ഇന്ത്യയിലേക്കുവരുന്ന വിദേശികള്‍ക്ക് ബീഫ് കഴിക്കണമെങ്കില്‍ സ്വന്തം നാട്ടില്‍ നിന്ന് കഴിച്ചിട്ടുവരണമെന്ന പ്രസ്താവനയിൽ വിശദീകരണവുമായി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ചോദ്യം ഉന്നയിച്ചവർക്ക് ഭാഷാപ്രാവീണ്യം കുറവായതിനാൽ സംഭവിച്ച പിഴവാണ് വിവാദ പ്രസ്താവനയെന്ന് അൽഫോൻസ് കണ്ണന്താനം പറഞ്ഞു.
ഞാൻ ബീഫ് കഴിക്കാറില്ല, ഡല്‍ഹി കമ്മിഷ്ണറായി വന്നപ്പോള്‍ ഡല്‍ഹിയില്‍ ബീഫ് നിരോധനമുണ്ടായിരുന്നു. അതോടെ ബീഫ് കഴിക്കുന്നത് നിര്‍ത്തി. ഡല്‍ഹിയില്‍ ബീഫ് നിരോധിച്ചതിന് ബിജെപിയെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല. കോണ്‍ഗ്രസാണ് നിരോധിച്ചത്. ബീഫു കഴിക്കണോയെന്ന് കേരളത്തിലുള്ളവര്‍ക്ക് തീരുമാനിക്കാം. വിദേശികൾ വരുന്നത് ഇന്ത്യ ആസ്വദിക്കാൻ വേണ്ടിയാണ്, ബീഫ് കഴിക്കാൻ വേണ്ടിയല്ലയെന്നാണ് ഞാൻ പറഞ്ഞത്. എന്തു കഴിക്കണമെന്ന് ആ നാട്ടിലുളളവർ തീരുമാനിക്കും. ഇതിലും വലിയ അഭിപ്രായ സ്വാതന്ത്യം നൽകുന്ന പ്രസ്താവനയില്ലെന്നും കണ്ണന്താനം പറഞ്ഞു.
പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ കണ്ണന്താനം അപലപിച്ചു. പശുവിന്റെ പേരിൽ മനുഷ്യരെ ദ്രോഹിക്കുന്നവരെ കുറ്റവാളികളെ പോലെ കൈകാര്യം ചെയ്യണമെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. 130 കോടി ജനങ്ങൾ താമസിക്കുന്ന ഈ രാജ്യത്ത് കുറച്ച് വട്ടൻമാർ ഉണ്ടാകും.കേരളത്തിലും വിവിധ മതവിഭാഗങ്ങളിലും, എല്ലാ രാഷ്ട്രീയ പാർട്ടികളിലും വട്ടൻമാരുണ്ട്. ബിജെപിയിലും കുറച്ച് വട്ടൻമാർ ഉണ്ടാകാം. ഇതെല്ലാം എടുത്തു കാട്ടി ഇത് മോദി ചെയ്യുന്നു എന്ന് പറയുന്നതിൽ കാര്യമില്ല.അമേരിക്കയിലും ലണ്ടനിലും പാരിസിലുമെല്ലാം ദിവസേന എത്രയേറേ നരഹത്യകളാണ് നടക്കുന്നത്. മോദി അധികാരത്തിൽ വന്നാൽ ക്രിസ്ത്യാനികളെ തല്ലിക്കൊല്ലും പളളികൾ ചുട്ടെരിക്കും തുടങ്ങിയ പ്രചാരണമുണ്ടായിരുന്നു.ഒറ്റ ക്രിസ്ത്യാനി പോലും കൊല്ലപ്പെട്ടിട്ടുണ്ടോ. ഈ പ്രചാരണങ്ങൾ എല്ലാം തന്നെ മോദിക്കെതിരെയുളള സംഘടിതമായ വ്യാജ പ്രചാരണമാണ്.
ഇന്ത്യയിൽ ഒരു നിർഭയ കേസ് ഉണ്ടായി. ലോകത്ത് മുഴുവൻ അത് വാർത്തയായി. അമേരിക്കയിൽ എല്ലാ മണിക്കൂറിലും നിർഭയകൾ ഉണ്ടായി കൊണ്ടിരിക്കുന്നു. അത് വാർത്തയല്ല സ്ഥിരമായി ഉണ്ടാകുന്നതാണ്. രാത്രി 10 മണി കഴിഞ്ഞാൽ ന്യൂയോർക്ക് സുരക്ഷിതമാണോ? പിന്നാക്ക രാജ്യമായതു കൊണ്ട് എന്തും എഴുതാം എന്ന വിചാരം പുറത്തുളളവർക്കുണ്ട്. പിണറായി വിജയനുമായി നല്ല സുഹൃത്ത് ബന്ധമാണ് തനിക്കുളളത്. മോദിയെ പ്രധാനമന്ത്രിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടത് ക്യാംപ് വിട്ടത്. ബിജെപിയില്‍ ചേരും മുന്‍പ് പിണറായി മന്ത്രിസ്ഥാനം അടക്കം വലിയ പദവികള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നെ രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടു വന്നത് പിണറായിയും എംഎ ബേബിയും ചേർന്നാണ്.
കേരളത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കണോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഞാൻ ജനങ്ങളുമായി അടുത്ത് ഇടപഴകുന്ന ആൾ ആണ്. ഇന്ത്യയിൽ തന്നെ ഡ്രൈവർ ഇല്ലാത്ത ഏക എംഎൽഎ ഞാനായിരുന്നു. യേശുക്രിസ്തു വലിയ വിപ്ലവകാരിയായിരുന്നു. അഴിമതിക്കെതിരെ, സമൂഹത്തിന്റെ നട്ടെല്ല് ഇല്ലായ്മക്കെതിരെ യേശുക്രിസ്തു പോരാടി. ഞാൻ ഇവിടെ വന്നിരിക്കുന്നത് പാവങ്ങൾക്കു വേണ്ടിയാണെന്നായിരുന്നു ക്രിസ്തു പറഞ്ഞത്. മോദി സർക്കാരിന്റെ പ്രവർത്തനങ്ങളും പാവങ്ങൾക്കു വേണ്ടിയാണ്. പാവങ്ങള്‍ക്ക് കക്കൂസ് ഉണ്ടാക്കിക്കൊടുന്നത് അടക്കം മോദി ചെയ്യുന്നത് ക്രിസ്തീയ പ്രവര്‍ത്തനങ്ങളാണ്.താന്‍ മന്ത്രിയായപ്പോള്‍ പടക്കം പൊട്ടിക്കാന്‍ ബിജെപി നേതാക്കള്‍ കുട്ടികളല്ലെന്നും കണ്ണന്താനം പറഞ്ഞു.