ആര് സമ്മതിച്ചാലും ഇല്ലെങ്കിലും, തിരുവനന്തപുരം ലോ അക്കാദമിക്ക് മുന്നില്‍ ഒരു മാസം തമ്പടിച്ച് വിദ്യാര്‍ഥികള്‍ നേടിയ ചില ഉറപ്പുകള്‍ക്ക് ചരിത്രത്തില്‍ ഒരിടമുണ്ട്. പറയാന്‍ വരുന്നത് എസ്.എഫ്.ഐയെ ചിലരെങ്കിലും പ്രതിക്കൂട്ടില്‍ കയറ്റിയ ആ വിദ്യാര്‍ഥി സമരത്തിന്റെ വീരസ്യങ്ങളല്ല, സമരകാലത്തുടനീളം സിപിഎം എന്ന വിപ്ലവ പ്രസ്ഥാനവും അവര്‍ നയിക്കുന്ന സര്‍ക്കാരും പുലര്‍ത്തിയ പരിഹാസ സമീപനത്തെപ്പറ്റിയാണ്. എസ്.എഫ്.ഐ വാങ്ങിക്കൂട്ടിയതിനെക്കാളും അപഹാസവും കുറ്റപ്പെടുത്തലും അര്‍ഹിക്കുന്നത് ഈ പാര്‍ട്ടിയും സര്‍ക്കാരും ആണെന്ന് ഉറക്കെപ്പറയാതെ വയ്യ.
സര്‍ക്കാര്‍ വിളിച്ച അഥവാ വിളിക്കേണ്ടിവന്ന രണ്ടാംവട്ട ചര്‍ച്ചയില്‍ സമരം തീര്‍ത്തശേഷമുള്ള വിദ്യാര്‍ഥികളുടെ ആഹ്ലാദപ്രകടമാണിത്. അന്ന് സമരം തീര്‍ക്കുകയല്ലാതെ അവര്‍ക്ക് വേറെ വഴിയില്ലായിരുന്നു. സമരം ഒരുമാസം തികയാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ എല്ലാതരത്തിലും തളര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ ആ ഉറപ്പ് ധാരാളമായിരുന്നു.
കാരണം ഈ പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും അവരോടൊപ്പം ഇല്ലായിരുന്നു. പകല്‍ പോലെ തെളിഞ്ഞ നിയമലംഘനങ്ങള്‍ നടമാടുന്ന ഒരു കോളജ് മുറ്റത്ത് രാഷ്ട്രീയ ഭേദമന്യെ വിദ്യാര്‍ഥികള്‍ രാവും പകലുമില്ലാതെ നടത്തിയ സമരത്തോട് പുച്ഛമായിരുന്നു മുഖ്യമന്ത്രിക്ക്.
ആ സമരത്തിന്റെ ന്യായാന്യാങ്ങള്‍ ചികയാന്‍ മിനക്കെടാനും സര്‍ക്കാരിന് നേരമില്ലായിരുന്നു, അതുകൊണ്ട്, അതുകൊണ്ട് മാത്രമാണ് ഈ സമരം ഇത്രനാള്‍ നീണ്ടത്. സമരവിജയത്തലേന്ന് അരങ്ങേറിയ അരുതായ്കകള്‍ക്കെല്ലാം കാരണക്കാര്‍ സര്‍ക്കാര്‍ തന്നെയാകുന്നതും മറ്റൊന്നുകൊണ്ടല്ല. ഒരു മനുഷ്യന്റെ ദാരുണാന്ത്യത്തിനുവരെ കാരണമായ സമരത്തെ സര്‍ക്കാര്‍ പിന്നെയും ഗൗരവമായി എടുത്തില്ല എന്നതിന് പിന്നാലെ വന്ന വാക്‌യുദ്ധങ്ങള്‍ തെളിവ്.
വെറും വിദ്യാര്‍ഥി സമരമെന്ന് തലക്കെട്ടിട്ട പാര്‍ട്ടി സെക്രട്ടറി മുതല്‍ ബി.ജെ.പി. സമരമെന്ന് ആക്ഷേപിച്ച മുഖ്യമന്ത്രി വരെ. ആ വാക്കുകളെല്ലാം സംരക്ഷിച്ചു നിര്‍ത്താന്‍ ശ്രമിച്ചത് വിദ്യാര്‍ഥികളോട് നിരന്തരം മനുഷ്യത്വവിരുദ്ധമായി ഇടപെട്ട ഒരാളെയാണ് എന്നത് അവരെ ഒട്ടും ജാള്യതയിലാക്കിയില്ല. അവിടെയും തീര്‍ന്നില്ല. ആത്മാഹുതിശ്രമം കഴിഞ്ഞ്, മരണം കഴിഞ്ഞ്, സമരവും കഴിഞ്ഞിട്ടും പിന്നെയും പരിഹാസ മരം പെയ്യുകയാണ്, വിദ്യാര്‍ഥികള്‍ക്ക് നേരെയും അണിചേര്‍ന്ന പാര്‍ട്ടികള്‍ക്ക് നേരെയും.
മന്ത്രി പറഞ്ഞത് പാതി ശരിയാണ്. പക്ഷേ ഔചിത്യബോധം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ ഒരു സമരം തീര്‍ന്നതിന്റെ തൊട്ടുപിന്നാലെ ഇങ്ങനെയൊരു വാദം ഉയര്‍ത്തരുതായിരുന്നു. എസ്.എഫ്.ഐ നേടിയതിനപ്പുറമൊന്നും ഈ കുട്ടികള്‍ നേടിയില്ലെന്ന് പറയുമ്പോള്‍ താന്‍ തള്ളിപ്പറയുന്നത് സ്വന്തം സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്റെ ആത്മാര്‍ത്ഥതയാണ് എന്ന് ഓര്‍ക്കാനുള്ള ഔചിത്യം പിണറായിയുടെ ഈ മന്ത്രിക്ക് ഇല്ലാതെപോയി. മന്ത്രിയുടെ ഔചിത്യരാഹിത്യത്തിന് അപ്പോള്‍ തന്നെ വന്ന മറുപടി ഇങ്ങനെ
ജനങ്ങളുടെ ഐക്യത്തിന് ഭരണകൂടനിലപാടുകളെ തിരുത്താനാകും എന്നതിന് തെളിവാണ് ലോ അക്കാദമി സമരമെന്ന സി.പി.ഐ ന്യായം പാര്‍ട്ടിയെ ചൊടിപ്പിക്കുക തന്നെ ചെയ്തു. പിന്നാലെ രംഗത്തിറങ്ങിയത് ചില്ലറക്കാരല്ല. മുഖ്യമന്ത്രിക്ക് പിന്നാലെ രംഗത്തിറങ്ങിയ പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടി പത്രത്തില്‍ അച്ചുനിരത്തിയത് അതേ വാദവുമായാണ്. ബി.ജെ.പി ഒരുക്കിയ രാഷ്ട്രീയ കെണിയിൽ മറ്റുള്ളവർ വീണെന്ന വാക്കില്‍ സമരത്തിന് ബി.ജെ.പിയുടെ ലേബലൊട്ടിച്ച് നിറംമാറ്റാനുള്ള കേവലശ്രമം മാത്രമായി. സംഘ് പരിവാര്‍ സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് സമരം നടത്തേണ്ടിവന്ന രാഷ്ട്രീയ സാഹചര്യത്തെ വിമര്‍ശിക്കാം, അതുപക്ഷെ സമരമുന്നണിയിലെ വിദ്യാര്‍ഥി സാനിധ്യത്തെ അപ്പാടെ അപഹസിക്കല്‍ കൂടിയാണ്. ഇത്രനാളും നോക്കുകുത്തിയായി നിന്ന്, സിപിഐ ഭാഷയില്‍ പറഞ്ഞാല്‍ ഒരു മാടമ്പി കുടുംബത്തിന്റെ താളത്തിനൊത്ത് തുള്ളിയ സര്‍ക്കാരിന് സമരത്തിന് ലേബലൊട്ടിക്കാന്‍ എന്ത് അവകാശമാണ് എന്ന ചോദ്യത്തിന് സഖാവ് കോടിയേരിക്ക് എന്തുണ്ട് മറുപടി?
സി.പി.എം, ലോ അക്കാദമി മാനേജ്മെന്റിന് ദാസവേല ചെയ്തതിന്റെ ക്ഷീണം എളുപ്പത്തില്‍ മാറില്ലെന്ന ഈ ഈ പ്രതിപക്ഷ വാദവും ശരിവെച്ചേ മതിയാകൂ. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഈ അപഹസിക്കല്‍ ജാള്യത മറയ്ക്കാനുള്ള ഉപായം മാത്രമാണ്. ലോ അക്കാദമി സമരത്തെ സംഘ്പരിവാര്‍ ആഭാസം എന്ന് മുദ്ര കുത്തുന്നവകരെ കാണുമ്പോള്‍ ഓര്‍മ വരുന്ന ഒരു ചിത്രമുണ്ട്, നോട്ടു റദ്ദാക്കലിന്റെ ദുരിതങ്ങള്‍ പറഞ്ഞവരെ കള്ളപ്പണക്കാരോടും തീവ്രവാദികളോടും ഉപമിച്ച പ്രധനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരുടെയും അതേ തന്ത്രമാണ് ഇവിടെയും പയറ്റിയത് എന്നുകൂടി പറയാതെ വയ്യ.
അക്കാദമിയുടെ ഭൂമി തിരിച്ചുപിടിക്കുന്ന കാര്യത്തിലടക്കം താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന നിലപാടിലാണ് മുഖ്യമന്ത്രി. കയ്യടിച്ച അനുയായികള്‍ക്ക് മുന്നില്‍ കെ.കരുണാകരന്റെ ഓര്‍മയെ കൂട്ടുപിടിച്ച് കെ.മുരളീധരന്റെ സമരത്തെയും കണക്കറ്റ് പരിഹസിക്കാന്‍ തിടുക്കം കാണിച്ച മുഖ്യമന്ത്രി അക്കാദമിയുടെ അമരക്കാര്‍ കാണിച്ച നെറികേടുകളെപ്പറ്റി ഈ നിമിഷം വരെയും വാ തുറന്നിട്ടില്ല. ആജ്ഞാശക്തിയുള്ള മുഖ്യമന്ത്രിയെന്ന് സ്വയം തോന്നിപ്പിക്കുകയും അനുയായികളുടെ അവകാശവാദങ്ങളില്‍ സദാ ആ വേഷം കല്‍പിച്ചുകിട്ടുകയും ചെയ്യുന്ന ആള്‍ക്ക് ഒരു മണിക്കൂര്‍ തികച്ചു വേണ്ടായിരുന്നു ഈ സമരം തീര്‍ക്കാന്‍. സമീപകാലത്ത് കേരളം കണ്ട വലിയ കപടനിലപാടുകളെയാണ് ഈ അനങ്ങാപ്പാറനയം വെളിച്ചത്ത് നിര്‍ത്തിയത്. മാനേജ്‌മെന്റിലെ നാലുപേര്‍ മാത്രം ഒപ്പിട്ട് നല്‍കിയ ലെറ്റര്‍പാഡിന്റെ ഉറപ്പില്‍ സമരത്തിന്റെ പതിനെട്ടാം നാള്‍ എസ്.എഫ്.ഐയെ ഒറ്റുകാരുടെ വേഷം കെട്ടിച്ചതിന്റെ തിരക്കഥ രചിക്കപ്പെട്ടത് എ.കെ.ജി സെന്ററിലാണെന്നറിയാന്‍ ബുദ്ധീജീവി ആകേണ്ടതില്ല. ജീവന്‍ പണയം വെച്ച് വിദ്യാര്‍ഥികള്‍ സര്‍ക്കാരില്‍ നിന്ന് പിടിച്ചുവാങ്ങിയ ഉറപ്പില്‍ പങ്കുപറ്റാന്‍ പിന്നെയും ചെന്ന് അടിയില്‍ ഒപ്പിടേണ്ടിവന്നു എസ്.എഫ്.ഐക്ക്. തങ്ങള്‍ ആദ്യശ്രമത്തിലും ബാക്കിയുള്ളവര്‍ സപ്ലിമെന്ററി പരീക്ഷയിലും ജയിച്ചവരാണെന്ന് ലോ അക്കാദമി സമരത്തെ പരിഹസിച്ചവരോട് അവിടുത്തെ വിദ്യാര്‍ഥികള്‍ ചോദിച്ചതുതന്നെ ചോദിക്കാനുള്ളൂ: ജയിച്ചവര്‍ പിന്നെയെന്തിന് സപ്ലിമെന്ററി പരീക്ഷ എഴുതാന്‍ വന്നു..? ഇനിയും പ്രതീക്ഷ അസ്തമിച്ചിട്ടില്ലാത്ത ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ദുരവസ്ഥയുടെ സാക്ഷ്യപത്രത്തിന് അടിയില്‍ കൂടിയാണ് സംസ്ഥാന സെക്രട്ടറി എം.വിജിന്‍ ഒപ്പുവെച്ചത് എന്ന നിരാശയോടെ പറയേണ്ടിവരും. മഴകഴിഞ്ഞ് മരം പെയ്യുന്ന മട്ടില്‍ സമരം തീര്‍ന്നും അപഹാസങ്ങള്‍ എറിയുന്നവരോട് വീണ്ടും പറയാതെ വയ്യ, ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തെ നിങ്ങള്‍ ഇനിയെങ്കിലും വെറുതെ വിടൂ. മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയെ അടിക്കാന്‍ ലോ അക്കാദമി സമരത്തെ ആയുധമാക്കുമ്പോള്‍ ആ അടിയുടെ ആഘാതമത്രയും സ്വന്തം ചുമലിലാണ് പതിയുന്നത് എന്നറിയുക. കാരണം ഈ സമരത്തോട് ഒരു ജനാധിപത്യ സര്‍ക്കാര്‍ കാട്ടേണ്ട മര്യാദകളെ നിങ്ങള്‍ കോള്‍ഡ് സേറ്റോറേജിലാണ് വെച്ചത്. അതിന്റെ പാപഭാരം കഴുകിക്കളയാന്‍ ഈ വാക്കുകള്‍ മതിയാകാതെ വരും എന്നുമറിയുക.
സമരമേ തീര്‍ന്നുള്ളൂ, ലോ അക്കാദമിയില്‍ ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്. സര്‍ക്കാര്‍ ആ ചോദ്യങ്ങളെ എങ്ങനെ കേള്‍ക്കുന്നു എന്ന് പൊതുസമൂഹം ഉറ്റുനോക്കുന്നു. പാര്‍ട്ടിയോടും സര്‍ക്കാരിനോടും ഒന്നുകൂടി പറയട്ടെ, എസ്.എഫ്.ഐ ഏറ്റുവാങ്ങുന്ന അപഹാസങ്ങളത്രയും നിങ്ങള്‍ക്കുള്ളതാണ്. പാര്‍ട്ടി പത്രത്തില്‍ സംസ്ഥാന സെക്രട്ടറിയും സമൂഹ മാധ്യമങ്ങളില്‍ സൈബര്‍ സഖാക്കളും നയിക്കുന്ന പോര്‍വിളികളില്‍ നിങ്ങള്‍ തന്നെയാണ് പ്രതിക്കൂട്ടില്‍. തോന്നുമ്പോഴൊക്കെ തോന്നുംപടി പ്രവര്‍ത്തിച്ചാല്‍ പിന്നെയും പിന്നെയും നിങ്ങളെ കാത്തുനില്‍ക്കുന്ന ഒന്നല്ല രാഷ്ട്രീയ വിശ്വാസ്യത.