ഒൻപത് മാസം മുമ്പ് പൊലീസ് ആസ്ഥാനത്തിന്റ പടിയിറങ്ങുമ്പോൾ ടി.പി സെൻകുമാറിന്റ പറഞ്ഞതിന്റെ പൊരുള്‍, പിന്‍മാറാന്‍ ഒരുക്കമല്ല എന്നായിരുന്നു. പൊലീസ് മേധാവി പദവിയില്‍ നിന്ന് നീക്കിയ സര്‍ക്കാര്‍ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അതിന്റെ ആദ്യകിരണം കണ്ടു. ഹൈക്കോടതിയില്‍ വിജയം സര്‍ക്കാരിന്. പിന്‍മാറാന്‍ ഒരുക്കമല്ലാത്ത ഡിജിപി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചു. അവിടെയും തീരുമാനം സര്‍ക്കാരിന് അനുകൂലം. പക്ഷേ മതത്തേക്കാള്‍ നിയമത്തില്‍ വിശ്വാസമുള്ള സെന്‍കുമാര്‍ പിന്‍മാറിയില്ല. പോരാട്ടം അവസാനആശ്രയമായ സുപ്രീംകോടതിയിലെത്തി. പ്രകാശ് സിങ് കേസിനുശേഷം പൊലീസിലെ നിയമനവുമായി ബന്ധപ്പെട്ട ഏറ്റവും ശ്രദ്ധേയമായ നിയമയുദ്ധം. സുപ്രീംകോടതിയിലെ പോരാളികളായ ദുഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണും വാദിക്കാനെത്തിയതോടെ സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കാന്‍ പ്രയാസപ്പെട്ടു. ഒടുവില്‍ അനിവാര്യമായ വിധി. ലോക്നാഥ് ബെഹ്റയുടെ പദവിയില്‍ ടി.പി.സെന്‍കുമാറിനെ നിയമിക്കുക.
സര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്ത് സെന്‍കുമാര്‍ കോടതിയില്‍ പോയപ്പോഴാണ് മുഖ്യമന്ത്രി നിയമസഭയില്‍ ആഞ്ഞടിച്ചത്. സര്‍ക്കാരിനെ വിമര്‍ശിച്ച പലരും പലപ്പോഴും നേരിട്ട സംഘപരിവാര്‍ ആരോപണം വരെ സെന്‍കുമാറിനുനേരെ ഉയര്‍ന്നു.
രണ്ടുകാര്യങ്ങളാണ് ടി.പി.സെന്‍കുമാറിനെ പൊലീസ് മേധാവിയുടെ കസേരയില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ ആദ്യം ഉന്നയിച്ചത്. ഒന്ന്. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ തെറ്റുചെയ്ത പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ല. രണ്ട്. പെരുമ്പാവൂര്‍ ജിഷ വധക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ചവരുത്തി. രണ്ട് ദുരന്തങ്ങളും നടന്നത് എല്‍ഡിഎഫ് അധികാരത്തിലെത്തുന്നതിന് മുന്‍പാണ്. രണ്ട് വീഴ്ചകളും പൊതുജനങ്ങളില്‍ പൊലീസിന്റെ കാര്യക്ഷമതയെക്കുറിച്ച് മോശം വികാരം സൃഷ്ടിച്ചതിനാല്‍ പൊലീസ് മേധാവി തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല എന്നായിരുന്നു വിലയിരുത്തലും വിശദീകരണവും.
ഹൈക്കോടതിയിലും സി.എ.ടിയിലും സര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിക്കപ്പെട്ടെങ്കിലും സുപ്രീംകോടതി സര്‍ക്കാര്‍ ആധാരമാക്കിയ പഴയ കേസുകളും കേരള പൊലീസ് നിയമവും വച്ചുതന്നെ തീരുമാനത്തിന്റെ സാധുത തലനാരിഴകീറി പരിശോധിച്ചു. പൊതുപ്രതിച്ഛായയോ പൊതുവികാരമോ എതിരാണ് എന്നതിന്റെ പേരില്‍മാത്രം പൊലീസ് മേധാവിയെ മാറ്റുന്നത് തെറ്റാണ് എന്ന വിലയിരുത്തലിലാണ് കോടതി എത്തിച്ചേര്‍ന്നത്.
പ്രകാശ് സിങ് കേസ് എന്നപേരില്‍ പ്രസിദ്ധമായിത്തീര്‍ന്ന വിധിയില്‍ സുപ്രീംകോടതി പൊലീസ് നിയമനങ്ങളെക്കുറിച്ച് മാര്‍ഗരേഖ പുറപ്പെടുവിച്ചിരുന്നു. പൊലീസ് മേധാവി പോലുള്ള പദവികളില്‍ നിയമിക്കുന്നവരെ രണ്ടുവര്‍ഷത്തേക്ക് സ്ഥലംമാറ്റരുത് എന്നതാണ് അതില്‍ പ്രധാനപ്പെട്ട നിര്‍ദേശം. ഇതുള്‍പ്പെടുത്തി 2011 ല്‍ കേരള പൊലീസ് നിയമം പാസാക്കി. പൊലീസ് ഉദ്യോഗസ്ഥരെ പദവിയില്‍ നിന്ന് നീക്കാന്‍ ആറ് കാരണങ്ങള്‍ അതില്‍ ചേര്‍ത്തിട്ടുണ്ട്. 1. തെളിയിക്കപ്പെട്ട അച്ചടക്കലംഘനം 2. അഴിമതിയിലോ ക്രിമിനല്‍ കുറ്റകൃത്യത്തിലോ ഉള്ള പങ്കാളിത്തം, 3. ശാരീരികവും മാനസികവുമായ ശേഷിക്കുറവ്, 4. കൃത്യവിലോപത്തെക്കുറിച്ച് മേലുദ്യോഗസ്ഥന്റെ രേഖാമൂലമുള്ള റിപ്പോര്‍ട്ട് 5. പൊലീസിന്റെ കാര്യക്ഷമതയില്‍ ജനവിശ്വാസം നഷ്ടപ്പെടല്‍ 6. സ്വമേധയാ സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കിയാല്‍.
ഇതില്‍ ജനവിശ്വാസം നഷ്ടപ്പെടല്‍ എന്ന കാരണം മാത്രം ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിനെ സ്ഥലംമാറ്റിയത്. എന്നാല്‍ ഇത് ഒറ്റയ്ക്ക് നിലനില്‍ക്കുന്ന കാരണമല്ല എന്ന് സുപ്രീംകോടതി അസന്നിഗ്ധമായി വ്യക്തമാക്കി. വസ്തുതാപരമായും തെളിവുകളുടെ അടിസ്ഥാനത്തിലും നിലനില്‍ക്കുന്ന കാരണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ പൊലീസ് മേധാവിയെ മാറ്റാവൂ എന്നാണ് കോടതിവിധി.
കോടതിയിലും പുറത്തും നിയമസഭയിലും പരിധിയില്ലാത്ത ആത്മവിശ്വാസം പ്രകടിപ്പിച്ച സര്‍ക്കാരിന് കോടതിവിധി കനത്ത പ്രഹരമായിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനാണ്. പക്ഷേ അനഭിമതനെന്നുകണ്ട് പുറത്താക്കിയ ഉദ്യോഗസ്ഥനോടുള്ള സമീപനത്തില്‍ വലിയമാറ്റം വരാനില്ലെന്ന സൂചനതന്നെയാണ് ഭരണനേതൃത്വത്തില്‍ നിന്നുവന്നത്.
പ്രതിന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് ദിനംപ്രതിയെന്നോണം നീങ്ങുന്ന സര്‍ക്കാരിന് സുപ്രീംകോടതിയുടെ പ്രഹരം ഒരു പരിധിവരെ അപ്രതീക്ഷിതമായിരുന്നു. നിയമസഭാസമ്മേളനത്തിന്റെ പടിവാതിലില്‍ പ്രതിപക്ഷത്തിന് വീണ്ടും വാളെടുക്കാന്‍ അവസരവുമായി.
ടി.പി.സെന്‍കുമാറിനെതിരായ നടപടി സിവില്‍ സര്‍വീസിനുള്ളില്‍ വലിയ ചര്‍ച്ചയായെങ്കിലും പ്രകടമായ പ്രതിഷേധം ഉണ്ടായിരുന്നില്ല. എന്നാല്‍ സുപ്രീംകോടതി വിധിയോടെ സര്‍ക്കാര്‍ നടപടിയിലെ ന്യൂനതകള്‍ വ്യക്തതയോടെ പുറത്തുവന്നു. നിയമവിരുദ്ധവും ചട്ടവിരുദ്ധവുമായ നടപടികളും ആവശ്യങ്ങളും ഭരണനേതൃത്വത്തില്‍ നിന്ന് ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് വിധിയെന്ന് വിരമിച്ച സിവില്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ ഇതിനോട് പൂര്‍ണമായി യോജിക്കാത്തവരും ഐഎഎസ് തലത്തിലുണ്ട്. സുപ്രീംകോടതിവിധി വരാനിരിക്കുന്ന കേസുകളേയും നിയമപ്രശ്നങ്ങളേയും സ്വാധീനിക്കും എന്ന് കരുതാനാവില്ലെന്നാണ് അവരുടെ നിലപാട്.
പക്ഷേ സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന്റെ വിമര്‍ശകര്‍ പ്രതിപക്ഷത്തുമാത്രം ഒതുങ്ങുന്നില്ല. സെന്‍കുമാറിനെ ഏതുവിധേയും കുടുക്കാന്‍ ശ്രമമുണ്ടായി എന്ന സുപ്രീംകോടതിവിധിയിലെ പരാമര്‍ശം വിമര്‍ശകര്‍ക്ക് കൂടുതല്‍ ശക്തിപകരുന്നു. തനിക്കെതിരെ വ്യാജറിപ്പോര്‍ട്ടുകള്‍ ചമയ്ക്കപ്പെട്ടു എന്ന സെന്‍കുമാറിന്റെ നിലപാട് അതിന് മൂര്‍ച്ചകൂട്ടുകയും ചെയ്യുന്നു.
ഭരണസംവിധാനത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിന് ഉദ്യോഗസ്ഥരും ഭരണം നയിക്കുന്ന രാഷ്ട്രീയനേതൃത്വവും തമ്മില്‍ സ്വരച്ചേര്‍ച്ച ഉണ്ടാകേണ്ടത് അനിവാര്യമാണ്. ചീഫ് സെക്രട്ടറിമാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി അത് നിഷ്കര്‍ഷിക്കുന്നുമുണ്ട്. പക്ഷേ സെന്‍കുമാറിന്റെ കാര്യത്തില്‍, അദ്ദേഹത്തിന്റെ നിലപാടുകളുടെ കാര്യത്തില്‍ സര്‍ക്കാരിന് യോജിപ്പുണ്ടാകുമോ ·? സര്‍ക്കാരിന്റേയും ഭരണനേതൃത്വത്തിന്റേയും വിശ്വാസ്യത പൂര്‍ണതോതില്‍ ആര്‍ജിക്കാന്‍ സെന്‍കുമാറിന് കഴിയുമോ ? കേരളം ഉള്ളിന്റെയുള്ളില്‍ ആകാംക്ഷയോടെ ചോദിക്കുന്ന വസ്തുതകളാണിത്.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ചുമതലപ്പെട്ട ഏജന്‍സി സര്‍ക്കാരാണ്. അതുകൊണ്ടുതന്നെ എത്രയും വേഗം ലോക്നാഥ് ബെഹ്റയുടെ കസേരയില്‍ സെന്‍കുമാറിനെ ഇരുത്തേണ്ടിവരും. മറ്റുമാര്‍ഗങ്ങള്‍ ആലോചിച്ചാല്‍പ്പോലും തല്‍ക്കാലം വിധി നടപ്പാക്കുയേ മാര്‍ഗമുള്ളു. രണ്ടുമാസം മാത്രമാണ് സെന്‍കുമാറിന് സര്‍വീസില്‍ അവശേഷിക്കുന്നത്. അത് പൊലീസ് മേധാവിയുടെ കസേരയിലിരുന്ന് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചാല്‍ കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാകും.
പുനപരിശോധനാഹര്‍ജി പോലുള്ള മാര്‍ഗങ്ങള്‍ അവശേഷിക്കുന്നുണ്ട്. പക്ഷേ ഇത്രയും വിശദമായ ഒരു വിധിന്യായം പുനപരിശോധിക്കാനോ തിരുത്താനോ സുപ്രീംകോടതി തയാറാകുമെന്ന് കരുതുക വയ്യ. ഈ കേസില്‍ നാമമാത്രമാണെങ്കില്‍പ്പോലും കൂടുതല്‍ ആഘാതം ഏറ്റുവാങ്ങാന്‍ സര്‍ക്കാരിന് താല്‍പര്യവും ഉണ്ടാകില്ല. നയം രൂപീകരിക്കാനും നിയമനങ്ങളിലും ഒക്കെ പരമാധികാരം സര്‍ക്കാരിനാണെന്ന് സുപ്രീംകോടതിതന്നെ ആവര്‍ത്തിച്ചുവ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ അതെല്ലാം നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ഭരണഘടനയും പാലിച്ചുവേണമെന്നുമാത്രം. അല്ലെങ്കില്‍ മുഖ്യമന്ത്രി പറഞ്ഞതുപോലെയുള്ള നിയമപരിശോധനയില്‍ നിലനില്‍ക്കില്ല. ലക്ഷ്യം മാത്രമല്ല, മാര്‍ഗവും പ്രധാനമാണ് എന്ന് ചുരുക്കം.