കൊല്ലം അഞ്ചൽ പനച്ചവിളയിൽ ലോറി ഡ്രൈവറെ വെട്ടി പരുക്കേൽപ്പിച്ച കേസില്‍ ജോയിന്റ് കൗൺസിൽ നേതാവ് ഉൾപടെ നാലുപേര്‍ അറസ്റ്റിൽ. ഇടമുളയ്ക്കൽ പാളയംകുന്ന് സ്വദേശി റിജിനെ വെട്ടിപരുക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. ജോയിന്റ് കൗൺസിൽ പുനലൂർ ഏരിയാ സെക്രട്ടറി കോട്ടുക്കൽ ശ്രീനിലയത്തിൽ ശ്രീദർശ്, പനച്ചവിള ചെറുകര പുത്തൻവീട്ടിൽ ആൾഡ്രിൻ തമ്പാൻ, ഇടമുളയ്ക്കൽ ചിഞ്ചു ഭവനിൽ ബാബുക്കുട്ടൻ, പനച്ചവിള സ്വദേശി റനീഷ് ഹമീദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ഇടമുളയ്ക്കൽ പാളയംകുന്ന് പുത്തൻവിള വീട്ടിൽ റിജിനെയാണ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പരുക്കേറ്റ റിജിൻ ആൾഡ്രിൻ തമ്പാന്റെ ലോറി ഡ്രൈവറായിരുന്നു. എന്നാൽ പിന്നീട് പനച്ചവിളയിലെ ലോറി ഡ്രൈവര്‍മാർ ചേർന്ന് സ്വന്തമായി ലോറി വാങ്ങിയതോടെ റിജിൻ ആള്‍ഡ്രിന്റെ ലോറി ഓടിക്കാതെയായി. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ റിജിനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നിന് പനച്ചവിള പുത്താറ്റ് വെച്ച് റിജിനെ മർദിക്കുകയും കൊടുവാൾ ഉപയോഗിച്ച് വെട്ടിപരുക്കേല്‍പ്പിക്കുകയും ചെയ്തെന്നാണ് പൊലീസ് കേസ്.