എസ്.ബി.ഐ ആരുടെ ബാങ്കാണ്, ആർക്കുവേണ്ടി പ്രവർത്തിക്കുന്ന ബാങ്കാണ്.. കഴിഞ്ഞ കുറച്ചുനാളുകളായി രാജ്യത്തെ ജനങ്ങൾ ചോദിക്കുന്ന ചോദ്യമാണിത്. പുതുതലമുറ ബാങ്കുകൾ പോലും ഈടാക്കാത്ത വിധത്തിലുള്ള സർവീസ് ചാർജുകളും ഫീസുകളും എസ്.ബി.ഐ ചുമത്തുന്നതു കാണുമ്പോൾ മറ്റെന്തു ചോദിക്കും
ഒരു സുപ്രഭാതത്തിൽ എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട സർക്കുലർ രാജ്യത്തെ ജനങ്ങളെയാകെ ഞെട്ടിച്ചു. ജൂൺ ഒന്നുമുതൽ ഒരു എ.ടി.എം. ഇടപാടിന് 25 രൂപ സർവീസ് ചാർജ് ഈടാക്കുമെന്നാണ് സർക്കുലർ വ്യക്തമാക്കിയത്. തീർന്നില്ല, മൊബൈൽ, ഇന്റർനെറ്റ് ബാങ്കിങ്ങിനും മുഷിഞ്ഞ നോട്ടുകൾ മാറ്റുന്നതിനും എല്ലാം സർവീസ് ചാർജ് ചുമത്തി. രാജ്യത്തെ ഏറ്റവും സാധാരണക്കാരായ ജനങ്ങളെ ബാങ്കിങ് ശൃംഖലയിലേക്ക് എത്തിക്കുന്നതിന് റിസർവ് ബാങ്ക് കൊണ്ടുവന്ന സീറോ ബാലൻസ് അനുവദിക്കുന്ന ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടിലും എസ്.ബി.ഐ തോന്നിയതുപോലെ സർവീസ് ചാർജ് ചുമത്തി. ഇത്തരം അക്കൗണ്ടുടമകൾക്ക് എ.ടി.എം വഴിയും ബാങ്ക് ശാഖവഴിയുമായി നാലുതവണമാത്രമേ സൗജന്യമായി പണം പിൻവലിക്കാനാവൂ എന്നാണ് തീരുമാനം. കൂടുതലുള്ള ഓരോ ഇടപാടിനും ബാങ്ക് ശാഖയിൽ 50 രൂപയും എ.ടി.എമ്മിൽ പത്തുരൂപമുതൽ ഇരുപതു രൂപവരെയും നൽകണം. പുറമെ സേവനനികുതിയും.
എസ്.ബി.ഐയുടെ സർവീസ് ചാർജ് കൊള്ളയെപറ്റി വാർത്ത പുറത്തുവന്നതോടെ ജനരോഷം അണപൊട്ടി. ബാങ്ക് ശാഖകളിലേക്ക് ഇടപാടുകാരുടെ നിലയ്ക്കാത്ത ഫോൺ വിളി. നിരവധിപേർ അക്കൗണ്ട് ക്ലോസ് ചെയ്യണമെന്നാവശ്യപ്പെട്ട് ശാഖകളെ സമീപിച്ചു.
മന്ത്രിമാരും രാഷ്ട്രീയനേതാക്കളും യുവജനസംഘടനകളും എസ്.ബി.ഐക്കെതിരെ തിരിഞ്ഞു. ഇതോടെ കേരളത്തിൽ തുടങ്ങിയ പ്രതിഷേധം ദേശീയമാധ്യമങ്ങളിലും വാർത്തയായി. വിശദീകരണം തേടിയവരോട് എസ്.ബി.ഐയിലെ ഉന്നത ഉദ്യോഗസ്ഥർക്കുപോലും കൃത്യമായ വിശദീകരണം നൽകാൻ സാധിച്ചില്ല. എസ്.ബി.ഐ പോലും മറുപടി പറയാനാവാതെ വിയർക്കുമ്പോൾ രാഷ്ട്രീയത്തിന്റെ പേരിൽ ഈ പകൽകൊള്ളയെ ന്യായീകരിക്കാനും ചിലർ രംഗത്തുവന്നു.
വാർത്ത തെറ്റാണെന്നും ഇങ്ങനെയൊരു സർക്കുലറില്ലെന്നും ആദ്യം ചിലർ വാദിച്ചു. എന്നാൽ വിവാദം കത്തിപ്പടരുമ്പോഴും സർക്കുലർ എസ്.ബി.ഐയുടെ വെബ്സൈറ്റിൽ തുടർന്നതോടെ ഈ വാദം പൊളിഞ്ഞു. നാല് സൗജന്യ ഇടപാടെന്ന് സർക്കുലറിൽ പറഞ്ഞിട്ടുണ്ടല്ലോ എന്നായി മറ്റുചിലർ. എന്നാൽ അത് ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടിനുള്ള പുതിയ സർവീസ് ചാർജുകളാണ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതിന്റെയർഥം സർക്കുലറിൽ ആദ്യം പറഞ്ഞ ഒരു എ.ടി.എം ഇടപാടിന് 25 രൂപ എന്നതാണ് മറ്റുള്ളവർക്ക് ബാധകം എന്നു തന്നെ.
ഇതിനിടെ ചിലർ എസ്.ബി.ഐയുടെ ട്വിറ്റർ അക്കൗണ്ടിൽ പ്രശ്നം ഉന്നയിച്ചു. നാല് ഇടപാടുകൾ സൗജന്യമായി തുടരുമെന്ന മറുപടി ചിലർക്ക് എസ്.ബി.ഐ ട്വീറ്റ് വഴി നൽകി. നിലവിൽ എസ്.ബി.ഐ എടിഎം വഴി അഞ്ചും മറ്റ് ബാങ്കുകളുടെ എടിഎം വഴി അഞ്ചും അടക്കം പത്ത് ഇടപാടുകൾ സൗജന്യമായുള്ളപ്പോഴാണ് ഈ വിചിത്രമായ ട്വീറ്റ്. ഇതോടെ ആശയക്കുഴപ്പം ഏറി. പത്തിടപാടാണോ, നാലിടപാടാണോ സൗജന്യം, അതോ സൗജന്യമേയില്ലേ.
ഒടുവിൽ ദിവസം മുഴുവൻ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ എസ്.ബി.ഐ വിവാദ സർക്കുലർ പിൻവലിച്ചു, പകരം മറ്റൊരു സർക്കുലർ പ്രത്യക്ഷപ്പെട്ടു. ഒരു എ.ടി.എം ഇടപാടിന് 25 രൂപ വച്ച് ഈടാക്കുന്നത് ബഡി ഉപഭോക്താക്കൾക്കാണത്രെ. ബഡിയെന്നാൽ പേടിഎം പോലെയുള്ള മൊബൈൽ വാലറ്റ്. ഒപ്പം ബഡി ഇടപാടുകാർക്ക് ഒന്നാം തീയതിമുതല്‍ എ.ടി.എം വഴി പണം പിൻവലിക്കുന്നതിനുള്ള പുതിയ പദ്ധതി കൊണ്ടുവരുന്നതായും എസ്.ബി.ഐ അറിയിച്ചു. വിദൂരഗ്രാമങ്ങളിൽ ബാങ്കിങ് സേവനം ലഭ്യമാക്കുന്ന ബിസിനസ് കറസ്പോണ്ടന്റുമാർ വഴിയും ഇനി ബഡിയിൽ പണം ഇടുകയും എടുക്കുകയും ചെയ്യാമത്രേ. ഇത് എങ്ങനെ നടപ്പാക്കുമെന്ന് ഇനിയും എസ്.ബി.ഐ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, ഓൺലൈൻ വഴിയാണ് ബഡിയിലേക്ക് പണം ഇടുന്നത്. ബഡിവഴി ഓൺലൈനായി സാധനങ്ങൾ വാങ്ങാനും മറ്റാരുടെയെങ്കിലും അക്കൗണ്ടിലേക്ക് പണമിടാനും സാധിക്കും. ബിസിനസ് കറസ്പോണ്ടന്റുമാരെ തേടിപ്പിടിച്ച് ബഡി ഉപഭോക്താക്കൾ പണം നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യുമെന്ന് കണ്ടുപിടിച്ച എസ്.ബി.ഐയുെട ബാങ്കിങ് ബുദ്ധിക്ക് നല്ലനമസ്കാരം പറയണം.
ആദ്യത്തെ സർക്കുലറിൽ തെറ്റുസംഭവിച്ചെന്നും അതു തിരുത്തി പുതിയ സർക്കുലർ ഇറക്കിയെന്നുമാണ് ബാങ്കിന്റെ അവകാശവാദം. അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും ലയിപ്പിച്ച് ലോകത്തെ മുൻനിരബാങ്കുകളിലൊന്നായെന്ന് അവകാശപ്പെടുന്ന എസ്.ബി.ഐക്ക് ഇത്തരം പ്രധാനപ്പെട്ട തീരുമാനങ്ങൾ അറിയിച്ചുകൊണ്ടുള്ള സർക്കുലറിൽ തെറ്റുപറ്റുമെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. ജനവികാരം എന്തെന്നറിയാൻ എസ്.ബി.ഐ ശ്രമിച്ചു എന്നുതന്നെ പറയേണ്ടിവരും. ഈ സർക്കുലർ വാർത്തയാകാതെ എസ്.ബി.ഐ വെബ്സൈറ്റിൽ തുടർന്നിരുന്നെങ്കിൽ എന്തുസംഭവിക്കുമായിരുന്നു എന്നറിയാൻ പാഴൂർ പടിപുരവരെ പോകുകയൊന്നും വേണ്ട.
ഈ സർക്കുലറിന്റെ ബലത്തിൽ അടുത്തമാസം ഒന്നാംതീയതിമുതൽ എല്ലാവരും എ.ടി.എമ്മിൽ കയറിയാൽ 25 രൂപ കൊടുക്കേണ്ടിവരുമായിരുന്നു. ജനരോഷം മൂലം ആദ്യതീരുമാനം എസ്.ബി.ഐ തിരുത്തി എന്നുതന്നെ വിശ്വസിക്കേണ്ടിവരും. മറിച്ച് സ്ഥാപിക്കാൻ എസ്.ബി.ഐക്ക് സാധിക്കുന്നതുവരെ. ഇനി അതും പോട്ടെ ഈ 25 രൂപ തീരുമാനം മാറ്റിനിർത്തിയാൽ തന്നെ ന്യായീകരിക്കാവുന്നതാണോ മറ്റ് സർവീസ് ചാർജുകൾ. എസ്.ബി.ഐയുടെ മുറ്റത്തുകയറിയാൽ സർവീസ് ചാർജ് വാങ്ങുമെന്ന് ജനം ആക്ഷേപിച്ചുതുടങ്ങി. ഏപ്രിൽ ഒന്നാംതീയതി മുതൽ എസ്.ബി.ഐ തുടങ്ങിവച്ച മറ്റുചില കഴുത്തറപ്പൻ സർവീസ് ചാർജുകളുടെ കാര്യം കൂടി കേൾക്കണം. പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും എ.ടി.എം സേവനങ്ങൾക്കും സർവീസ് ചാർജ് വർധിപ്പിച്ചു. അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ഇരുപതു രൂപമുതൽ 100 രൂപവരെ പിഴയും ചുമത്തുന്നുണ്ട്. മാസം 3 തവണയിൽ കൂടുതൽ പണം നിക്ഷേപിച്ചാൽ 50 രൂപ സർവീസ് ചാർജ് നേരത്തെ തന്നെ ഈടാക്കുന്നുണ്ടായിരുന്നു. പെരുകുന്ന കിട്ടാക്കടം പരിഹരിക്കാൻ ഇത്തരം ചാർജുകൾ കൂടിയേ തീരൂ എന്നാണ് ബാങ്കുകളും നവ ഉദാരീകരണവാദികളായ സാമ്പത്തിക ശാസ്ത്രജ്ഞൻമാരും പറയുന്നത്. കോർപറേറ്റുകൾ പുട്ടടിച്ചു കളഞ്ഞ പണത്തിന്റെ ഭാരം സാധാരണക്കാർ വഹിക്കണമെന്നാണോ പറയുന്നത്. കോടിക്കണക്കിന് രൂപ ബാങ്കുകളെ പറ്റിച്ച് കൈക്കലാക്കിയ വൻകിടക്കാരിൽ നിന്ന് അത് തിരിച്ചുപിടിക്കണം. അല്ലാതെ അവർക്കു രാജ്യംവിടാൻ ചുവപ്പുപരവതാനി വിരിച്ചുകൊടുക്കുകയല്ല വേണ്ടത്. വൻകിടക്കാരുടെ നിക്ഷേപവും വായ്പയും മതിയെന്ന് ദേശസാൽകൃത ബാങ്കുകളും തീരുമാനിക്കുന്ന കാലമാണിത്. അയ്യായിരവും പതിനായിരവുമൊക്കെ മാത്രം അക്കൗണ്ടിലുള്ളവരെ അവർക്ക് ആവശ്യമില്ല. കൃഷിക്കാരനോ വിദ്യാർഥിക്കോ ചെറുകിട സംരംഭകനോ വായ്പകൊടുക്കാൻ ബാങ്കുകൾക്ക് താൽപര്യമില്ല. അങ്ങനെയുള്ളവരെ പരമാവധി നടത്തിച്ച് മടുപ്പിക്കും. എന്നാൽ പ്രധാനമന്ത്രിയുടെ സംഘത്തിൽ വിദേശപര്യടനം നടത്തുന്ന വൻകിട കോർപറേറ്റിന് വിദേശരാജ്യത്ത് ഖനി പാട്ടത്തിനെടുക്കാൻ ആറായിരം കോടിരൂപ വായ്പ നൽകുന്നതിന് ഒരു ഫോൺകോൾ മാത്രംമതി. ഭരണകൂടം കോർപറേറ്റുകൾക്ക് കുടപിടിക്കുമ്പോൾ ഇതൊക്കെയേ സംഭവിക്കൂ.
സ്വകാര്യബാങ്കുകളെയും പുതുതലമുറ ബാങ്കുകളെയും ഒഴിവാക്കി ജനം എസ്.ബി.ഐയെ സമീപിക്കുന്നത് എന്തിനാണ്? അത് ഒരു വിശ്വാസമാണ്. പണം സുരക്ഷിതമായിരിക്കും, അനാവശ്യ ചാർജുകൾ ഉണ്ടാകില്ല, ഒളിഞ്ഞിരിക്കുന്ന ഫീസുകൾ ഉണ്ടാവില്ല എന്നൊക്കെയുള്ള വിശ്വാസം. ആ വിശ്വാസമാണ് ഇത്തരം തലതിരിഞ്ഞ തീരുമാനങ്ങളിലൂടെ എസ്.ബി.ഐ കളഞ്ഞുകുളിക്കുന്നത്. ഇതിന് എസ്.ബി.ഐയെ മാത്രം കുറ്റം പറഞ്ഞാൽ പോര. തോന്നുംപടി സർവീസ് ചാർജ് ഈടാക്കാൻ ബാങ്കുകൾക്ക് അനുമതി നൽകിയ റിസർവ് ബാങ്കും അതിന് കുടചൂടിയ അന്നത്തെ കേന്ദ്രസർക്കാരും എല്ലാം ഇതിന് മറുപടി പറയാൻ ബാധ്യസ്ഥരാണ്. കൊള്ളലാഭത്തിനായി സ്വകാര്യമേഖലയ്ക്കൊപ്പം പൊതുമേഖലയും മൽസരിച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കും. ഇത്തരം നയങ്ങളാണ് ആദ്യം തിരുത്തേണ്ടത്.