അച്ഛൻ ഗുരുതരാവസ്ഥയിലെന്ന് ബിനീഷ്; കാണാൻ അനുവദിച്ചുകൂടേ എന്ന് കോടതി

ബെംഗളൂരു ∙ അർബുദം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ള പിതാവ് കോടിയേരി ബാലകൃഷ്ണനെ കാണാൻ ബിനീഷ് കോടിയേരി ഒരു ദിവസത്തേക്ക് കേരളത്തിലേക്കു പോകുന്ന കാര്യം പരിഗണിച്ചുകൂടേ എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടു (ഇഡി) ഹൈക്കോടതി. ഇഡി എതിർത്തതിനെ തുടർന്ന് ഹർജി 12നു പരിഗണിക്കാനായി മാറ്റി.

ലഹരിമരുന്ന് ഇടപാടുമായി ബന്ധമുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ ബിനീഷ് സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം. പിതാവിനെ സന്ദർശിക്കാൻ ഒരാഴ്ച ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ മുൻപാകെ ബിനീഷ് അപേക്ഷിച്ചു. എന്നാൽ തെളിവു നശിപ്പിക്കുന്നതിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഇഡി അഭിഭാഷകനും അഡീഷനൽ സോളിസിറ്റർ ജനറലുമായ എസ്.വി. രാജു എതിർത്തു. ജാമ്യാപേക്ഷ നേരത്തേ 2 തവണ ഇഡി പ്രത്യേക കോടതി തള്ളിയിരുന്നു. ഒക്ടോബർ 29ന് അറസ്റ്റിലായ ബിനീഷ് നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ്.