മത്സരങ്ങൾ കൂടി; വിശ്രമം കുറഞ്ഞു; താരങ്ങൾക്ക് അമിതജോലി ഭാരമോ?

ട്വന്റി–20 ലോകകപ്പിനിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ഒന്നാണ് താരങ്ങളുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ ക്രിക്കറ്റ് മല്‍സരങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. നോക്കാം പ്രധാനടീമുകളുടെ വര്‍ക്ക് ലോഡ്. 

ജോലി ഭാരം ക്രമീകരിക്കുന്നതിലെ പ്രാധാന്യം ഏറെ ചര്‍ച്ചയായ ലോകകപ്പാണ് കഴിഞ്ഞയാഴ്ച കടന്നുപോയത്. താരങ്ങളുടെ റൊട്ടേഷന്‍, വിശ്രമം, ഓരോ ഫോര്‍മാറ്റിനും പ്രത്യേക താരങ്ങള്‍ തുടങ്ങിയ നിര്‍ദേശങ്ങളൊക്കെ ഉയര്‍ന്നുവന്നു. ബയോസെക്യുര്‍ ബബിളിലെ തുടര്‍ച്ചയായ ജീവിതമുണ്ടാക്കുന്ന മാനസിക സംഘര്‍ഷത്തെ കുറിച്ച് താരങ്ങള്‍ തന്നെ തുറന്നുപറച്ചിലുമായിരംഗത്തെത്തി. ലോകകപ്പിന് ശേഷം വിരാട് കോലിയും കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനും ട്വന്റി–20 പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ്. ഐപിഎല്‍ കഴിഞ്ഞ് രണ്ടുദിവസത്ത ഇടവേളമാത്രമാണ് ട്വന്റി–20 ലോകകപ്പിനുണ്ടായത്. ലോകകപ്പ് ടീമിലെത്തിയ താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ സമയം ലഭിച്ചതേയില്ല. സൂപ്പര്‍ 12 ഘട്ടത്തില്‍ പുറത്തായതോടെ ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്കുള്വ ടീമില്‍ ഇടംനേടിയവര്‍ക്ക് ഒരു മിനി ബ്രേക്ക് ലഭിച്ചു. കിവീസാകട്ടെ നവംബര്‍ 14ന് ലോകകപ്പ് ഫൈനല്‍ കളിച്ച് രണ്ടുദിവസത്തിനപ്പുറം ഇന്ത്യയില്‍ ട്വന്റി–20 പരമ്പരയ്ക്ക് ഇറങ്ങി. ഡിസംബര്‍ ഏഴിന് കിവീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പോകും. 17ന് പര്യടനം തുടങ്ങും. ഇടവേള 10 ദിവസം മാത്രം. ഇനി 2018 ജനുവരി ഒന്നുമുതല്‍ നവംബര്‍ 14 വരെ  ഇന്ത്യയും ഓസ്ട്രേലിയയും  ഇംഗ്ലണ്ടും കളിച്ച മല്‍സരങ്ങളുടെ എണ്ണം നോക്കാം. ഇന്ത്യ 37 ടെസ്റ്റും 63 ഏകദിനവും 59 ട്വന്റി–20യുമടക്കം 159 രാജ്യാന്തര മല്‍സരങ്ങള്‍ കളിച്ചു. ഓസീസ് ഇറങ്ങിയത് 137 മല്‍സരങ്ങള്‍ക്ക്. ഇതില്‍ 27 ടെസ്റ്റും 52 ഏകദിനവും 58 ട്വന്റി–20 മല്‍സരങ്ങളുമാണുള്ളത്. ഇംഗ്ലണ്ട് 46 ടെസ്റ്റും 64 ഏകദിനവും 47 ട്വന്റ്ി20യുമടക്കം 157 മല്‍സരങ്ങളാണ് കളിചചത്. ഇക്കാലയളവില്‍ 269 ദിവസം ടീം ഇന്ത്യ ക്രീസില്‍ ചെലവിട്ടു.