17 ലക്ഷത്തിന്റെ മൊബൈലും വാച്ചും കവർന്നു; പ്രതികൾ മുംബൈയില്‍ പിടിയിൽ

വയനാട് കല്‍പറ്റയില്‍ മൊബൈൽ ഫോണ്‍ ഷോറൂം കുത്തിത്തുറന്ന് 17 ലക്ഷത്തിന്റെ മൊബൈലും വാച്ചും കവര്‍ന്ന മോഷ്ടാക്കള്‍ അറസ്റ്റില്‍. രണ്ട് നേപ്പാള്‍ സ്വദേശികളും ഒരു ഡല്‍ഹി സ്വദേശിയും മുംബൈയില്‍നിന്നാണ് പിടിയിലായത്. ആര്‍പിഎഫിന്റെയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ കല്‍പറ്റ പൊലീസാണ് പ്രതികളെ പിടിച്ചത്.

നേപ്പാള്‍ സ്വദേശികളായ ആദിത്യന്‍ എന്ന വിരേന്ദ്ര നേപ്പാളി, സൂരജ്, ഡല്‍ഹി സ്വദേശി മന്‍ജീത് എന്നിവരാണ് മുംബൈയില്‍ പിടിയിലായത്.  കല്‍പറ്റയിലെ മെ‍ാബൈല്‍ ഫോണ്‍ ഷോറൂമില്‍ കഴിഞ്ഞ 28നാണ് 17 ലക്ഷത്തിന്റെ  മൊബൈല്‍ ഫോണുകളും വാച്ചുകളും പ്രതികൾ മോഷ്ടിച്ചത്. പുലര്‍ച്ചെ ഷോറൂമിന്റെ പുറകുവശത്തെ ചുമര് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. 18 ഐഫോണുകളും വിലകൂടിയ മറ്റ് 11 ഫോണുകളും ആഡംബര വാച്ചുകളും ഇവര്‍ കവര്‍ന്നു.

സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ സഹായത്തോടെ കവർച്ച നടത്തിയ ഫോണുകളുടെ ഐഎംഇഐ നമ്പറുകളും ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്തിയത്. മോഷണമുതലുമായി വയനാട്ടില്‍നിന്ന് പുലര്‍ച്ചെ കോഴിക്കോട് വഴി കണ്ണൂരിലെത്തിയ പ്രതികള്‍ ഒരു മൊബൈല്‍ ഫോണ്‍ കണ്ണൂരില്‍ വിറ്റു. പിന്നീട് കാസര്‍കോട് നിന്ന് ട്രെയിനില്‍ ഡല്‍ഹിക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവേ ചെയ്യവേ ആര്‍‌പിഎഫിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. വയനാട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികള്‍ ഉത്തരേന്ത്യയിലേക്ക് നീങ്ങുന്നതായി മനസിലാക്കിയ കല്‍പറ്റ ഇന്‍സ്പെക്ടര്‍ പി.പ്രമോദിന്റെ അന്വേഷണസംഘം മുംബൈയിലേക്ക് തിരിച്ചിരുന്നു.  കല്‍പറ്റയില്‍ എത്തിച്ച പ്രതികള്‍ നിലവില്‍ ക്വാറന്റീനിലാണ്.