ബ്രിട്ടനെ നടുക്കിയ കൊലപാതകം; ഇന്ത്യൻ യുവതി വീടിനുളളിൽ കൊല്ലപ്പെട്ട നിലയിൽ: ഇരുട്ടിൽ തപ്പി ബ്രിട്ടീഷ് പൊലീസ്

ഇന്ത്യൻ വംശജയെ ഇംഗ്ലണ്ടിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 34 കാരിയായ ജെസിക്ക പട്ടേലിന്‍റെ മൃതദേഹമാണ് വടക്കൻ ഇംഗ്ലണ്ടിലെ മിഡിൽബോറോ നഗരത്തിലെ വീട്ടിൽ നിന്നും കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. എന്നാൽ ആരാണ് കൊലയക്ക് പിന്നിലെന്നോ എന്താണ് കാരണമെന്നോ കണ്ടെത്തിയിട്ടില്ല. കൊലപാതകിക്കായുള്ള അന്വേഷണം നടക്കുകയാണെന്നാണ് ബ്രിട്ടീഷ് പൊലീസ് പറയുന്നത്. അന്വേഷണ സംഘം മരണകാരണം ഇതുവരെ വ്യക്തമാക്കയിട്ടില്ലെന്നാണ് പ്രാദേശിക പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. ഫൊറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ള അന്വേഷണസംഘം സംഭവത്തിന്റെ  ചുരുളഴിക്കാനുള്ള ശ്രമത്തിലാണ്. 

വീടീന്‍റെ പരിസരത്തുള്ള സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സംശയം തോന്നുന്നവരെ കസ്റ്റഡിയിൽ എടുക്കാനും കൃത്യത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ ബന്ധപ്പെടാനും നിർദേശമുണ്ട്.  എന്നാല്‍ ഇതുവരെ ആരും തന്നെ അറസ്റ്റിലായിട്ടില്ലെന്നാണ് റിപ്പോർട്ട്. ജെസിക്കയും ഭർത്താവും ചേർന്ന് സ്ഥലത്ത് മെഡിക്കൽ ഷോപ്പ് നടത്തിവരികയായിരുന്നു. ഇവർ തമ്മിൽ യാതൊരു പ്രശ്നവും ഉണ്ടായതായി തോന്നിയിട്ടില്ലെന്നാണ് സമീപവാസികൾ പറയുന്നത്. വീടും മെഡിക്കൽ ഷോപ്പും ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്.