ടിബറ്റ് ഒരു തുള്ളി കണ്ണുനീരാണ്. ചൈനീസ് അധിനിവേശത്തില്‍ തകര്‍ന്ന ഒരു ജനതയുടെ സ്വപ്നങ്ങളുടെ ഭൂപടം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടികോണ്‍ഗ്രസ് ചര്‍ച്ചകള്‍ സജീവമായതോടെയാണ് ടിബറ്റ് വിമോചനത്തിനായുള്ള മുദ്രാവാക്യങ്ങള്‍ വീണ്ടും സജീവമാകുന്നത്.
മാവോയുടെ നാട്ടില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയുയര്‍ന്നതോടെ ഡല്‍ഹിയുടെ തെരുവുകളില്‍ ടിബറ്റിന്‍റെ വിമോചനത്തിനായുള്ള മുദ്രാവാക്യങ്ങള്‍ വീണ്ടും ഉയര്‍ന്നുകഴിഞ്ഞു. സ്വദേശത്തിന്‍റെ സ്വാതന്ത്ര്യമെന്ന ഇനിയും സഫലമാകാത്ത സ്വപ്നവുമായി ഇന്ത്യയില്‍ അഭയാര്‍ഥികളായിക്കഴിയുന്ന ടിബറ്റന്‍ ജനതയുടെ പോരാട്ടങ്ങള്‍ തുടരുന്നു. അതിര്‍ത്തി കടന്ന്, അഭയം തേടി ഇന്ത്യയിലെത്തിയ ടിബറ്റന്‍ ജനത പലയിടങ്ങളിലാണ് ജീവിതം പറച്ചുനട്ടിട്ടുണ്ട്.
ഇന്ത്യ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ടിബറ്റന്‍ ജനതയുടെ ഡല്‍ഹിയിലെ ക്യാംപ്. ഭൂപടങ്ങള്‍ക്കപ്പുറം എല്ലാവരുടെയുള്ളിലും ഒരു ടിബറ്റുണ്ട്. വിശുദ്ധവും വിദൂരവുമായ ഒരിടം.1949 ല്‍ ചൈന ആഭ്യന്തരയുദ്ധം ജയിച്ചു. അവകാശപ്പെട്ടതെന്ന് തോന്നിയ ഇടങ്ങളെല്ലാം അവര്‍ പിടിച്ചെടുത്തു. ടിബറ്റും അതില്‍പ്പെട്ടു. അന്ന് യുവാവായിരുന്ന ദലൈലാമയ്ക്ക് ടിബറ്റ് കാര്യങ്ങളുടെ അധികാരം ചൈന നല്‍കി. മാവോയും സംഘവും നന്മയും വികസനവും കൊണ്ടുവരുമെന്ന് അവര്‍ 10 വര്‍ഷത്തോളം വിശ്വസിച്ചു. പ്രതീക്ഷകളോടെ പത്തുവര്‍ഷം തള്ളിനീക്കി. 1959 മുതല്‍ ചൈനീസ് ഭരണകൂടം അക്രമങ്ങള്‍ തുടങ്ങുകയായി. ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തപ്പോള്‍ ഒപ്പമെത്തിയവരാണ് ഇവര്‍. പലയാനങ്ങള്‍, കൂട്ടക്കുരുതികള്‍, ഒാര്‍മ്മകളിലെ മുറിപ്പാടുകള്‍ മായുന്നില്ല. ജന്മദേശത്തേയ്ക്ക് എന്നെങ്കിലും മടങ്ങാമെന്ന ആഗ്രഹം ഇപ്പോഴും ബാക്കി.
സ്വന്തം മണ്ണിന്‍റെ സംസ്ക്കാരവും വിശ്വാസവും വൈവിധ്യവും നെഞ്ചോട് ചേര്‍ത്തുവെയ്ക്കുന്നു. പ്രാര്‍ഥനകളും പ്രതീക്ഷകളുമാണ് ഇവരെ മുന്നോട്ട് നയിക്കുന്നത്.