സംസ്ഥാനത്തിന്റെ സമ്പൂര്‍ണ അര്‍ബുദ നിയന്ത്രണ നയത്തിന് അന്തിമരൂപമായി. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തി ചികില്‍സാ ശൃംഖലയ്ക്ക് രൂപം നല്കും. ഹൗസ് സര്‍ജന്‍മാര്‍ക്ക് പ്രത്യേക പരിശീലനവും എല്ലാ പൗരന്മാര്‍ക്കും ചികില്‍സാ ഇന്‍ഷുറന്‍സും നയം വിഭാവനം ചെയ്യുന്നതായി ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. നയം ഞായറാഴ്ച മുഖ്യമന്ത്രി പ്രഖ്യാപിക്കും.
ഒാരോ പൗരനും വീടിന്റെ അമ്പതുകിലോമീററര്‍ ചുററളവില്‍ അര്‍ബുദ ചികില്‍സ ലഭ്യമാക്കാനാണ് നയം ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ ശൃംഖലയ്ക്ക് രൂപം നല്കും. സംസ്ഥാന കാന്‍സര്‍ ബോര്‍ഡ് മേല്‍നോട്ടം വഹിക്കും. ഹൗസ് സര്‍ജന്മാര്‍ക്ക് അര്‍ബുദ ചികില്‍സയില്‍ പ്രത്യേക പരിശീലനം നല്കും. കാന്‍സര്‍ ചികില്‍സാ കേന്ദ്രങ്ങളുടെ സമീപത്തുളള സ്കൂളുകളിലെ കുട്ടികള്‍ക്ക് ബോധവത്കരണവും ആശുപത്രികളില്‍ സന്ദര്‍ശനവും നയം മുന്നോട്ടു വയ്ക്കുന്നു.
അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അര്‍ബുദ ചികില്‍സാ കേന്ദ്രങ്ങള്‍ സജ്ജമാക്കും. കുട്ടികളുടെ അര്‍ബുദ ചികില്‍സയ്ക്ക് പ്രാധാന്യം നല്കാനും എല്ലാ ജില്ലാ ആശുപത്രികളിലും സാന്ത്വന ചികില്‍സാ കേന്ദ്രങ്ങള്‍ തുടങ്ങാനും നിര്‍ദേശമുണ്ട്. ഹെപ്പറ്റൈറ്റിസ് ബി ഗര്‍ഭാശയ ഗള കാന്‍സറിനെ നേരിടാന്‍ എച്ച് പി വി വാക്സിന്‍ എന്നിവ പ്രോത്സാഹിപ്പിക്കും. നയത്തിന്റെ വിശദാംശങ്ങള്‍ ഞായറാഴ്ച മുഖ്യമന്ത്രി പ്രഖ്യാപിക്കും.