വിവാഹാഭ്യർഥന നിരസിച്ചു; ഒാടിളക്കി വീട്ടിൽ കയറി യുവതിയെ തീവച്ചു കൊല്ലാൻ ശ്രമം

പട്ടാപ്പകൽ കേരളത്തെ നടുക്കിയ സൗമ്യയുടെ കൊലപാതകം വാർത്തയിൽ നിറയുമ്പോഴാണ് കൊല്ലത്ത് നിന്ന് മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്നു യുവതിയെ വീട്ടിൽ കയറി പെട്രോളൊഴിച്ച് കൊല്ലാൻ യുവാവിന്റെ ശ്രമം. വീടിന്റെ ഓടിളക്കി കിടപ്പുമുറിയിലെത്തിയ യുവാവ് ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നുവെന്ന് യുവതി മൊഴി  ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

വർക്കല വടശ്ശേരിക്കോണം ചാണയ്ക്കൽ ചരുവിള വീട്ടിൽ സിനു (25) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ടാണു സംഭവം. യുവതിയുമായി പരിചയത്തിലായിരുന്ന സിനു, യുവതിയോടു പലതവണ വിവാഹാഭ്യർഥന നടത്തിയെങ്കിലും യുവതി ഇത് നിരസിച്ചു. ഇതിന് പിന്നാലെയാണ് ഷിനു വീടിന്റെ ഓടിളക്കി യുവതിയുടെ കിടപ്പുമുറിയിലെത്തിയത്. തന്നെ വിവാഹം കഴിക്കാൻ സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ ശേഷം സ്വന്തം ദേഹത്തു പെട്രോൾ ഒഴിക്കുകയായിരുന്നു. 

വീട്ടിൽ ഈ സമയം യുവതിയുടെ സഹോദരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിലവിളിച്ചു പുറത്തേക്കൊടിയ യുവതി അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. തന്റെ ദേഹത്തു പെട്രോൾ ഒഴിച്ചു തീ വച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായും യുവതി പൊലീസിനു മൊഴി നൽകി. ഇതേതുടർന്നാണു സിനുവിനെ ഇരവിപുരം പൊലീസ് അറസ്റ്റു ചെയ്തത്. സിനുവിന്റെ പക്കൽ നിന്നു ലൈറ്ററും പൊലീസ് പിടിച്ചെടുത്തു. സിനു വെൽഡിങ് ജോലിക്കാരനാണ്. യുവതി ബിരുദ വിദ്യാർഥിയാണ്.