28 റണ്‍സുകൂടി; ജയവര്‍ധനയെ മറികടക്കാം; മറ്റൊരു റെക്കോര്‍ഡിനരികെ കോലി

ഉജ്വല ഫോമിൽ കുതിക്കുന്ന ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി മറ്റൊരു റെക്കോർഡിന് അരികെ. ട്വന്റി20 ലോകകപ്പിലെ റണ്‍നേട്ടത്തില്‍ മഹേള ജയവര്‍ധനയെ മറികടന്ന ഒന്നാമതെത്താന്‍ കോലിക്ക് വെറും 28 റണ്‍സുകൂടി മതി.  ആയിരം റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിനും തൊട്ടടുത്താണ് കോലി. 

സൂപ്പര്‍ 12ലെ രണ്ട് മല്‍സരങ്ങളിലും അര്‍ധസെഞ്ചുറി. ആദ്യ  മല്‍സരത്തില്‍ പാക്കിസ്ഥാനെതെര 53 പന്തില്‍ 82 റണ്‍സ്.  രണ്ടാം മല്‍സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ 44 പന്തില്‍ 62 റണ്‍സ്. വിമര്‍ശകരുടെ വായടപ്പിച്ച് ആരാധകരെ ത്രില്ലടിപ്പിക്കുകയാണ് കിങ് കോലി.   ലോകകപ്പിലെ 21 ഇന്നിങ്സുകളിൽ നിന്നായി 989 റൺസാണ് കോലിയുടെ സമ്പാദ്യം.  ട്വന്റി ട്വന്റി ലോകകപ്പില്‍ ആയിരം റണ്‍സെന്ന മാജിക് സംഖ്യയിലേക്കെത്താന്‍ കോലിക്ക് ഇനി വേണ്ടത് 11 റണ്‍സ് മാത്രം.  നെതര്‍ലന്‍ഡ്സിനെതിരായ അര്‍ധസെഞ്ചുറി നേട്ടത്തോടെ ലോകകപ്പ് റണ്‍സ് നേട്ടത്തില്‍  യൂണിവേഴ്സ് ബോസ് ക്രിസ് ഗെയിലിനെ കോലി മറടകന്നു. 33 മത്സരങ്ങളിൽനിന്നായി 965 റൺസായിരുന്നു ഗെയില്‍ അടിച്ചെടുത്തത്. ലങ്കയുടെ മുന്‍ നായകന്‍ മഹേള ജയവർധനെയുടെ പേരിലാണ് ട്വന്റി20 ലോകകപ്പിലെ റണ്‍നേട്ടത്തിന്റെ റെക്കോര്‍ഡ്.  31 മത്സരങ്ങളിൽനിന്ന് 52.82 ശരാശരിയിൽ 1016 റൺസാണ് ജയവര്‍ധനയ്ക്കുള്ളത്. 28 റണ്‍സുകൂടി നേടിയാല്‍ ജയവര്‍ധനയെ പിന്നിലാക്കി ഒന്നാമനാകാം.  ദക്ഷിണാഫ്രിക്കയ്ക്കെതിരെ കോലി  റെക്കൊര്‍ഡ് അടിച്ചെടുക്കുന്നത് കാണാമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ട്വന്റി ട്വന്റി ലോകപ്പിലും രാജ്യാന്തര ട്വന്റി ട്വന്റിയിലുും കൂടുതല്‍ അര്‍ധസെഞ്ചുറിയെന്ന റെക്കൊര്‍ഡ് വിരാട് കോലിക്കാണ്. ലോകകപ്പിൽ 12 അർധസെഞ്ചറികളും രാജ്യാന്തര ട്വന്റി20യിൽ  36 അർധസെഞ്ചറികളുമാണ് കോലിയുടെ സമ്പാദ്യം.