കുപ്രസിദ്ധ സ്റ്റീല്‍ കടത്തുകാരനും സ്ക്രാപ്പ് മാഫിയയുമായ രവി കാനയും കാമുകി കാജല്‍ ഝായും അറസ്റ്റില്‍. വെള്ളിയാഴ്ച്ച ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താളത്തില്‍ നിന്നുമാണ് ഇരുവരും നോയിഡ പൊലീസിന്‍റെ പിടിയിലായത്. ബാങ്കോക്കില്‍ നിന്നായിരുന്നു ഇരുവരും ഇന്ത്യയിലേക്ക് എത്തിയത്. മുന്‍പ് ഇരുവരും തായ്ലന്റ് പൊലീസിന്റെ പിടിയിലായിരുന്നു.
കൂട്ടബലാല്‍സംഗക്കേസില്‍ അറസ്റ്റ് ഭയന്നാണ് തങ്ങള്‍ ഇന്ത്യവിട്ടതെന്നായിരുന്നു ഇരുവരും പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ വര്‍ഷാവസാനമാണ് ഇരുവരും തായ്ലന്റിലേക്ക് രക്ഷപെട്ടത്. അതേസമയം ഇരുവര്‍ക്കുമെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തുവിട്ടിരുന്നു. തായ്ലന്റിലുള്ള പ്രതികളുടെ എതിരാളികളുമായി നോയിഡ പൊലീസ് എപ്പോഴും ബന്ധപ്പെട്ടിരുന്നു. കാനയെയും കാമുകിയെയും പിടികൂടാന്‍ പൊലീസിനെ സഹായിച്ചതും അതാണ്. ശനിയാഴ്ച ഇരുവരെയും പോലീസ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും. ചോദ്യം ചെയ്യലിനായി നോയിഡ പോലീസും ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കും.
നേരത്തെ, ഗൗതം ബുദ്ധ നഗർ, ബുലന്ദ്ഷഹർ, ഡൽഹി എന്നിവിടങ്ങളിലെ ഗുണ്ടാസംഘത്തിന്റെ 350 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ നോയിഡ പോലീസ് കണ്ടുകെട്ടിയിരുന്നു. കാനയുടെ കാമുകിയുടെ പേരിൽ വാങ്ങിയ 80 കോടിയുടെ ബംഗ്ലാവും ഇതില്‍ ഉള്‍പ്പെടും.
നിലവില്‍ രവി കാനയുടെ പേരില്‍ 11 കേസുകളുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് ഒരു സ്ത്രീ നല്‍കിയ പീഡനപരാതിയായിരുന്നു ഏറ്റവും ഒടുവിലത്തേത്.ആറ് മാസം മുമ്പ് തന്നെ ബലാത്സംഗം ചെയ്ത അഞ്ച് പേരിൽ രവി കാനയും ഉൾപ്പെട്ടിട്ടുണ്ടെന്നും ഭീഷണിപ്പെടുത്താൻ വീഡിയോ പകർത്തിയെന്നും പരാതിക്കാരി ആരോപിച്ചു. കാമുകി കാജല്‍ ഝായ്ക്കെതിരെയും പൊലീസ് ഇതില്‍ കേസെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരുന്നു