ഇടതുപക്ഷ പ്രവർത്തകയ്ക്ക് ആരോഗ്യ വകുപ്പില്‍ വഴിവിട്ട നിയമനം; രേഖകൾ പുറത്ത്

ആരോഗ്യവകുപ്പിൽ ഇടതുപക്ഷ സംഘടനാ പ്രവർത്തകയ്ക്ക് വഴിവിട്ട നിയമനം. നഴ്സിങ് കൗൺസിൽ ഡപ്യൂട്ടി റജിസ്ട്രാറായാണ് ഡപ്യൂട്ടേനിൽ  യോഗ്യതയില്ലാത്തയാളെ നിയമിച്ചത്. 15 വർഷത്തിലേറെ സര്‍വീസുള്ള ബിനു സദാനന്ദനെ തഴഞ്ഞ്  2 വർഷം സർവീസുള്ള ആശാ പി നായരെ നിയമിച്ചത് നഴ്സിങ് കൗൺസിൽ ശുപാർശ തളളിയാണെന്നന്ന് വ്യക്തമാക്കുന്ന രേഖകൾ മനോരമ ന്യൂസിന് ലഭിച്ചു. 

ഡപ്യൂട്ടി റജിസ്ട്രാർ തസ്തികയിലേയ്ക്ക് സർക്കാർ നഴ്സിങ് കോളജ് അധ്യാപകരെയാണ് നിയമിക്കുന്നത്. ആലപ്പുഴ സ്കൂൾ ഓഫ് നഴ്സിങിലെ ബിനു സദാനന്ദനും മലപ്പുറം സ്കൂൾ ഓഫ് നഴ്സിങിലെ ആശാ പി നായരുമാണ് അപേക്ഷിച്ചത്. ബിനുവിന് 15 വർഷത്തിലേറെ അധ്യാപന പരിചയമുണ്ട്. മിനിമം 8 വർഷമെങ്കിലും അധ്യാപപരിചയമാണ് യോഗ്യത. നിയമനം ലഭിച്ച ആശാ പി നായർക്ക് 2 വർഷവും 10 മാസവുമാണ് സർവീസ് കാലാവധി. 2021 ആഗസ്റ്റിൽ അപേക്ഷ സമർപ്പിക്കുമ്പോൾ ആ ശാപി നായർ പ്രൊബേഷൻ കാലാവധി പൂർത്തിയാക്കിയിരുന്നില്ല. ബിനു സദാനന്ദനെ നിയമിക്കാനുള്ള നഴ്സിങ് കൗൺസിൽ ശുപാർശ തള്ളിയാണ് പിൻവാതിൽ നിയമനം നിയമനം നടത്തിയത്.  നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട്  ബിനു  സദാനന്ദൻ ഹൈക്കോടതിയിൽ ഹർജി നല്കി.