'അവിശ്വസനീയം'; സഞ്ജുവിനെ എന്തുകൊണ്ട് ടീമിലെടുത്തു?; അഗാര്‍ക്കറിന്‍റെ മറുപടി

rohit-agarkar
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും മാധ്യമങ്ങളെ കാണുന്നു.
SHARE

ഇന്ത്യയുടെ ലോകകപ്പ് ടി20 ലോകകപ്പ് സ്ക്വാഡ് പുറത്ത് വന്ന ശേഷം ഉള്‍പ്പെടുത്തലുകളെയും ഒഴിവാക്കലുകളെയും പറ്റിയുള്ള ചര്‍ച്ചകള്‍ക്കാണ് പ്രധാന്യം. റിങ്കു സിങിന്‍റെ ഒഴിവാക്കലിനോട് വൈകാരികമായാണ് പിതാവ് അടക്കം പ്രതികരിച്ചത്. എന്നാല്‍ ടീമില്‍ ഇടം പിടിച്ചതിനുള്ള കാരണവും ഒഴിവാക്കലിലേക്ക് എത്തിയതിന്‍റെ ഉത്തരവുമായാണ് ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും മാധ്യമങ്ങളെ കണ്ടത്. സഞ്ജുവിനെ ടീമിലെടുത്തതിനൊപ്പം വിരാട് കോലിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും അടക്കം ഇരുവരും മറുപടി നല്‍കി.  

ടീമില്‍ അധിക സ്പിന്നറെ ആവശ്യമായതിനാലാണ് റിങ്കു സിങിനെ ഒഴിവാക്കേണ്ടി വന്നതെന്നാണ് അഗാര്‍ക്കര്‍ നല്‍കിയ മറുപടി. 'റിങ്കു സിങും 

ശുഭ്മന്‍ ഗില്ലും തെറ്റൊന്നും ചെയ്തിട്ടില്ല. രോഹിതിന് കൂടുതല്‍ ഓപ്ഷന്‍ നല്‍കാന്‍ രണ്ട് റിസ്റ്റ് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. അക്സര്‍ പട്ടേല്‍ ബാറ്റിങില്‍ കൂടി ഉപയോഗിക്കാം. അധിക ബൗളിങ് ഓപ്ഷന്‍ അനുയോജ്യമാകുമെന്നാണ് കരുതുന്നത്. ഇതിനാലാണ് റിങ്കു സിങിനെ ടീമിലുള്‍പ്പെടുത്താന്‍ സാധിക്കാതെ പോയത്', അഗാര്‍ക്കര്‍ പറഞ്ഞു.

കെഎല്‍ രാഹുലിനെ പരിഗണിക്കാതെ റിഷഭ് പന്തിനെയും സഞ്ജു സാംസണിനെയും ടീമില്‍ ഉള്‍പ്പെടുത്തിയത് എന്തെന്ന ചോദ്യത്തോടും അജിത് അഗാര്‍ക്കര്‍ പ്രതികരിച്ചു. സഞ്ജുവും പന്തും അവിശ്വസനീയമായ പ്രകടനമാണ് നടത്തുന്നത്. അതിനാല്‍ തന്നെ ഇരുവരും ഞങ്ങള്‍ക്ക് അനുയോജ്യരാണ് എന്നാണ് അഗാര്‍ക്കര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. കോലിയുടെ സ്ട്രൈക്ക് റേറ്റിനെ പറ്റി ചര്‍ച്ചയുണ്ടായില്ലെന്നും അഗാര്‍ക്കര്‍ പറഞ്ഞു. 

ശിവം ദുബൈ ടീമിലെടുത്തത് ഐപിഎല്‍ പ്രകടനം അടിസ്ഥാനമാക്കിയാണെന്ന് രോഹിത് ശര്‍മ പറഞ്ഞു. എന്നാല്‍ താരം പ്ലേയിംഗ് ഇലവനില്‌ ഉണ്ടാകുമോ എന്നതില്‍ ഉറപ്പ് പറയാനാകില്ല. പരിശീലനവും എതിരാളിയെയും അടിസ്ഥാനമാക്കിയാകും അന്തിമ ഇലവനിലെ സ്ഥാനമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. അതേസമയം ടീം സെലക്ഷന്‍ പൂര്‍ണമായും ഐപിഎല്‍ പ്രകടനത്തെ നോക്കിയല്ലെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി. നേരത്തെ തന്നെ 15 അംഗ ടീം എങ്ങനെ ആയിരിക്കണം എന്നതിനെ പറ്റി ചില തീരുമാനങ്ങളുണ്ടായിരുന്നു. ഐപിഎല്ലിലെ ചില പ്രകടനങ്ങളെ അടിസ്ഥാനമാക്കി ഈ തീരുമാനങ്ങളില്‍ മാറ്റാന്‍ സാധിക്കില്ലെന്നും രോഹിത് ശര്‍മ പറഞ്ഞു. 

MORE IN SPORTS
SHOW MORE