ലിംഗായത്ത് മഠാധിപതിയുടെ മരണം ഹണിട്രാപിൽ കുടുങ്ങി? 3 പേർ അറസ്റ്റിൽ

ചിത്രം:ഗൂഗിൾ

ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗയെ മഠത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. യുവതിയുമായി നടത്തിയ അശ്ലീല വിഡിയോ കോളിന്റെ പേരിൽ എതിരാളികൾ അദ്ദേഹത്തെ വേട്ടയാടിയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തതും. അപകീർത്തിപ്പെടുത്തി മഠാധിപതി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് സ്വാമിയുടെ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. 

സ്വാമി ബസവലിംഗയുമായുള്ള വിഡിയോ കോളുകൾ സ്ക്രീൻ റെക്കോർഡ് സംവിധാനം ഉപയോഗിച്ച് യുവതി റെക്കോർഡ് ചെയ്‌ത് സൂക്ഷിച്ചിരുന്നതായും ഇത്തരത്തിൽ പകർത്തിയ നാല് അശ്ലീല വിഡിയോകൾ പുറത്തു വിടുമെന്ന് സ്ത്രീയും കൂട്ടാളികളും സ്വാമിയെ ഭീഷണിപ്പെടുത്തിയിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, അജ്ഞാതയായ ഒരു യുവതിയാണ് തന്നോടിത് ചെയ്തതെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ സ്വാമി വെളിപ്പെടുത്തിയത്.

1997ലാണ് ബസവലിംഗ മഠാധിപതിയായി സ്ഥാനമേറ്റത്. കർണാടക രാമനഗരയിലെ കാഞ്ചുങ്കൽ ബണ്ടെയിൽ കഴിഞ്ഞ തിങ്കളാഴ് രാവിലെ പൂജാസമയം കഴിഞ്ഞിട്ടും മുറിയിൽനിന്നു സ്വാമി പുറത്തിറങ്ങാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരുവർഷത്തിനിടെ കർണാടകയിൽ ജീവനൊടുക്കിയ മൂന്നാമത്തെ മഠാധിപതിയാണ് ബസവലിംഗ സ്വാമി.