രാഷ്ട്രീയം മലക്കം മറിഞ്ഞെത്തിയ ഒരുപുനരധിവാസത്തിലേക്ക് കടക്കാം. കേരളാകോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയുടെ മുന്നാക്കവികസന കോര്‍പറഷന്‍ ചെയര്‍മാന്‍ പദവിയെക്കുറിച്ച്. പിണറായി പിള്ളക്ക് ചുവന്നപരവതാനി വിരിക്കുന്നത് വെറുതയല്ല എന്നതും ആദ്യമേ ഓര്‍മിപ്പിക്കട്ടെ. കാബിനറ്റ് റാങ്ക് വച്ചുനീട്ടിയാണ് പിള്ളയുടെ അവരോഹണം. ബാര്‍ക്കേസിന്റെ കളങ്കം പേറുന്ന കെ.എം.മാണിക്കുപുറകേ ഇടമലയാറില്‍ ശിക്ഷിക്കപ്പെട്ട പിള്ളയ്ക്കും സഖാക്കളുടെ റെഡ് സല്യൂട്ട് കാണുമ്പോള്‍ ആദ്യചോദ്യം, ലളിതമായ ചോദ്യം ജനം വോട്ടുചെയ്തതെന്തിനെന്നും നിങ്ങള്‍ വോട്ടുചോദിച്ചത് എന്തിനെന്നും ഓര്‍ക്കുന്നുണ്ടോ സഖാക്കളേ?
അഴിമതി വിരുദ്ധ കേരളത്തിന് ഒരു വോട്ട്. അതെ, അതുതന്നെ ചോദിച്ചു തുടങ്ങാം, വോട്ടുവീഴ്ത്താന്‍ നിങ്ങള്‍ ഞങ്ങളോടുചോദിച്ച അതേ വാചകം. ആ വാക്കിന് പുറത്ത് അധികാരത്തിലേറി വര്‍ഷം ഒന്നുതികയുമ്പോഴേക്കും ഇപ്പറഞ്ഞതൊക്കെ മറന്നു തുടങ്ങുന്നതാരാണ് . ആദ്യം കെ.എം.മാണിയോട് കൂട്ടുകൂടിയും ഇപ്പോള്‍ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് കുടപിടിച്ചും. സമ്മതിദായകരോട് ഒരു സാമാന്യമര്യാദയില്ലേയെന്ന ചോദ്യത്തിനെ, തിരഞ്ഞെടുപ്പിന് ഒപ്പം നിന്നവരെ തിരഞ്ഞെടുപ്പിനിപ്പുറം മറക്കണോ പാര്‍ട്ടിയെന്നും ഇതെല്ലാം എല്ലാ മുന്നണിസംവിധാനങ്ങളും പയറ്റിപ്പോരുന്നതല്ലേയെന്നുമുള്ള പരിചയാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ ആദ്യം ഉയര്‍ത്തിക്കണ്ടത്. തിരഞ്ഞെടുപ്പിന് മുന്‍പ് എടുത്തുയര്‍ത്തിയ പ്രകടനപത്രികയില്‍ എന്തെല്ലാം ഇന്നും വെളിച്ചം കാണാതെ കിടപ്പുണ്ട്. അല്ല അതിന് ഇനി ജനങ്ങളോടു പറഞ്ഞതല്ലേ എളുപ്പത്തിലങ്ങുമറന്നുകളയാം എന്നാണോ? അതല്ല ഇനി രാഷ്ട്രീയമായ മറുപടിയാണ് വേണ്ടതെങ്കില്‍ ചരിത്രത്തിലെ വലിയ വിജയങ്ങളിലൊന്ന് നേടിയെത്തിയ ഇടതുമുന്നണി ഈ പ്രീണനപാരിതോഷികങ്ങള്‍ നടന്നുവിതരണം ചെയ്യുന്നതിന് എന്ത് ന്യായമാണ് പറയാനുള്ളത്? കയ്യാലപുറത്തെ തേങ്ങയെന്നപോല്‍ രണ്ടുസീറ്റിന്റെ ഭൂരിപക്ഷത്തില്‍ അഞ്ചുവര്‍ഷം അമര്‍ന്നിരുന്ന യുഡിഎഫ് പെരുന്നയിലെ കലി പേടിച്ചുണ്ടാക്കിയ ഒരു സാമുദായിക സമവാക്യ പദവി ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ചുമക്കുന്നത് എന്തിനാണ്?
ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ഒരു മധുരപ്രതികാരത്തിന് കൂടിയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കളമൊരുക്കി നല്‍കിയത്. ഇടമലയാര്‍ക്കേസില്‍ ഇരുപത് വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ പിള്ളയെ അഴിക്കുള്ളില്‍ എത്തിച്ച വി.എസിനൊപ്പം തന്നെ പദവിയുമായാണ് ബാലകൃഷ്ണപിള്ളയുടെ മടങ്ങിവരവ്. അന്ന് പിള്ള അഴിയെണ്ണട്ടെയെന്ന് വിധി പറഞ്ഞ ജസ്റ്റിസ് സദാശിവമാണ് ഇന്ന് നമ്മുടെ ഗവര്‍ണര്‍. രാഷ്ട്രീയം ഇത്തരം ചില കണ്ണുപൊത്തികളിയുടെ കൂടി കളിത്തട്ടാണ്. അത് ഏതുഇടതുപക്ഷഭരണമായാലും അങ്ങനെത്തന്നെ.
ഇടമലയാര്‍ക്കേസില്‍ ഒരുവര്‍ഷം പിള്ള അഴിയെണ്ണുമെന്ന വിധിയെത്തിയപ്പോള്‍ അത് വി.എസിന്റെ വിജയം മാത്രമായിരുന്നില്ല പാര്‍ട്ടിക്ക്. പാര്‍ട്ടിയുടെ വിജയം കൂടിയായാണ് ആഘോഷിക്കപ്പെട്ടതും. തട്ടുപൊളിപ്പന്‍ ഡയലോഗുകള്‍ക്കും അന്നത്തെ തിരഞ്ഞെടുപ്പ് തട്ടുകളിലൊന്നും കുറവുമുണ്ടായിരുന്നില്ല
പിന്നീട് ഡിസൈപ്ലീമിഡിയ, ഹീമോ ക്രൊമെറ്റോസിസ് വിത്ത് ക്രോണിക് ലിവർ ഡിസീസ് എന്നിങ്ങനെ പേരുകേട്ടാൽ ഞെട്ടുന്ന അസുഖവും ആശുപത്രിവാസവുമൊക്കെയായി പയറുപോലെയിരുന്ന പിള്ള ജയില്‍മോചിതനായി ബിഎംഡബ്ലിയുവില്‍ കൊട്ടാരക്കര പിടിക്കുമ്പോഴും സി.പി.എമ്മിന് വെറുക്കപ്പെട്ടവന്‍ തന്നെയായിരുന്നു
എന്തിന് പിന്നിട്ട തിരഞ്ഞെടുപ്പുകാലത്ത് ഒപ്പം കൂട്ടിയപ്പോള്‍ മൂര്‍ച്ച കുറച്ചെങ്കിലും മുന്നണിയിലെടുക്കാതെ ഇത് ഇടതുപക്ഷമെന്ന തോന്നലുണ്ടാക്കുകയും ചെയ്തുസഖാക്കള്‍. എന്നാല്‍ ആ ഇടതുപക്ഷകോട്ട് ഇന്ന് വലിച്ചൂരുമ്പോള്‍ കാണുന്നത് ആദര്‍ശത്തിലെ നഗ്നത തന്നെയാണ്. നിങ്ങളൊട്ടും നാണിക്കുന്നില്ലെങ്കിലും ജനം കൂക്കിവിളിക്കുക തന്നെയാണ്
ഇനി പിള്ളയല്ല ആര്‍ക്കുവച്ചുനീട്ടാനാണെങ്കിലും മുന്നാക്കവികസനകോര്‍പറേഷന്‍ പോലുള്ള സംവിധാനം ആര്‍ക്കുവേണ്ടിയാണെന്നതും എന്തിനുവേണ്ടിയാണെന്നതും വിശദീകരിക്കാനും ഈ ഇടതുസര്‍ക്കാരിന് ബാധ്യതയുണ്ട്. ഒരു പ്രത്യേക വിഭാഗത്തിനെ സംരക്ഷിക്കാന്‍ ഇറങ്ങുമ്പോള്‍ അതിന് ഭരണഘടനാപരമായ സാധുതകളുണ്ടോയെന്നതും അതിന്റെ പ്രത്യാഘാതങ്ങളെങ്ങനെയാകുമെന്നതും പഠിക്കേണ്ടതുതന്നെയാണ്. ഒരു സവര്‍ണതൊട്ടില്‍ കെട്ടി താരാട്ടുപാടാന്‍ ഇറങ്ങുന്ന ഭരണകൂടം ആരുടെ ഭരണകൂടമാണെന്നതും വലിയ ചോദ്യം തന്നെ.
പിള്ള വേണ്ടെന്നു പറയുമ്പോഴും മുന്നാക്കവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന് കാബിനറ്റ് പദവിയുടെ എല്ലാപരിരക്ഷയും സര്‍ക്കാര്‍ താലത്തില്‍ വച്ചുനീട്ടുന്നുണ്ട്. പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനുകള്‍ക്കൊന്നുമില്ലാത്ത സര്‍വസുഖസൗകര്യങ്ങളും സമ്മാനിക്കുന്നുണ്ട്. ഇനി എല്ലാവിഭാഗങ്ങളിലും പാവപ്പെട്ടവരുണ്ടെന്നും ഈ ഭരണകൂടം എല്ലാവരുടേതും കൂടിയാണെന്നതുമുള്ള വിളംബരമാണെങ്കില്‍ അതുംപൊള്ളത്തരമാണന്നേ പറയാനുള്ളൂ. എന്തെന്നാല്‍ മുന്നാക്കവിഭാഗത്തിലെ പിന്നാക്കകാര്‍ സാമ്പത്തികമായി മാത്രം പിന്നാക്കം നില്‍ക്കുന്നവരാണ്. ദളിതരപ്പോലെ നാം അവരെ ഓരത്തേക്ക് ഒതുക്കിയമര്‍ത്തി നിര്‍ത്തിയിട്ടില്ല. അപ്പോള്‍ ആരുടെ വികസന കോര്‍പ്പറേഷനാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടത്. അത് വര്‍ഗസമരങ്ങളുടെ ചരിത്രം പേറുന്ന ഒരു പാര്‍ട്ടിക്ക് ആ പാര്‍ട്ടി നയിക്കുന്ന ഒരു ഭരണകൂടത്തിന് ആരാണ് പറഞ്ഞുകൊടുക്കേണ്ടത്.
അതിനാല്‍ ഇനിയെങ്കിലും നേരേചൊവ്വേ കാര്യം പറയാന്‍ പഠിക്കണം. അതല്ലാതെ ഇത്തരം കോര്‍പറേഷനുകളുണ്ടാക്കി ഇതും തുല്യതക്ക് വേണ്ടിയാണെന്നും ആ കസേരയില്‍ ആരേയും പിടിച്ചിരുത്തി അവരെ വിശുദ്ധരാക്കിയും മലര്‍ന്ന് കിടന്ന് തുപ്പരുത്. എന്തെന്നാല്‍ ഒത്തുതീര്‍പ്പുകളും ഒളിച്ചുകടത്തലുമെല്ലാമാണ് ഇന്നത്തെ രാഷ്ട്രീയമെന്നത് വോട്ടുചെയ്യാന്‍ ആദ്യമായി വരിനില്‍ക്കുന്നവനുപോലും നന്നായി അറിയാം. അതല്ല പറഞ്ഞേതീരുവെന്നാണെങ്കില്‍ അണികളോടാകൂ, ആള്‍ക്കൂട്ടത്തോടല്ല.