കാഴ്ച വൈകല്യമുള്ള വിദ്യാർഥിക്കും മർദനം; ഡൽഹി പൊലീസിനെതിരെ പ്രതിഷേധം ശക്തം

ജെഎൻയു വിദ്യാർഥികളുടെ പാർലമെൻ്റ് മാർച്ച് അടിച്ചമർത്തിയ ഡൽഹി പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കാഴ്ച്ച വൈകല്യമുള്ള വിദ്യാർഥികളടക്കം നിരവധി പേർക്കാണ് ഇന്നലത്തെ പൊലീസ് നടപടയിൽ പരുക്കേറ്റത്. ഹോസ്റ്റൽ ഫീസ് വർധനയ്‌ക്കെതിരെയുള്ള വിദ്യാർഥിസമരം 21 ദിവസം പിന്നിട്ടു. 

ഇതാണ് കാഴ്ച്ചവൈകല്യമുള്ള ശശി ഭൂഷനടക്കമുള്ള ജെഎൻയു വിദ്യാർഥികൾക്ക് ഇന്നലെ ഡൽഹി പൊലീസിൽ നിന്ന് നേരിടേണ്ടിവന്നത്. പാർലമെൻ്റ് മാർച്ചിനിടെ വിദ്യാർഥിയൂണിയൻ നേതാക്കളെയടക്കം അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ചാണ് വിദ്യാർഥികൾ തുഗ്ലക്ക് റോഡ് ഉപരോധിച്ചത്. സമാധാനപരമായി നടന്ന പ്രതിഷേധത്തിനിടെയാണ് ഡൽഹി പൊലീസ് വിദ്യാർഥകൾക്കിടയിലേക്ക് ഇരച്ചുകയറിയത്. തെരുവുവിളക്കുകൾ അണച്ച ശേഷമായിരുന്നു നാടകീയനീക്കം. 

സമരം ഒത്തുതീർക്കാൻ വിദ്യാർഥിയൂണിയൻ നേതാക്കളുമായി മാനവവിഭവശേഷി മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ചർച്ച നടത്തി. ഫീസ് വർധന പിൻവലിക്കുക, വൈസ് ചാൻസലറെ മാറ്റുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം വിദ്യാർഥികൾ സമർപ്പിച്ചു. മന്ത്രാലയം രൂപീകരിച്ച ഉന്നതാധികാര സമിതി നാളെ വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്തും. വിദ്യാർഥിസമരത്തിന് പിന്തുണയുമായി ജെഎൻയു അധ്യാപക സംഘടന ഇന്ന് ക്യാംപസിൽ പ്രതിഷേധിക്കും.