വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർധിയ്ക്കുമെന്ന് ആത്മ വിശ്വാസം പ്രകടിപ്പിച്ച് യു.ഡി.എഫ് സ്ഥാനര്‍ഥി കെ.എന്‍.എ ഖാദര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പത്രികാസമര്‍പ്പണത്തോടെ വന്‍വിജയം മുന്നില്‍ക്കണ്ടുള്ള ശക്തമായ പ്രചാരണത്തിനും യു.ഡി.എഫ് പാളയം തുടക്കംകുറിച്ചു
2016ൽ 38,057 വോട്ടുകളായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം. ഈ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കൂടുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. സാദിഖ് അലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, ഡിസിസി അധ്യക്ഷൻ വി വി പ്രകാശ് എന്നിവർക്കൊപ്പമെത്തിയാണ് കെ എൻ എ ഖാദർ പത്രിക സമർപ്പിച്ചത്.
സ്ഥാനാർഥി നിർണ്ണയത്തിൽ ഉണ്ടായ കല്ലു കടിയെല്ലാം മാധ്യമ സൃഷ്ടിയാണെന്നും ഇരുവരും പറഞ്ഞു.
--------------------
വേങ്ങര ഉപതിരഞ്ഞെടുപ്പ് പിടിച്ചെടുക്കലിന്റെതാകുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി പി.പി.ബഷീർ.നാമനിർദേശ പത്രിക സമർപ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു ബഷീർ
പന്ത്രണ്ട് മണിയോടെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി പി.പി ബഷീർ പത്രിക നൽകാനെത്തിയത്.മലപ്പുറം കലക്ട്രേറ്റിൽ വരണാധികാരിയായ ഭൂപരിഷ്കരണ വിഭാഗം ഡപ്യൂട്ടി കലക്ടർക്ക് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.സി.പി.എം ജില്ലാ സെക്രട്ടറി പി.പി.വാസുദേവൻ,സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ,സംസ്ഥാന കമ്മിറ്റി അംഗം ടി.കെ ഹംസ,മറ്റ് ഘടക കക്ഷി നേതാക്കളും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.ഭൂരിപക്ഷം കൂട്ടാനുളള തിരഞ്ഞെടുപ്പിന്റെ കാലം കഴിഞ്ഞെന്നും വേങ്ങരയിലേത് പിടിച്ചെടുക്കലിന്റെ തിരഞ്ഞെടുപ്പാണെന്നും സ്ഥാനാർഥി പ്രതികരിച്ചു
സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ടു വോട്ടു ചോദിക്കാനാണ് പി.പി.ബഷീർ സമയം കണ്ടെത്തിയത്.പത്രിക സമർപ്പിച്ചതോടെ വരും ദിവസങ്ങളിൽ കൂടുതൽ വോട്ടർമാരെ കണാനും പ്രചാരണ രംഗത്ത് സജീവമാകാനുമാണ് തീരുമാനം.നാളെ എൽ.ഡി.എഫ് കൺവൻഷന്റെ ഭാഗമായി സംസ്ഥാന നേതാക്കൾ കൂടി എത്തുന്നതോടെ ച്രചാരണത്തിന്റെ ചൂടേറും
--------------------
വേങ്ങരയിൽ കെ.എൻ. എ ഖാദറിനെതിരെ മൽസരിക്കുമെന്ന് മുസ്‌ലിം ലീഗിന്റെ ട്രേഡ് യൂണിയന്‍ നേതാവ്. എസ്.ടി.യു മോട്ടോർ തൊഴിലാളി യുണിയൻ മുൻ ജില്ലാ പ്രസിഡന്റും നിലവിൽ രണ്ടത്താണി യൂണിറ്റ് പ്രസിഡന്റുമായ കെ. ഹംസയാണ് വേങ്ങരയിൽ വിമതസ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ചത്. ഖാദറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ലീഗ് പ്രവര്‍ത്തകര്‍ക്ക് പ്രതികരിക്കാന്‍ അവസരമൊരുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഹംസ മനോരമ ന്യൂസിനോട് പറഞ്ഞു
മുസ്്ലിംലീഗിൽ നിലവിലുണ്ടായിരുന്ന സ്ഥാനാർഥി നിർണയ രീതികളെ മറികടന്നു വന്ന കെ.എൻ.എ ഖാദറിനെ അംഗീകരിക്കില്ലെന്നാണ് മലപ്പുറത്തെ പ്രമുഖ അഭിഭാഷകനായ കെ. ഹംസയുടെ വാദം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ പോലും സമ്മർദത്തിലാക്കിയാണ് കെ.എൻ.എ ഖാദർ സ്ഥാനാർഥിയായതെന്നും ആരോപിച്ചു.
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആതവനാട് ഡിവിഷനിൽ നിന്ന് വിമത സ്ഥാനാർഥിയായി മൽസരിച്ച കെ. ഹംസ 200 വോട്ടിന്റെ വ്യത്യാസത്തിലാണ് സി.പി.എമ്മിനോട് പരാജയപ്പെട്ടത്. അന്ന് യു.ഡി.എഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തായിരുന്നു. വേങ്ങര മണ്ഡലത്തിൽ കെ.എൻ.എ ഖാദറിനെതിരെ വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്ന മുസ്്ലിംലീഗുകാർക്കുളള സ്ഥാനാർഥിയെന്നാണ് കെ. ഹംസ സ്വയം പരിചയപ്പെടുത്തുന്നത്. എന്നാൽ ഹംസയെ പിന്തിരിപ്പിക്കാനുളള അണിയറ നീക്കങ്ങളൊന്നും ആരംഭിച്ചിട്ടില്ല.
--------------------
വേങ്ങരയിൽ പ്രചാരണത്തിന് കെ.എം. മാണിയെ ക്ഷണിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, മാണി ഇപ്പോഴും യു.ഡി.എഫിന്റെ ഭാഗമാണന്നാണ് മുസ്‌ലിംലീഗ് കരുതുന്നത്. യു.ഡി.എഫിന് പുറത്തുളള ഒരാളായി മാണിയെ കണ്ടിട്ടില്ല. ലീഗിന്റെ ക്ഷണം സ്വീകരിച്ച് കെ.എം.മാണി എത്തുമെന്നാണ് പ്രതീക്ഷയെന്നും
--------------------
വേങ്ങര ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവുമെന്ന് പറയുന്നതിൽ അർധമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി വലിയ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ്. ഈ തിരഞ്ഞെടുപ്പ് ഫലം ലീഗിന് വലിയ ക്ഷീണമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
--------------------
വേങ്ങര ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാവില്ല എന്ന് ഇടതുപക്ഷം പറയുന്നത് പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണന്ന് യു.ഡി.എഫ് നേതൃത്വം. തിരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറത്ത് നടന്ന ജില്ലാ യു.ഡി.എഫ് കൺവെൻഷന്‍ നേതാക്കളെക്കൊണ്ട് സമ്പന്നമായിരുന്നു.
വേങ്ങരയില്‍ ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണ് ഇടതുപക്ഷം പുതിയൊരു സ്ഥാനാർഥിയെപ്പോലും പരീക്ഷിക്കാൻ ധൈര്യം കാട്ടാത്തതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പായതുകൊണ്ട് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ തന്നെയാവും തിരഞ്ഞെടുപ്പുഫലം. നല്ലൊരു മൽസരം കാഴ്ചവക്കാൻ പോലും ഇടതുപക്ഷം തയ്യാറല്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
മലപ്പുറത്ത് നടന്ന കൺവെൻഷനിൽ വേദിയിൽ ഇരിപ്പിടം കിട്ടാൻ പോലും നേതാക്കൾ പാടുപെട്ടു. പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ, സി.പി. ജോൺ, ജോൺ നെല്ലൂർ തുടങ്ങി മുഴുവൻ നേതാക്കളുടേയും സാന്നിധ്യം വേദിയിലുണ്ടായിരുന്നു.