നൂറ്റിയൻപതോളം രാജ്യങ്ങളില്‍ നിന്നുള്ള ഫലവൃക്ഷങ്ങൾ; ഇത് സമദിന്റെ 'ഏദൻ തോട്ടം'

 വിദേശയിനം ഫലവൃക്ഷങ്ങളുടെ പറുദീസ ഒരുക്കുന്ന കർഷകനെ പരിചയപ്പെടാം. മലപ്പുറം വേങ്ങര സ്വദേശി സമദ് ആണ് നൂറ്റിയൻപതോളം രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്തമായ ഫലവൃക്ഷങ്ങൾ തന്റെ തോട്ടത്തിൽ വളര്‍ത്തുന്നത്. നിറക്കൂട്ടൊരുക്കുന്ന വ്യത്യസ്ത തരം പൂച്ചെടികളും ഇവിടെയുണ്ട്.

ഒരേക്കറിൽ പടർന്നു കിടക്കുന്ന വേങ്ങരയിലെ സൈലൻ്റ് വാലി നഴ്സറി പലർക്കും കൗതുകക്കാഴ്ചയാണ്.നാട്ടിൽ കണ്ടിട്ടുപോലുമില്ലാത്ത പലതരം ഫലവൃക്ഷങ്ങളാണ് ഇവിടെയുള്ളത്. അമേരിക്ക,ചൈന,മലേഷ്യ, തൈലൻഡ് തുടങ്ങി നൂറിലധികം വരുന്ന രാജ്യങ്ങളില്‍ നിന്നുള്ള മരങ്ങൾകൊണ്ടാണ് തോട്ടം ഒരുക്കിയിരിക്കുന്നത്.

ചക്കയിലെ രാജാവായി അറിയപ്പെടുന്ന ദൂരിയാന്‍ ചക്ക മുതല്‍ 40 ഇനം പ്ലാവുകള്‍,20 ഇനം മാവുകള്‍ തുടങ്ങി വിദേശത്തുനിന്ന് പഴങ്ങളായി മാത്രം ലഭിക്കുന്നവയുടെ മരങ്ങളും ഇവിടെ വളരുന്നുണ്ട്.

വിവിധ നിറങ്ങളില്‍ കായ്ക്കുന്ന ചൈനീസ് ഇനമായ ഡ്രാഗണ്‍ ഫ്രൂട്ട്,മറ്റു രുചികളെ മണിക്കൂറുകറോളം മധുരമാക്കിമാറ്റുന്ന അമേരിക്കന്‍ മാജിക് ഫ്രൂട്ട്,അറേബ്യന്‍ ഇനങ്ങളായ ഈത്തപ്പഴം,ബര്‍മിസ് ഗ്രേപ്പ്, ലെമണ്‍ ഡ്രോപ്പ് മാഗോസ്റ്റീന്‍ എന്നിങ്ങനെ പോകുന്നു സമദിൻ്റെ തോട്ടത്തിൽ വളരുന്ന ഫലവൃക്ഷങ്ങളുടെ ശേഖരം.20 വർഷമായി കാര്‍ഷിക മേഖലയിലുള്ള സമദിന്റെ വ്യത്യസ്തമായ തോട്ടത്തിലേക്ക് റംസാനായതോടെ വിദേശ പഴങ്ങൾ തേടി നിരവധി പേരാണെത്തുന്നത്.