മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വികാരനിർഭര പ്രസംഗത്തോടെ പതിമൂന്നാം നിയമസഭയ്ക്ക് തിരശ്ശീല വീണു. വെല്ലുവിളികളെ നേരിടാൻ മുന്നണിയും പാർട്ടിയും നൽകിയ കരുത്താണ് മുഖ്യമന്ത്രിയെ വികാരഭരിതനാക്കിയത്. പക്ഷേ സമ്മേളനം പിരിയുന്ന ദിവസം അദ്ദേഹത്തിന് നേർക്ക് വീണ്ടും നീണ്ട പാമോലിൻ അഴിമതിയുടെ നീരാളിക്കൈകൾ അദ്ദേഹം തടഞ്ഞത് ദുർബലമായ വാദങ്ങൾകൊണ്ടാണെന്ന് പറയാതെവയ്യ.
അഞ്ചുവർഷം നീണ്ട നിയമസഭയുടെ നേതാവെന്ന നിലയിൽ കൂടിയുള്ള പ്രവർത്തനത്തിന് വിരാമമിടുമ്പോൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വികാരഭരിതനാക്കാൻ കാരണങ്ങൾ ഏറെയുണ്ടാകാം. പക്ഷേ വിടപറയുന്ന ദിവസമായാലും പ്രതിപക്ഷത്തിന് ചോദിക്കാനുള്ളത് മുഖ്യമന്ത്രിയുടെ ധാർമികശക്തിയെ കുറിച്ചായിരുന്നു. പാമോലിൻ ഇടപാട് നടന്നത് അന്ന് ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി അറിഞ്ഞുതന്നെയാണെന്ന തൃശൂർ വിജിലൻസ് കോടതിയുടെ രേഖാമൂലമുള്ള പരാമർശമാണ് അവസാനദിവസം സഭ പ്രക്ഷുബ്ധമാക്കിയത്. സർക്കാരിന്റെ വിശദീകരണത്തിൽ തൃപ്തി വരാതെ പതിവുപോലെ സഭ വിട്ടിറങ്ങിയ പ്രതിപക്ഷത്തിന്റെ വാക്കുകളും പതിവിനപ്പുറം പോയില്ല.
പാമൊലിൻ ഇടപാടിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് വ്യക്തമാണെന്ന കോടതി പരാമർശത്തെ പ്രതിരോധിക്കേണ്ടത് മുഖ്യമന്ത്രിയുടെ ചുമതല തന്നെയായിരുന്നു. അത് നിർവഹിച്ച മുഖ്യമന്ത്രി പക്ഷേ തന്റെ ഭാഗം പ്രതിരോധിക്കുക മാത്രമല്ല ചെയ്തത്. പാമൊലിൻ കേസ് അപ്പാടെ ചിലരെ കുടുക്കാനുള്ള കെണിയായിരുന്നു എന്നാണ് പറഞ്ഞുവച്ചത്.
ഉമ്മൻ ചാണ്ടി, മുഖ്യമന്ത്രി. കേസിൽ ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ലെന്നു പറയുന്ന ഭാഗം തന്നെ വേണം. രാവിലെ അടിയന്തര പ്രമേയത്തിനുള്ള മറുപടി.
ഇവിടെയാണ് ചിലത് പറയാതിരിക്കാൻ കഴിയാത്തത്. പാമൊലിൻ കേസ് മുഖ്യമന്ത്രി പറയുന്നപോലെ ചിലരെ കുടുക്കാനുള്ള കേസായിരുന്നോ? എങ്കിൽ ഇനിപ്പറയുന്ന കാര്യങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം നൽകണം.
പാമൊലിൻ കേസ് വ്യാജ ആരോപണമാണെന്ന ബോധ്യത്തോടെ രണ്ടു തവണ കേസ് അവസാനിപ്പിക്കാൻ കോടതിയിൽ അപേക്ഷ നൽകിയതും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെത്തന്നെയാണ്. 2005ലും 2014ലും. ഇത് എഴുതിത്തള്ളേണ്ട കേസാണെന്ന് രണ്ടുവട്ടവും കോടതിക്കു തോന്നിയില്ല. മാത്രവുമല്ല, കേസിൽ നിന്ന് മുക്തനാക്കാൻ നിലവിലെ ചീഫ് സെക്രട്ടറി ജിജി തോംസൺ നൽകിയ അപേക്ഷയും കോടതി നിരാകരിച്ചതാണ് ചരിത്രം. അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എസ്.പദ്മകുമാറിനെയും അഡീഷനൽ ചീഫ് സെക്രട്ടറി ആയിരുന്ന സഖറിയാ മാത്യുവിനെയും കേസിൽ നിന്ന് ഒഴിവാക്കിയത് കേസിന് മെറിറ്റില്ല എന്നുകണ്ടല്ല, അവരുടെ പങ്ക് രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവ് അനുസരിക്കുന്നതിൽ മാത്രമായിരുന്നു എന്നു കണ്ടാണ്. അതായത്, രാഷ്ട്രീയ നേതൃത്വത്തിന് വ്യക്തമായ ഉത്തരവാദിത്തം, അത് കെ.കരുണാകരനായാലും ടി.എച്ച്.മുസ്തഫയ്ക്കായാലും ഉള്ള കേസാണ് പാമൊലിൻ കേസ് എന്നാണ് കോടതിയുടെ ഇതുവരെയുള്ള നടപടികൾ വ്യക്തമാക്കുന്നത്. അപ്പോഴാണ് കെ.കരുണാകരൻ ഉള്‍പ്പെടെ എല്ലാവരും ഈ കേസിൽ നിരപരാധികളാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിധിയെഴുതുന്നത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ വിവിധകോടതികളുടെ ഇക്കാര്യത്തിലുള്ള കണ്ടെത്തലുകൾക്ക് യോജിക്കുന്നതേയല്ല. കേസിൽ കോടതി തീർപ്പ് കൽപ്പിക്കും മുമ്പ് പ്രതികളെ കുറ്റവിമുക്തരാക്കുന്നത് കോടതികളെ ആദരിക്കുന്ന മുഖ്യമന്ത്രിക്ക് ചേർന്നതാണോ?
തനിക്കെതിരായ ആരോപണം ഖണ്ഡിക്കാൻ പാമൊലിൻ കേസിന്റെ മെറിറ്റ് തന്നെ ചോദ്യംചെയ്യേണ്ട ഒരാവശ്യവും മുഖ്യമന്ത്രിക്കില്ല. പകരം അദ്ദേഹത്തിന്റെ പങ്ക് ചോദ്യംചെയ്യപ്പെട്ടപ്പോഴൊക്കെ കോടതികളിൽ നിന്ന് ഉണ്ടായ ഉത്തരവുകൾ പരാമർശിച്ചാൽ മതി. ഉമ്മൻ ചാണ്ടിയെ പ്രതിചേർക്കാൻ ആവശ്യപ്പെട്ട് വി.എസും മറ്റുള്ളവരും നൽകിയ കേസുകളിൽ അദ്ദേഹത്തിന് അനുകൂലമായാണ് വിധിവന്നത്. തൃശൂർ വിജിലൻസ് കോടതിയുടെ ഉത്തരവ് പിന്നീട് ഹൈക്കോടതിയും ശരിവച്ചു. അത് ചോദ്യംചെയ്ത് പ്രതിപക്ഷ നേതാവ് സുപ്രിംകോടതിയിൽ എത്തിയപ്പോൾ വി.എസിന് എതിരേ രൂക്ഷ വിമർശനവും കോടതിയിൽ നിന്ന് ഉണ്ടായി.
ഇക്കാര്യത്തിലൊക്കെ ഉമ്മൻ ചാണ്ടിക്ക് അനുകൂലമാണ് കോടതി നിരീക്ഷണങ്ങൾ. പക്ഷേ അവസാനമായി ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ട് സുപ്രിംകോടതി. കേസിന്റെ ഏതെങ്കിലും ഘട്ടത്തിൽ ഉമ്മൻ ചാണ്ടിക്കെതിരേ തെളിവ് ലഭിക്കുകയാണെങ്കിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താം എന്നുകൂടി പരമോന്നത കോടതി പറഞ്ഞുവച്ചിട്ടുണ്ട്.
ഇക്കാര്യം മനപ്പൂർവം മറന്നാണോ മുഖ്യമന്ത്രി പാമൊലിൻ കേസിൽ ഒരു മെറിറ്റും ഇല്ലെന്ന് പറഞ്ഞത്? 23 വർഷം പിന്നിട്ടിട്ടും തുടരുന്ന കേസിൽ വിധിപറഞ്ഞാൽ മാത്രം നാം ഉറപ്പുവരുത്തേണ്ട കാര്യമാണ് ഉമ്മൻ ചാണ്ടി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. നിയമസഭയുടെ വിടവാങ്ങൽ ദിനത്തിലെ ഈ വികല പ്രതിരോധം നിയമവ്യവസ്ഥയോട് ആദരമുള്ള മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാവിതിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു.