പൂരം പൊടിപൊടിക്കാൻ തൃശൂര്‍ ഒരുങ്ങി. പൂരാഘോഷത്തിന് വിളംബരം കുറിച്ച് വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കേഗോപുരനട തുറന്നു. എഴുന്നെള്ളിപ്പിനുള്ള ഗജവീരൻമാർ പൂരപ്പറമ്പിലേക്കെത്തി തുടങ്ങിയപ്പോൾ നാദവിസ്മയം തീർക്കേണ്ട വാദ്യകലാകാരൻമാർ അവസാനവട്ട തയാറെടുപ്പിലാണ്.
ആർപ്പുവിളികളുമായി കാത്ത് നിന്ന പൂരപ്രേമികളുടെ മുന്നിലേക്ക് തെക്കേഗോപുര നട തള്ളിത്തുറന്ന് ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തി. വർഷത്തിൽ 364 ദിവസവും അടഞ്ഞ് കിടക്കുന്ന തെക്കേനട തുറന്നാൽ പൂരം വരവായി.
പൂരനടത്തിപ്പിൽ പങ്കാളിയായ എട്ട് ഘടകക്ഷേത്രങ്ങളിലൊന്നായ കുറ്റൂർ നെയ്തലക്കാവിൽ നിന്ന് ഭഗവതിയുടെ തിടമ്പേന്തി നാദസ്വരത്തിന്റെ അകമ്പടിയോയായിരുന്നു വിളംബര ഘോഷയാത്ര. പൂരപ്പറമ്പിലെത്തിയതോടെ ചരിത്രത്തിലാദ്യമായി പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലെ മേളവും ഘോഷയാത്രയുടെ ഭാഗമായി. വടക്കുന്നാഥനെ വണങ്ങി നടതുറക്കുന്നതോടെ തേക്കിൻകാട് മൈതാനത്ത് പൂരം നടത്താനുള്ള അനുവാദമായെന്നാണ് ഐതീഹ്യം. മുൻവർഷങ്ങളിൽ വെറും ആചാരമായി ഒതുങ്ങിയിരുന്ന നടതുറക്കൽ കാണാൻ പതിവിലും കൂടുതൽ പൂരപ്രേമികളെത്തിയതോടെ ആഘോഷം ഇരട്ടിയായി.
തെക്കെനട തുറന്നതോടെ പൂരപ്പറമ്പും ഉണർന്നു കഴിഞ്ഞു. ചുട്ടുപൊള്ളുന്ന വെയിലിനെയും തോൽപ്പിക്കുന്ന ആവേശത്തോടെ പൂരക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് പൂരപ്രേമികൾ.