ഡല്‍ഹിയിലെ നക്ഷത്രഹോട്ടലില്‍ ബിഎസ്പി മുന്‍ എംപിയുടെ മകന്റെ കൊലവിളി

ഡല്‍ഹിയിലെ നക്ഷത്രഹോട്ടലില്‍ ബിഎസ്പി മുന്‍ എംപിയുടെ മകന്റെ കൊലവിളി. ദക്ഷിണ ഡല്‍ഹിയിലെ ഹയാത് റിജന്‍സി ഹോട്ടലിലാണ് ബിഎസ്പി നേതാവ് രാകേഷ് പാണ്ഡെയുടെ മകന്‍ അശിഷ് പാണ്ഡെ ദമ്പതികള്‍ക്കുനേരെ തോക്കുചൂണ്ടിയത്. ദ‍ൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആശിഷിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. കുറ്റകാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ആര്‍.കെ പുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിനു മുന്നില്‍ ദമ്പതികള്‍ക്കുനേരേ ആശിഷ് തോക്കുചൂണ്ടി ആസഭ്യവര്‍ഷം നടത്തുന്ന ദൃശ്യങ്ങള്‍ ഇന്നാണ് പുറത്തുവന്നത്. ആശിഷിന് ഒപ്പമുള്ള ഒരു സ്ത്രീ ആക്രോശിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ഹോട്ടിലിനുള്ളില്‍ വച്ചുനടന്ന വാക്കുതര്‍ക്കമാണ് ആശിഷിനെ പ്രകോപിച്ചെതെന്നാണ് വിവരം. പ്രതിയോടൊപ്പം ഉണ്ടായിരുന്നവര്‍ തന്നെയാണ് ദൃശ്യങ്ങള്‍‌ പകര്‍ത്തിയത്. വധഭീഷണിക്ക് ശേഷം ആശിഷും പെണ്‍സുഹൃത്തും കാറില്‍വച്ച് സംഭവത്തെകുറിച്ച്  പറഞ്ഞു ചിരിക്കുന്നുണ്ട്. 

ഹോട്ടല്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അനധികൃതമായി ആയുധം കൈയ്യില്‍വയ്ക്കല്‍, വധഭീഷണി എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ബിഎസ്പി മുന്‍ എംപി രാകേഷ് പാണ്ഡെയുടെ മകനായ ആശിഷ് സംഭവത്തിനുശേഷം ഉത്തര്‍പ്രദേശിലേക്ക് കടന്നുവെന്നാണ് വിവരം. ഉത്തര്‍പ്രദേശ് നിയമസഭാംഗമായ റിതേഷ് പാണ്ഡെ ആശിഷിന്റെ സഹോദരനാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് ലക്നൗവിലേക്ക് തിരിച്ചു.