ജനനം മുതല്‍ മരണം വരെ പൗരന്‍റെ സ്വകാര്യതയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ഏകപക്ഷീയ നീക്കത്തിന് സുപ്രീംകോടതിയില്‍ പ്രഹരമേറ്റു. മൗലികാവകാശം നിര്‍ണയിക്കാന്‍ പരമോന്നത കോടതിക്ക് അധികാരമില്ല എന്നതില്‍ തുടങ്ങി സ്വകാര്യതയ്ക്കു മുകളില്‍ നിയന്ത്രണങ്ങളാകാം എന്നതുവരെയുള്ള കേന്ദ്രസര്‍ക്കാര്‍ വാദങ്ങളെ സുപ്രീംകോടതി ഖണ്ഡിച്ചു.
കേന്ദ്രസര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഒരുവശത്തും കേരളത്തിന്‍റെ നേതൃത്വത്തില്‍ പഞ്ചാബ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മറുവശത്തും ഇതായിരുന്നു വാദമുഖം. വ്യക്തി സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം എന്നിവയ്ക്കൊപ്പമാണ് സ്വകാര്യതയെന്നായിരുന്നു കോടതി ഉത്തരവ്. ഭാഷ, ഭക്ഷണം ഉള്‍പ്പെടെയുള്ളവയുടെ പേരില്‍ നിയന്ത്രണങ്ങളും ഭിന്നതകളും ഉയരുന്ന രാജ്യത്ത് പൗരന്‍റെ അടിസ്ഥാന അവകാശം സുപ്രീംകോടതി അംഗീകരിച്ചു. പശുവിനുപോലും ആധാര്‍ ഉറപ്പാക്കാന്‍ വ്യഗ്രത കാട്ടുന്നതിനിടെ, പൗരന്‍റെ ജീവിതാവകാശരേഖ മറന്നുപോകുന്നവര്‍ക്കുള്ള താക്കീത് കൂടിയാണ് ഈ വിധി.
പൗരന്‍റെ സ്വകാര്യ വിവരങ്ങള്‍ പൂര്‍ണമായും സര്‍ക്കാരിന്‍റെ കയ്യിലാകുന്നതോടെ, സര്‍ക്കാരിനെതിരെയുള്ള ഭിന്നസ്വരങ്ങള്‍ അടിച്ചമര്‍ത്താന്‍ അത് പ്രയോഗിക്കപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും പ്രതീക്ഷയേകുന്നതാണ് കോടതി വിധി. യോഗി ആദിത്യനാഥിന്‍റെ ഉത്തര്‍പ്രദേശ് സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ പരീക്ഷണശാലയാണ്. വിദ്വേഷത്തിന്‍റെയും വര്‍ഗീയ ധ്രുവീകരണത്തിന്‍റെയും ആഴത്തില്‍ പൊള്ളിക്കുന്ന പുതിയ രാസക്കൂട്ടുകള്‍ അവിടെ രൂപം കൊള്ളുകയും പരീക്ഷിക്കപ്പെടുകയും ചെയ്യുന്നു.
യോഗി ആദിത്യനാഥിന്‍റെ സ്വന്തം മണ്ണായ ഗോരഖ്പൂരില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ പ്രാണവായുകിട്ടാതെ മരിച്ചതിന്‍റെ ആഘാതം രാജ്യത്തെ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. സ്വന്തം മക്കളുടെ മരവിച്ച ശരീരവും പേറി എന്തുചെയ്യണമെന്നറിയാതെ വലഞ്ഞ നിരാലംബരായ മാതാപിതാക്കളുടെ മുഖങ്ങള്‍ ആരും മറന്നിട്ടുംമില്ല. ആ കുരുന്നുകളുടെ ശവക്കുഴിയിലെ മണ്ണുണങ്ങും മുന്‍പ് വിഷം തീണ്ടിയ നാവുമായി ആദിത്യനാഥ് എന്ന കാഷായ വസ്ത്രധാരി വാക്കുകളുടെ കൂരമ്പുകള്‍ തൊടുക്കുകയാണ്. പിടഞ്ഞുമരിച്ച പിഞ്ചു കുരുന്നുകളുടെ മാതാപിതാക്കള്‍ക്ക് നീതി ഉറപ്പാക്കാന്നതിനേക്കാള്‍, തന്‍റെ നാട്ടില്‍ കാലങ്ങളായി ഭീതിപടര്‍ത്തുന്ന മസ്തിഷ്ക്ക ജ്വരത്തിന് പ്രതിരോധമൊരുക്കുന്നതിനേക്കാള്‍ യുപി മുഖ്യമന്ത്രിക്ക് പ്രാമുഖ്യം ജന്മാഷ്ടമി ആഘോഷം വന്‍വിജയമാണെന്ന് ഉറപ്പുവരുത്തുകയായിരുന്നു. യോഗിയുടെ മനസ് കംസനൊപ്പമാണെന്ന് വിമര്‍ശിക്കുന്നവരെ കുറ്റംപറയാനാകില്ല. ഈദിന് റോഡുകളില്‍ നിസ്ക്കരിക്കാമെങ്കില്‍ പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ബന്ധമായും ജന്മാഷ്ടമി ആഘോഷിക്കാമെന്നാണ് യോഗിയുടെ മറ്റൊരുവാദം. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ മതാഘോഷം നിര്‍ബന്ധമായി നടത്തുന്നതും ആള്‍ത്തിരക്കുമൂലം നമസ്ക്കാരം റോഡരികിലേക്ക് നീണ്ടുപോകുന്നതും തമ്മിലുള്ള വ്യത്യാസം ഇന്ത്യയെന്ന മതേതര രാജ്യത്തെ ഭരണഘടനാപദവിയിലിരിക്കുന്ന വ്യക്തിക്ക് മനസിലാകില്ലെങ്കില്‍ പ്രശ്നം ഗുരുതരം തന്നെയാണ്.