നില്‍ തന്നെയാണ്. പി.സദാശിവത്തെ എന്‍ഡിഎ ആലോചിക്കുന്നത് തമിഴ്നാട്ടിലെ വോട്ടുകള്‍ പെട്ടിയിലെത്തുമെന്ന ചിന്തയില്‍ തന്നെയാണ്. ഒപ്പം പറഞ്ഞുകേള്‍ക്കുന്ന ആദിവാസി വനിതാനേതാവ് ദ്രൗപതി മുര്‍മുവിന്റെ കാര്യത്തിലും ആദിവാസി സ്നേഹത്തേക്കാള്‍ കണ്ണ് നവീന്‍ പട്നായിക്കിന്റെ കയ്യിലെ വോട്ടുകള്‍ തന്നെ. അങ്ങനെ കുറവുള്ള കണക്കുകളെ കൂടെകൂട്ടാന്‍ പ്രാദേശികപാര്‍ട്ടികളെ എങ്ങനെ അനുനയിപ്പിക്കാമെന്ന കൃത്യമായ കണക്കുക്കൂട്ടലുകള്‍ ഭരണപക്ഷം നടത്തുമ്പോള്‍ പ്രതിപക്ഷം ഏറെപിന്നില്‍ തന്നെയാണ്.
യച്ചൂരി രാജ്യസഭയിലെത്താന്‍ ഒപ്പം നില്‍ക്കാമെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ കൊഞ്ഞനം കുത്തുന്ന പാര്‍ട്ടിസഖാക്കളും ഒന്നിച്ചിരുന്ന് പ്രതിഷേധിക്കുന്നവരോട് പറയാതെ പോയി പ്രധാനമന്ത്രിയെ കാണുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷനും തിരഞ്ഞെടുപ്പ് തട്ട് പൊളിച്ചുമാറ്റുന്നതിനൊപ്പം പൊടിതട്ടി പോകുന്ന പ്രാദേശികനേതാക്കളും എല്ലാം ഒന്നോര്‍ത്താല്‍ നന്ന് മതേതര രാഷ്ട്രീയ ഐക്യം പുഷ്ടിപ്പെടുത്തല്‍ തന്നെയാണ് ഉദ്ദേശമെങ്കില്‍ അതിനുള്ള അവസരവും ഉപയോഗപ്പെടുത്താനാകണം. അതിനുള്ള വിനയവും വിവേകവും പക്വതയുമെല്ലാം ഇനിയെങ്കിലും മഹാസഖ്യവിശ്വാസികള്‍ കാണിക്കണം