ജാമ്യത്തിലിറങ്ങിയ പിന്നാലെ പിടികൂടാന്‍ സഹായിച്ചവരെ ആക്രമിച്ചു; കള്ളന്‍ പിടിയില്‍

പത്തനംതിട്ട പെരിങ്ങനാട്ട് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ, പിടികൂടാന്‍ സഹായിച്ചവരെ ആക്രമിച്ച കള്ളന്‍ പിടിയിലായി. ചാല സ്വദേശി കണ്ണന്‌‍ എന്ന് വിളിക്കുന്ന അഖിലാണ് പിടിയിലായത്. എസ്എന്‍ഡിപി യോഗം ശാഖാ പ്രസിഡന്‍റിനെ ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയും  വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തശേഷമാണ് പ്രതി ഒളിവില്‍ പോയത്.

കരുവാറ്റയില്‍ നിന്നാണ് പ്രതി പിടിയിലായത്. അക്രമാസക്തനായ പ്രതിയെ ഏറെ പണിപ്പെട്ടാണ് അടൂര്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസമാണ് പ്രതി പത്തനംതിട്ട അടൂര്‍ പെരിങ്ങനാട്ടെ നാലു വീടുകളില്‍  ആക്രമണം നടത്തിയത്. എസ്.എന്‍.ഡി.പി.യോഗം ശാഖാ പ്രസിഡന്‍റ് രാധാകൃഷ്ണന്റെ  തലയ്ക്ക് വെട്ടിയ പ്രതി ഒരു വീട്ടിലെ സ്കൂട്ടര്‍ മോഷ്ടിക്കുകയും മറ്റൊരു വീട്ടിലെ ഇരുചക്രവാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് പെരിങ്ങനാട്ട് മോഷണത്തിനെത്തിയ പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. പുറത്തിറങ്ങിയാല്‍ തിരിച്ചടിക്കുമെന്ന് പൊലീസ് കസ്റ്റഡിയില്‍ തന്നെ പ്രതി വെല്ലുവിളിച്ചതായി നാട്ടുകാര്‍ പറഞ്ഞു. പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്.എസ്.എന്‍.ഡിയോഗം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക്  മാര്‍ച്ചും നടത്തിയിരുന്നു. 

Attack case thief held