അവസാനവർഷ എംബിബിഎസ് വിദ്യാർഥികളെ കോവിഡ് ചികിൽസാരംഗത്ത് നിയോഗിക്കും

കോവിഡ് രണ്ടാംതരംഗം വീശിയടിക്കുന്നതിനിടെ ആരോഗ്യപ്രവർത്തകരുടെ എണ്ണം കൂട്ടാൻ നടപടിയുമായി പ്രധാനമന്ത്രി. അവസാനവർഷ എംബിബിഎസ് വിദ്യാർഥികളെ കോവിഡ് ചികിൽസാരംഗത്ത് നിയോഗിക്കും. കോവിഡ് ചികിൽസയിലുളളവരുടെ എണ്ണം 35 ലക്ഷത്തിനടുത്ത് നിൽക്കുമ്പോഴാണ് ആരോഗ്യ പ്രവർത്തകരുടെ എണ്ണം കൂട്ടാനുള്ള പ്രധാനമന്ത്രിയുടെ നടപടികൾ. 

അധ്യാപകരുടെ മേൽനോട്ടത്തോടെ അവസാനവർഷ എംബിബിഎസ് വിദ്യാർഥികളെ ടെലിമെഡിസിനും  ഗുരുതരസ്ഥിതിയില്ലാത്ത രോഗികളുടെ ചികിൽസയ്ക്കും നിയോഗിക്കും. മെഡിക്കൽ പിജി പ്രവേശനപ്പരീക്ഷ നാലുമാസം നീട്ടിവയ്ക്കും. ഓഗസ്റ്റ് 31 ന് മുൻപ് പരീക്ഷ നടക്കില്ല. ബിഎസ്‌സി നഴ്സിങ്, ജിഎൻഎം കോഴ്സുകളുടെ അവസാന വർഷ പരീക്ഷ എഴുതിയവരെ ഡ്യൂട്ടിക്ക് നിയോഗിക്കും. ഇത്തരത്തിൽ 100 ദിവസം ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് സ്ഥിരനിയമനങ്ങളിൽ മുൻഗണനയും ബഹുമതിയായി നാഷണൽ സർവീസ് സമ്മാനും നൽകും. 

അതേസമയം, രാജ്യത്ത് ആകെ കോവിഡ് കേസുകൾ രണ്ടു കോടിയിലേക്ക് അടുത്തു. 24 മണിക്കൂറിനിടെ 3,68,147 പേർക്കാണ് രോഗം സ്ഥിരീകരിച്ചപ്പോൾ 3,00,732 പേർ രോഗമുക്തി നേടി. ഇന്നലെ മാത്രം 3,417 പേർ മരിച്ചു.  കർണാടകയിലെ ചാമരാജനഗർ ജില്ലാ ആശുപത്രിയിൽ അർധരാത്രിയോടെയാണ് ഓക്സിജൻ കിട്ടാതെ 22 കോവിഡ് രോഗികൾ മരിച്ചത്. അതേസമയം, ഒഡീഷയ്ക്ക് പിന്നാലെ മധ്യപ്രദേശും ബംഗാളും മാധ്യമപ്രവർത്തകരെ കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിച്ചു. 120 ലധികം മാധ്യമപ്രവർത്തകരാണ് രണ്ടാം തരംഗത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്.