അറുപതുകാരന്റെ നഗ്നചിത്രങ്ങൾ പകർത്തി 5 ലക്ഷം തട്ടി; ഹണിട്രാപ് സംഘം പിടിയിൽ

കാസർകോട് മേൽപ്പറമ്പിൽ അറുപതുകാരനില്‍ നിന്ന് പണം തട്ടിയ ഹണിട്രാപ് സംഘം പിടിയിൽ. ദമ്പതികൾ ഉൾപ്പടെ ഏഴ് പേരെയാണ് മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. മാങ്ങാട് സ്വദേശിയായ അറുപതുകാരനെ മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി അഞ്ച് ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.

കോഴിക്കോട് പെരുമണ്ണ സ്വദേശി ദിൽഷാദ്, ഭാര്യ റുബീന, ഉളിയത്തടുക്ക സ്വദേശി സിദിഖ്, മാങ്ങാട് സ്വദേശി അഹമ്മദ് ദിൽഷാദ്, മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ്രിയ, റഫീഖ് മുഹമ്മദ്‌ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടിൽ സന്നദ്ധപ്രവർത്തനം നടത്തുന്നയാളാണ് പരാതിക്കാരനായ മാങ്ങാട് സ്വദേശി. ഇയാളുടെ നാട്ടുകാരൻ കൂടിയായ അഹമ്മദ് ദിൽഷാദാണ് തട്ടിപ്പിന്റെ ആസൂത്രകൻ. ഇയാളുടെ നിർദ്ദേശപ്രകാരം റുബീന വിദ്യാർഥി എന്ന വ്യാജേന പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. പഠനത്തിനായി ലാപ്ടോപ്പ് വാങ്ങി തരണമെന്നായിരുന്നു ആവശ്യം. 

ഇതിനായി മംഗളൂരുവിലെത്തിയ പരാതിക്കാരനെ ഹോട്ടൽ മുറിയിലെത്തിച്ച് യുവതിക്ക് ഒപ്പം നിർത്തി നഗ്നനാക്കി സംഘം ചിത്രങ്ങൾ പകർത്തി. 5 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. 10,000 രൂപ അന്നുതന്നെ നൽകി. പിറ്റേന്ന് പടന്നക്കാട് വച്ച് ബാക്കി തുകയും  കൈമാറി. ഇതിന് ശേഷവും ഭീഷണി തുടർന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസിന്റെ നിർദ്ദേശപ്രകാരം പണം നൽകാമെന്ന് പറഞ്ഞ് സംഘത്തെ മേൽപ്പറമ്പിലേക്ക് വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.

Seven Including Woman, Held In Honeytrap Case