ചോദ്യമെറിയുന്നവനെയെല്ലാം രാജ്യദ്രോഹിയാക്കി കത്തിച്ചുകളയാനിറങ്ങിയ കാവിയുടുത്തവരുടെ കെട്ടിചമച്ച തിരക്കഥ വെട്ടത്തുവന്നു. നേരെന്തെന്നും നെറികേടെന്തെന്നും രാജ്യമറിഞ്ഞു. അങ്ങനെ ഭരണകൂടം വേട്ടയാടി വെയിലത്ത് നിർത്തിയ ഒരു കൂട്ടം വിദ്യാർഥികള്‍ വെളിച്ചം വെട്ടിപ്പിടിക്കുകയാണ് രാജ്യതലസ്ഥാനത്ത്. അപ്പോഴും കനയ്യകുമാറിന് ജാമ്യം നൽകരുതെന്ന് കോടതിയിൽ വീറോടെ വാദിച്ച് എല്ലാ തിരക്കഥകളും തങ്ങളുടേതാണെന്ന് കേന്ദ്രസർക്കാർ ഉൗട്ടിയുറപ്പിച്ചു. ഒന്നുപറയാതെ വയ്യ, ഇത് ജനാധിപത്യത്തിന്റെ ലക്ഷണമേയല്ല. അടിയന്തരാവസ്ഥയുടെ കറുത്ത ഒാർമകളുടെ നിഴൽവെട്ടങ്ങളിലാണ് രാജ്യമെന്ന് ഒാരോ പകലും പുലരുമ്പോൾ നമ്മൾ ഭീതിയോടെ തിരിച്ചറിയുന്നു.
രാജ്യം സമീപകാലത്ത് കേട്ട ഏറ്റവും വലിയ ചതിയുടെയും നുണകളുടെയും കോട്ടകളാണ് പൊളിഞ്ഞുവീണത്. ജെ.എൻ.യു സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ ചെയർമാനും എ.ഐ.എസ്.എഫുകാരനുമായ കനയ്യകുമാറിനെ ധൃതിയിൽ അറസ്റ്റുചെയ്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയപ്പോൾ രാജ്യത്തെ പൗരാവകാശ പ്രവർത്തകർ പ്രകടിപ്പിച്ച ആശങ്കകളാണ് പുതിയ സംഭവവികാസങ്ങളോടെ സത്യമായത്. ആ ചതിയുടെ ആഴം വ്യക്തമാകാൻ ഇൗ വീഡിയോകളിൽ നടന്ന തിരിമറികൾ മാത്രം കണ്ടാൽ മതി.
ഇതാണ് രാജ്യസ്നേഹത്തിന്റെ പേരിൽ മുറവിളി കൂട്ടുന്നവരും ചില മാധ്യമങ്ങളും പ്രചരിപ്പിച്ച വീഡിയോ. അവ്യക്തമായ ശബ്ദങ്ങളിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയ വീഡിയോക്ക് പിന്നാലെ ആ ദൃശ്യങ്ങൾ മറ്റൊരാംഗിളിൽ പകർത്തിയത് കാണുക.
മുദ്രാവാക്യങ്ങളുമായി കനയ്യയും കൂട്ടുകാരും പ്രത്യക്ഷപ്പെടുന്ന ഇൗ ദൃശ്യങ്ങളാണ് യഥാർത്ഥം. ഇനി മറ്റൊരു വീഡിയോ കൂടി കാണുമ്പോഴേ ചതിയുടെ ചിത്രം പൂർണ്ണമാകൂ.
ഫെബ്രുവരി ഒമ്പതിന് ജെഎന്‍യു ക്യാംപസില്‍ ചില വിദ്യാര്‍ഥി സംഘടനകള്‍ കശ്മീര്‍ ജനതയുടെ സ്വാതന്ത്യം ആവശ്യപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ മുഴക്കിയ മുദ്രാവാക്യങ്ങള്‍ രണ്ടു ദിവസങ്ങള്‍ക്കു ശേഷം കനയ്യ പങ്കെടുത്ത പരിപാടിയുടെ ദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്താണ് വ്യാജ വീഡിയോ സൃഷ്ടിച്ചത് എന്ന് വ്യക്തം.
യഥാര്‍ഥ വീഡിയോയില്‍ രാജ്യത്തെ ഫ്യൂഡല്‍ വ്യവസ്ഥിതിക്കും ജാതീയതക്കും ഒപ്പം ആർ.എസ്.എസിനുമെതിരെയാണ് കനയ്യ സംസാരിക്കുന്നത്. ബീഹാറിലെ ഉൾനാടൻ കമ്മ്യൂണിസ്റ്റ് ഗ്രാമത്തിൽ നിന്ന് ഡൽഹിയിലെത്തിയ പാവം വിദ്യാർത്ഥിയെ ദേശദ്രോഹിയാക്കാനുള്ള തീരുമാനം ആരുടേതായിരുന്നു? കനയ്യയുടെ പ്രസംഗങ്ങളും സമരങ്ങളും ആ ചോദ്യത്തിന് മറയില്ലാതെ ഉത്തരം തരുന്നുണ്ട്.
കനയ്യക്കെതിരെ തെളിവുെണ്ടന്ന് ആവർത്തിച്ച ഡൽഹി പൊലീസും ഒപ്പം കേന്ദ്രസർക്കാറും ജാമ്യാപേക്ഷയെ എതിർക്കില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും സുപ്രീംകോടതിയിൽ ചുവട് മാറ്റുകയായിരുന്നു. വീഡിയോ വ്യാജമെന്ന് തെളിഞ്ഞതിന് ശേഷവും സർക്കാർ ഇത്തരമൊരു നിലപാടുമായി മുന്നോട്ടുപോകുന്നതാണ് ജനാധിപത്യ വിശ്വാസികളെ ആശ്ചര്യപ്പെടുത്തുന്നത്. ഒപ്പം പാട്യാല കോടതിമുറ്റത്ത് കറുത്ത ഗൗൺ ധരിച്ചവരുടെ ആഭാസങ്ങൾക്ക് മൂന്നാം ദിവസവും കടിഞ്ഞാണിടാൻ ഡൽഹി പൊലീസോ കേന്ദ്രസർക്കാരോ മെനക്കെട്ടുമില്ല.
പ്രകടനം നയിച്ചതാകട്ടെ, പട്യാല ഹൗസ് അക്രമത്തിന് പൊലീസ് തേടുന്ന അഭിഭാഷകനും കൂട്ടാളികളും. ദേശീയ പതാകയും കൈയിലേന്തിയാണ് അഭിഭാഷകർ അഴിഞ്ഞാടിയത്. ഇരകളോടൊപ്പം നിന്ന് നീതിക്കായി വാദമുയർത്തേണ്ടവർ പരമോന്നത നീതിപീഠത്തെ വെല്ലുവിളിക്കുമ്പോൾ ബാർ കൗൺസിൽ ഒാഫ് ഇന്ത്യയും നോക്കുകുത്തിയാകുന്നു.
സ്വന്തം മകനെ തിരികെ തരുമോയെന്ന് ബീഹാർ ഗ്രാമത്തിലെ ചെറ്റക്കുടിലിലിരുന്ന് കനയ്യകുമാറിന്റെ അമ്മ ചോദിക്കുന്നു. ഒരു ജീവന്റെയും ഒരമ്മയുടെയും ആകുലത മാത്രമല്ല ആ വാക്കുകളിൽ. അഭിപ്രായ സ്വാതന്ത്രവും സഹിഷ്ണുതാബോധവും സസുഖം വാണ കാലം തിരികെ തരുമോയെന്ന ഒരു രാജ്യത്തിന്റെ ചോദ്യമായി വായിക്കണം അത്. സ്വന്തം വിശ്വാസപ്രമാണങ്ങളുടെ അതിജീവനത്തിനായി ഒരു സർക്കാർ ജനാധിപത്യ മൂല്യങ്ങളെല്ലാം ബലികഴിക്കുന്ന കാഴ്ച ഹൃദയഭേദകമാണെന്ന് പറയാതെ വയ്യ.