ഹ്രസ്വചിത്രത്തിലെ പോലെ മരണം വന്നു, നടൻ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡിന്റെ ഒന്നാം തരംഗത്തിൽ ബോധവൽക്കരണ ചിത്രമെടുത്ത നടൻ തെരാജ് കുമാർ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിയെ ആണ് തെരാജ് കുമാർ ഹ്രസ്വചിത്രത്തിൽ അവതരിപ്പിച്ചത്. ക്വാറന്റീൻ പാലിക്കണമെന്ന ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ് അനുസരിക്കാനായിരുന്നു ചിത്രം പറഞ്ഞത്. കഥപാത്രം അവസാനം ശ്വാസംകിട്ടാതെ മരിക്കുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. നിർഭാഗ്യവശാൽ തെരാജ് കുമാറിന്റെ മരണവും അതുപോലെ തന്നെയായി. മൊബൈൽ ഫോണിലാണ് തെരാജ് കുമാർ കോവിഡ് ബോധവൽക്കരണ ചിത്രം ചിത്രീകരിച്ചത്. ഭാര്യ ധന്യയായിരുന്നു ചിത്രീകരണത്തിൽ സഹായിച്ചത്. 

രചനയും സംഭാഷണവും പശ്ചാത്തല സംഗീതവും എല്ലാം നിർവഹിച്ചത് തെരാജ് കുമാറായിരുന്നു. കോവിഡ് ഭേദമായി ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും ശ്വാസതടസവും വന്നു. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ന്യുമോണിയ ബാധിച്ചു. വൃക്കകളും തകരാറിലായി. നാലു ദിവസം വെന്റിലേറ്ററിലായിരുന്നു. ഇതിനിടെയാണ് മരണം. തൃശൂർ അരിമ്പൂർ കൈപ്പിള്ളി സ്വദേശിയാണ്. മികച്ച നാടക നടനും മിമിക്രി കലാകാരനുമായിരുന്നു. ഓടക്കുഴലും വായിക്കും. ഇതിനെല്ലാം പുറമെ മേക്കപ്പ് ആർട്ടിസ്റ്റുമായിരുന്നു. കലക്ടറേറ്റിലെ സാക്ഷരത തുടർവിദ്യാഭ്യാസ സെക്ഷനിൽ താൽക്കാലിക ഡ്രൈവറായിരുന്നു. തൃശൂർ ഉർവശി തിയറ്റേഴ്സ്, കലാകേന്ദ്രം തുടങ്ങി വിവിധ നാടക കൂട്ടായ്മകളിലും പ്രവർത്തിച്ചിട്ടുണ്ട്.