പ്രളയം: കുട്ടനാട്ടിൽ കൃഷി, കന്നുകാലി മേഖലയിൽ 1540 കോടിയുടെ നഷ്ടം

നടുവൊടിഞ്ഞ കാര്‍ഷികമേഖലയാണ് കുട്ടനാടിന്റെ പ്രളയബാക്കി. ചീഞ്ഞടിഞ്ഞ നെല്‍ക്കതിരും ചത്തുപൊങ്ങിയ കന്നുകാലികളും കര്‍ഷകന്റെ വറ്റാത്ത കണ്ണീരാണ്. അപ്പോഴും അടുത്ത കൃഷിക്ക് മനസുകൊണ്ട് നിലമൊരുക്കുകയാണ് അതിജീവനത്തിന്റെ കൂടി പര്യായപദമായ കുട്ടനാടന്‍ ജനത. 

ഇങ്ങനെ പതിനായിരത്തി അഞ്ഞൂറ് ഹെക്ടറോളം സ്ഥലത്തെ നെല്ലാണ് ചീഞ്ഞടിഞ്ഞ്. മത്സ്യകൃഷി ഒന്നാകെ അറബിക്കടലിലെത്തി. വെള്ളക്കെട്ടിലാണ്ട് ഒരുപാട് പശുക്കള്‍ ചത്തു. കരകൃഷിയും പ്രളയമെടുത്തു. പാടത്തെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ കുട്ടനാട്ടുകാരന്റെ മനസില്‍ അടുത്തകൃഷി തന്നെയാണ്.

തുലാം പത്തിന് പുഞ്ചകൃഷിക്ക് തുടക്കമിടുമെന്നാണ് കൃഷിവകുപ്പിന്റെ ഉറപ്പ്. പക്ഷേ ആശങ്കകളുടെ വെള്ളക്കെട്ട് പൂര്‍മായി മാറിയിട്ടില്ല. കൃഷി, കന്നുകാലി മേഖലകളിലായി കുട്ടനാട്ടില്‍ 1540 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. പക്ഷേ കര്‍ഷകന്റെ അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും യഥാര്‍ഥവില ഈ കണക്ക് പുസ്തകത്തില്‍ ഒതുങ്ങില്ല.