72 കാരനില്‍ കോവിഡ് മ്യൂട്ടേഷന്‍ 50 തവണ; പോസിറ്റീവായി കഴിഞ്ഞത് 613 ദിവസം; പഠനം

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം കോവിഡ് ബാധിതനായി കഴിഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങിയ വ്യക്തികളില്‍ ഒരാളുടെ ശരീരത്തില്‍ കൊറോണ വൈറസ് പരിവര്‍ത്തനത്തിന് വിധേയമായത് നിരവധി തവണ. 2022 ല്‍ കൊവി‍ഡ് ബാധിതനാകുകയും 2023 ല്‍ മരണത്തിന് കീഴടങ്ങുകയും ചെയ്ത ഡച്ച് പൗരനായ 72 കാരന്‍റെ ശരീരത്തിലാണ് 613 ദിവസത്തിനിടയില്‍ അന്‍പത് തവണ വൈറസ് പരിവര്‍ത്തനത്തിന് വിധേയമായത്. ആംസ്റ്റർഡാം യൂണിവേഴ്സിറ്റി മെഡിക്കൽ സെന്‍ററിലെ ഗവേഷകര്‍ പുറത്ത് വിട്ട് പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്

2022 ഫെബ്രുവരിയിലാണ് ഇയാള്‍ കോവിഡ് ബാധിതനായി ചികില്‍സ തേടുന്നത്. കോവിഡ് ബാധിനാകുന്നതിന് മുന്‍പ് തന്നെ ഇയാള്‍ക്ക് രക്ത സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. കോവിഡ് കൂടി ബാധിച്ചതോടെ ഇയാളുടെ രോഗപ്രതിരോധ വ്യവസ്ഥ താളം തെറ്റുകയായിരുന്നു എന്നാണ് ടൈം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളുടെ ശരീരത്തില്‍ വൈറസ് 50 തവണ പരിവര്‍ത്തനത്തിന് വിധേയമായി അള്‍ട്രാ മ്യൂട്ടേറ്റ‍‍ഡ് വൈറസായി മാറി എന്നാണ് പഠനം സൂചിപ്പിക്കുന്നത്. 

505 ദിവസം കോവിഡ് ബാധിതനായി തുടര്‍ന്ന ബ്രിട്ടീഷ് പൗരനാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കാലം കോവിഡ് ബാധിച്ച വ്യക്തിയായി കരുതിയിരുന്നത്. എന്നാല്‍ 72 കാരന്‍റെ പുതിയ കേസ് അതിനേയും മറികടന്ന് ലോകത്ത് രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയതാണെന്ന് ഗവേഷകർ പറയുന്നു. ഒന്നിലധികം ഡോസ് പ്രതിരോധ വാക്സിനുകള്‍ സ്വീകരിച്ചിട്ടും ഇയാളെ ഒമിക്രോണ്‍ വകഭേദം ബാധിക്കുകയായിരുന്നു. ഇതോടെ പ്രതിരോധ സംവിധാനം തകരാറിലായി. കോവിഡ് ആന്‍റിബോഡി ചികില്‍സകള്‍ ഉള്‍പ്പെടെയുള്ളവയെ പ്രതിരോധിക്കാനുള്ള കഴിവും വൈറസിനുണ്ടായിരുന്നു.

എന്നാല്‍ ഈ സൂപ്പർ മ്യൂട്ടേറ്റ‍‍ഡ് വേരിയന്‍റ് രോഗിയില്‍ നിന്നും മറ്റാരിലേക്കും പകര്‍ന്നില്ലെന്നും വൈറസിനുണ്ടാകുന്ന ഇത്തരം പരിവര്‍ത്തനങ്ങള്‍ വൈറസിന്‍റെ ജനിതക മാറ്റങ്ങള്‍ കാണിക്കുന്നതിനും പ്രതിരോധശേഷി കുറഞ്ഞവരിൽ അണുബാധയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുന്നതുമാണെന്ന് ഗവേഷകര്‍ പറയുന്നു. വൈറസ് ബാധയേറ്റ പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളിൽ വൈറസിന്‍റെ ജീനോമിക് നിരീക്ഷണം തുടരേണ്ടതിന്‍റെ പ്രാധാന്യവും ഇത് സൂചിപ്പിക്കുന്നു.

പഠനം അടുത്ത ആഴ്ച ബാഴ്‌സലോണയിൽ നടക്കുന്ന ഇഎസ്‌സിഎംഐഡി ഗ്ലോബൽ കോൺഗ്രസിൽ ആംസ്റ്റർഡാം യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്‍ററിലെ ഗവേഷകര്‍ അവതരിപ്പിക്കും. അമേരിക്കയില്‍ കോവിഡ്-19 ബാധിച്ച 24% വയോജനങ്ങളിലും മൂന്ന് മാസത്തിലേറെ ലക്ഷണങ്ങൾ നീണ്ടുനില്‍ക്കാറുണ്ടെന്നും ഗവേഷണം പറയുന്നത്.

Dutch man suffered the longest recorded COVID-19 infection, spanning 613 days; virus mutated 50 times in his body.