കാഴ്ചാ വസന്തമൊരുക്കി തൃശൂര്‍ പൂരപ്പറമ്പില്‍ വർണക്കുടമാറ്റം. പൂരപ്രേമികൾ ഇന്നോളം കാണാത്ത പുതുമകൾ നിറച്ചാണ് തിരുവമ്പാടിയും പാറമേക്കാവും ഇത്തവണത്തെ കുടമാറ്റത്തെ വേറിട്ടതാക്കിയത്. ഇലഞ്ഞിത്തറമേളത്തിന്റെ ഇമ്പം നുകർന്നവർ ആരവത്തോടെ തെക്കേ ഗോപുരനടയിൽ ഓടിക്കൂടി. പൂരം കൊള്ളാനെത്തിയ പുരുഷാരത്തിനിടെ നിറപ്പോരിനൊരുങ്ങി തിരുവമ്പാടിയും പാറമേക്കാവും.
പച്ചക്കുടയുയർത്തി തിരുവമ്പാടി തുടങ്ങി. ചുവന്ന കുടയുമായി പാറമേക്കാവിന്റെ മറുപടി. പിന്നെ നിറം നിറഞ്ഞ മൽസരക്കുടമാറ്റം.
കാഴ്ചക്കാരുടെ ആവേശത്തിനും മേളക്കാരുടെ താളത്തിനുമൊപ്പിച്ച് നിലക്കുടകളും രൂപക്കുടകളും മൽസരിച്ചുയർത്തി ദേശക്കാർ. ഇരുൾ വീണതോടെ കുടക്കാഴ്ചകളുടെ മിഴിവും കൂടി. കുടയുടെ രൂപത്തിൽ സാക്ഷാൽ ശക്തൻ തമ്പുരാനും പൂരപ്രേമികളുടെ നടുവിൽ തലയുയർത്തിയെത്തി.
ഉയർത്തിപ്പിടിച്ച ഒരായിരം കൈകളിൽ തെളിഞ്ഞ മൊബൈൽ വെളിച്ചം ഈ നിറക്കാഴ്ചകൾക്കെല്ലാം മേലെ നിന്നു. ഒടുവിൽ നിറപ്പൂരക്കുടമാറ്റം മനസിൽ നിറച്ച് വടക്കും നാഥന്റെ മണ്ണിൽ നിന്ന് പൂരപ്രേമികളുടെ മടക്കം.