"ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് 'എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട ആശയത്തെ ഇന്ത്യന്‍ ജനാധിപത്യം ആശങ്കയോടെ കാണേണ്ടത് എന്തുകൊണ്ടാണ്. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് നടത്താന്‍ തയ്യാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. 2018 ഒാടെ ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിലയിരുത്തല്‍.
ജനാധിപത്യത്തിന്‍റെ ആഘോഷവേളകളാണ് തിരഞ്ഞെടുപ്പുകള്‍. പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും മുതല്‍ പാര്‍ലമെന്‍റിലേക്ക് വരെ വീറും വാശിയുമുള്ള പോരാട്ടങ്ങള്‍. പക്ഷെ, വര്‍ഷം മുഴുവന്‍ ഒന്നൊഴിയാതെ തിരഞ്ഞെടുപ്പു കലണ്ടര്‍ നിറഞ്ഞു കിടക്കുന്നത് ചെറുതല്ലാത്തൊരുവെല്ലുവിളിയാണ്. ആഘോഷം വല്ലപ്പോഴുമായാല്‍ കൊള്ളാം. എന്നും പള്ളിപ്പെരുന്നാളായാല്‍ ആരായാലും വലഞ്ഞുപോകും.നടത്തിപ്പുകാര്‍ തന്നെയാണ് പ്രതിസന്ധിയിലാകുന്നത്.
2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി 1,100 കോടി രൂപയാണ് ചെലവഴിച്ചത്. 2014 ആയപ്പോഴേയ്ക്കും അത് 4000 കോടി രൂപയായി ഉയര്‍ന്നു. വരും വര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍. ഈ പണം ചെലവിടുന്നത് ഇന്ത്യയിലെ ദരിദ്ര നാരായണന്മാരില്‍ നിന്നു പിരിച്ചെടുക്കുന്ന കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ പിഴിഞ്ഞെടുക്കുന്ന നികുതിയില്‍ നിന്നാണ്. തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തിയാല്‍ ചെലവ് വലിയ തോതില്‍ കുറയ്ക്കാന്‍ കഴിയും. ഒരുമിച്ചുള്ള തിരഞ്ഞെടുപ്പുകള്‍ കൂടുതല്‍ രാഷ്ട്രീയ സ്ഥിരതയും കൂടുതല്‍ വികസന മുന്നേറ്റവുമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞുവെയ്ക്കുന്നു. ആശയം പ്രായോഗികമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കിയിട്ടുണ്ട്.
ഒറ്റയടിക്ക് കേള്‍ക്കുന്പോള്‍ കാര്യം കൊള്ളാമെന്ന് ആര്‍ക്കും തോന്നിപ്പോകും. പക്ഷെ, ഗുരുതരമായ ചില ഭരണഘടനാപ്രശ്നങ്ങളും ജനാധിപത്യപ്രതിസന്ധികളും ഇതില്‍ ഒളിഞ്ഞു കിടപ്പുണ്ട്. രാഷ്ട്രീയമായി ഈ ആശയത്തോട് ബിജെപി ഒഴികെ ഭൂരിഭാഗം രാഷ്ട്രീയപാര്‍ട്ടികള്‍ക്കും യോജിപ്പില്ല.
1951 _ 52 വര്‍ഷത്തിലെ തിരഞ്ഞെടുപ്പ് മുതല്‍ 1967 വരെ ഒന്നിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടി സ്വയം ഭരണത്തിലേക്ക് കടന്നപ്പോള്‍ സ്വാഭാവികമായി സംഭവിച്ചതാണ് അത്. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ ഇനി ഭരണഘടനാഭേദഗതിവേണം. 2019 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം എല്ലാ നിയമസഭകളിലും തിരഞ്ഞെടുപ്പ് നടത്താനായി സര്‍ക്കാരിന്‍റെ കാലാവധി കഴിഞ്ഞ സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരും. ചില സര്‍ക്കാരുകള്‍ നേരത്തെ പരിച്ചുവിടേണ്ടിവരും. സഭയില്‍ ഭൂരിപക്ഷമുണ്ടെങ്കില്‍ അഞ്ച് വര്‍ഷം ഭരിക്കാന്‍ അധികാരം നല്‍കുന്ന ഭരണഘടനാ അവകാശത്തിന്‍റെ ലംഘനമാകും. സര്‍ക്കാരുകള്‍ പരിച്ചുവിട്ടാല്‍ നിയമയുദ്ധങ്ങള്‍ക്കും വന്‍ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കും.
ഒന്നിലധികം പേര്‍ക്ക് ഒരുമിച്ച് വോട്ടുചെയ്യേണ്ടിവരുന്പോള്‍ വോട്ടര്‍മാര്‍ക്ക്, പ്രത്യേകിച്ച് ഗ്രാമീണമേഖലയിലുള്ളവര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കും. ആര്‍ക്ക് ഏത് പദവിയിലേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ക്ക് വോട്ടുചെയ്യുന്നുവെന്ന് അറിയാകാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ഈ പറഞ്ഞത് അക്ഷരാഭ്യാസമില്ലാത്ത, വോട്ടെടുപ്പ് ദിനം മാത്രം വിലയുള്ള വെറും മനുഷ്യരുടെ പ്രശ്നമാണ്. ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍, അത് കേന്ദ്രത്തിലായാലും, സംസ്ഥാനങ്ങളിലായാലും കാലാവധി തികയ്ക്കാന്‍ വേണ്ടി തുടരേണ്ടിവരുന്നത് ജനഹിതത്തിനോടുള്ള വെല്ലുവളിയാണ്.
ഒരുമിച്ചുള്ള തിരഞ്ഞെടുപ്പുകള്‍ പ്രദേശിക പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടിയാകും. കോര്‍പ്പറേറ്റ് സ്വഭാവമുള്ള ദേശീയ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെങ്കിലും. പ്രദേശിക വിഷയങ്ങള്‍ ചര്‍ച്ചയാകാതെ പോകും. 2014 ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഗതിനിര്‍ണയിച്ച മോദി തരംഗം പോലെയുള്ള തരംഗങ്ങള്‍ ഉയര്‍ത്തിവിട്ട് രാജ്യവും സംസ്ഥാനങ്ങളും ഒരുമിച്ച് പിടിച്ചെടുക്കാമെന്ന രാഷ്ട്രീയ തന്ത്രംകൂടി ഇതില്‍ ഒളിഞ്ഞിരിപ്പുണ്ട്. അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള തിരഞ്ഞെടുപ്പിനോടും ഭരണസംവിധാനത്തോടും ഏറെ ആഭിമുഖ്യമുള്ളയാളാണ് നമ്മുടെ പ്രധാനമന്ത്രി. ഭരണം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നതിനും ഏകാധിപത്യപ്രവണതകള്‍ വര്‍ധിക്കുന്നതിനും വഴിവെട്ടുന്നതാണ് ഒരുമിച്ചുള്ള തിരഞ്ഞെടുപ്പുകള്‍. അതുകൊണ്ടുതന്നെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ ഫെഡറല്‍ സംവിധാനം അട്ടിമറിക്കപ്പെടുമെന്ന ഭയപ്പാട് കണ്ടില്ലെന്ന് നടിക്കാനാവില്ല. എന്നാല്‍ നോട്ട് നിരോധിച്ച് ഒരു ജനതയെ മുഴുവന്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ വരിനിര്‍ത്തിയ പ്രധാനമന്ത്രി പുതിയ രാഷ്ട്രീയ സാഹസങ്ങള്‍ക്ക് മുതിരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.