അത്യപൂർവം, പക്ഷേ അതീവഗുരുതരം; കോവിഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ!

കോവിഡ് മഹാമാരി തടയുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് വാക്സീനുകളാണ്. എന്നാൽ കോവിഡ് വാക്സീനുകൾ തലച്ചോറിനെയും ഹൃദയത്തെയും രക്തത്തെയും ബാധിക്കുന്ന 13 ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് ഗ്ലോബൽ വാക്സീൻ ഡേറ്റ നെറ്റ് വർക്കിന്‍റെ പഠനത്തിൽ കണ്ടെത്തി. വളരെ കുറച്ചുപേരിൽ മാത്രമേ ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നുള്ളുവെങ്കിലും പ്രത്യാഘാതം അതീവഗുരുതരമാണ്.  ഓസ്ട്രേലിയ, അർജന്‍റീന, കാനഡ, ഡെൻമാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ന്യൂസീലാൻഡ്, സ്കോട്ട്ലൻഡ് എന്നീ രാജ്യങ്ങളിൽ കോവിഡ് വാക്സീൻ എടുത്ത 9.9 കോടി ആളുകളിലാണ് പഠനം നടത്തിയത്. ഇതിന്‍റെ ഫലം 'വാക്സീൻ' ജേണലിൽ പ്രസിദ്ധീകരിച്ചു. ഫൈസർ, മൊഡേണ, ആസ്ട്ര സെനക്ക വാക്സീനുകളാണ് പ്രതിക്കൂട്ടിൽ.

ചിത്രം: wikipedia

തലച്ചോറിൽ വീക്കമുണ്ടാകുന്ന അക്യൂട്ട് ഡിസെമിനേറ്റഡ് എൻസഫലോമൈലൈറ്റിസ് ആണ് ഏറ്റവും പുതുതായി കണ്ടെത്തിയ പാർശ്വഫലം. ആസ്ട്ര സെനക്ക വാക്സീൻ എടുത്തവരുടെ വിവരങ്ങൾ വിശകലനം ചെയ്തപ്പോഴാണ് ഈ പ്രശ്നം തിരിച്ചറിഞ്ഞത്. സുഷുമ്ന നാഡിയിൽ വീക്കമുണ്ടാക്കുന്ന ട്രാൻസ് വേഴ്സ് മൈലൈറ്റിസ് ആണ് രണ്ടാമത്തേത്. ആദ്യത്തെ സെറ്റ് ഡേറ്റയുടെ വിശകലനം പൂർത്തിയായശേഷം ഓസ്ട്രേലിയയിൽ 68 ലക്ഷം പേരുടെ ഡേറ്റ കൂടി പരിശോധിച്ചാണ് ഇക്കാര്യങ്ങൾ ഉറപ്പിച്ചത്.

10 ലക്ഷം ഡോസ് വാക്സീനിൽ 0.78 കേസുകൾ എന്ന നിരക്കിലാണ് അക്യൂട്ട് ഡിസെമിനേറ്റഡ് എൻസഫലോമൈലൈറ്റിസ് കണ്ടെത്തിയത്. ട്രാൻസ്​വേഴ്സ് മൈലൈറ്റിസ് 10 ലക്ഷത്തിൽ 1.82 കേസുകളും. 

ഫൈസർ, മൊഡേണ വാക്സീനുകൾ ഹൃദയപേശികൾക്ക് വീക്കമുണ്ടാകുന്ന മയോകാർഡൈറ്റിസ്, ഹൃദയം പൊതിഞ്ഞിരിക്കുന്ന സ്തരത്തിന് വീക്കമുണ്ടാകുന്ന പെരികാർഡൈറ്റിസ് എന്നീ പാർശ്വഫലങ്ങളുണ്ടാക്കുന്നുവെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ശരീരത്തിലെ പ്രതിരോധസംവിധാനം നാഡികളെ ആക്രമിക്കുന്ന ഗില്ലൻ ബറേ സിൻഡ്രോം തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന സെറിബ്രൽ വിനസ് സൈനസ് ത്രോംബോസിസ് എന്നിവ ആസ്ട്ര സെനക്ക വാക്സീൻ എടുത്തവരിലും കണ്ടെത്തി.  

ട്രാൻസ്​വേഴ്സ് മൈലൈറ്റിസ് ബാധിച്ചാല്‍; ചിത്രം: longhornbrainandspine.com

അക്യൂട്ട് ഡിസെമിനേറ്റഡ് എൻസഫലോമൈലൈറ്റിസ് ഒരു കണ്ണിന്‍റെ രണ്ട് കണ്ണുകളുടേയുമോ കാഴ്ചയെ ബാധിക്കും. സാധാരണ ശരീരചലനങ്ങൾക്കും പ്രയാസം നേരിടും. പെട്ടെന്ന് കടുത്ത പനി, ബോധക്ഷയം തുടങ്ങിയവയും ലക്ഷണങ്ങളാണ്. ട്രാൻസ്​വേഴ്സ് മൈലൈറ്റിസിന്‍റെ സാധാരണ ലക്ഷണങ്ങൾ കഴുത്തിലും പുറത്തും കടുത്ത വേദന, ദൗർബല്യം, കൈകാലുകളിൽ പ്രത്യേക സെൻസേഷൻ, മലമൂത്ര വിസർജനം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ തുടങ്ങിയവയാണ്. 

കോവിഡ് വ്യാപനം രൂക്ഷമായ അടിയന്തര സാഹചര്യത്തിൽ ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കാതെയാണ് കോവിഡ് വാക്സിനൂകൾ ഉപയോഗിക്കാൻ അനുമതി നൽകിയത്. അതീവഗുരുതരമായ പാർശ്വഫലങ്ങൾ വാക്സീൻ എടുത്തവരുടെ എണ്ണംവച്ചുനോക്കുമ്പോൾ അത്യപൂർവമാണ്. പാർശ്വഫലങ്ങളെക്കാൾ കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ ഇവ ഉപകരിച്ചു എന്ന കാര്യം മറക്കരുതെന്ന് ഗവേഷകർ പറയുന്നു. 

Rare Covid-19 vaccine side effects detected in a study