അങ്ങ് അമേരിക്കയില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കുന്ന അതിദേശീയതാവാദത്തിന്റെ ശംഖുമുഴക്കത്തെക്കുറിച്ചും ചിലത് പറയാതെ വയ്യ. അസഹിഷ്ണുതയും ശത്രുതയും പ്രകടമാകുന്ന പ്രസംഗങ്ങള്‍ മാത്രമാണ് പുതിയ പ്രസിഡന്റിന് പഥ്യം. പ്രചാരണയോഗങ്ങളില്‍ ആളെക്കൂട്ടാനാകും ഈ അഭ്യാസങ്ങളെല്ലാം എന്ന ആദ്യആലോചനകളെല്ലാം അസ്ഥാനത്തായിരിക്കുന്നു. പ്രചാരണ കാലത്തുണ്ടായിരുന്ന ട്രംപില്‍ നിന്നും പ്രസിഡന്റ് ട്രംപിലേക്കെത്തുമ്പോള്‍ പരിവര്‍ത്തനം ഒന്നും തന്നെയില്ല. വരാനിരിക്കുന്ന കറുത്തദിനങ്ങളെ കരുതിയിരിക്കണം ലോകം.
മേക്ക് അമേരിക്ക ഗ്രേറ്റ് അഗൈന്‍. ഇതാണ് ഏറ്റവും സമ്പന്നനായ അമേരിക്കന്‍ പ്രസിഡന്റിന്റെ മുദ്രാവാക്യം. കപ്പിലും കുപ്പിയിലും തൊപ്പിയിലും കുപ്പായത്തിലുമെല്ലാം അത് വെണ്ടക്കാവലുപ്പത്തില്‍ കാണാം. നല്ലതുതന്നെ. എന്നാല്‍ ആ അമേരിക്കയുടെ പിറവി ഇപ്രകാരം വിഭാവനം ചെയ്യപ്പെടുന്നത് ഒട്ടുംതന്നെ അംഗീകരിക്കാനാകില്ല. അതിരുകളില്‍ അതിദേശീയതാവാദത്തിന്റെ മതിലുയര്‍ത്തി, ആള്‍ക്കൂട്ടത്തിനിടയില്‍ അസഹിഷ്ണുതയുടെ മുള്ളുവേലികെട്ടി ഒരു രാജ്യം ശക്തിപ്പെടുന്നത് അപകടകരമായ പ്രവണതയല്ലാതെ മറ്റ് എന്താണ്? ആഴത്തിലുള്ള മുറിവുകള്‍ക്ക് അപ്പുറം അത് എന്താണ് ബാക്കിയാകുക?