വീട്ടമ്മ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍, ഭർത്താവ് ഒളിവിൽ

കോഴിക്കോട് തിക്കോടിയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓടംകുളം സ്വദേശിനി സത്യയെയാണ് വീട്ടിനുള്ളില്‍ വായില്‍ നിന്ന് രക്തം വാര്‍ന്ന് മരിച്ചതായി കണ്ടത്. സത്യയുടെ ഭര്‍ത്താവ് ബാലന്‍ ഒളിവിലാണ്. 

വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് സത്യയുടെ ബന്ധുക്കളെ വിവരമറിയിച്ചത്. ജനല്‍ വഴി നോക്കുമ്പോള്‍ സത്യ കട്ടിലില്‍ കിടക്കുന്നത് കണ്ടു. പൊലീസെത്തിയുള്ള പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. വായില്‍ നിന്ന് രക്തം ഒലിച്ചിറങ്ങിയ നിലയിലായിരുന്നു. ബാലനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ നിശ്ചലമായിരുന്നു. വീടിനോട് ചേര്‍ന്നുള്ള മരത്തില്‍ സാരി കെട്ടിത്തൂക്കിയിരുന്നു. 

ഈ സംശയങ്ങളാണ് സത്യയെ അപായപ്പെടുത്തിയ ശേഷം ബാലന്‍ കടന്നുകളഞ്ഞതായി പൊലീസ് കരുതുന്നത്. ഒന്നരവര്‍ഷം മുന്‍പാണ് ബാലനും സത്യയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ബാലന്‍ സത്യയുമായി പതിവായി വഴക്കിടാറുണ്ടെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. സത്യയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവെടുത്തു. പയ്യോളി സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.