ധൻരാജിനായി ബൂട്ടുകെട്ടി സുഹൃത്തുക്കൾ; സമാഹരിച്ചത് ഒന്നര ലക്ഷം രൂപ

ടൂർണ്ണമെന്റിനിടെ കുഴഞ്ഞു വീണു മരിച്ച ദേശീയഫുട്ബോള്‍താരം ധൻരാജിന്റെ കുടുംബത്തെ സഹായിക്കാനായി നടത്തിയ സൗഹാര്‍ദ ഫുട്ബോളില്‍ കളിക്കാനെത്തിയ ഐ.എം. വിജയനടക്കമുളള പ്രിയ താരങ്ങള്‍ മൈതാനത്തിറങ്ങിയത് ടിക്കറ്റ് എടുത്ത ശേഷം. മലപ്പുറം  സെവൻസ് അസോസിയേഷനും വാണിയമ്പലം ആസാദ് ഫുട്ബോൾ കമ്മിറ്റിയും സംയുക്തമായാണ് സെലിബ്രറ്റി ഫുട്ബോൾ സംഘടിപ്പിച്ചത്.

പെരിന്തൽമണ്ണ ഖാദറലി ഫുട്ബോൾ ടൂർണ്ണമെന്റ് മല്‍സരത്തിനിടെയാണ് ധൻരാജ് കുഴഞ്ഞുവീണു മരിച്ചത് . ധന്‍രാജിന്റെ കുടുംബത്തെ സഹായിക്കുന്നതിന് പണം കണ്ടെത്താനാണ് പഴയകാല താരങ്ങളായ ഐ.എം. വിജയന്‍, സി.വി. പാപ്പച്ചന്‍, ജോപോള്‍ അഞ്ചേരി, രാമന്‍ വിജയന്‍, ആഷിഫ് സഹീര്‍ തുടങ്ങിയവരെല്ലാം ടിക്കറ്റ് എടുത്ത ശേഷം കളിക്കളത്തില്‍ ഇറങ്ങിയത്. ഐ.എസ്.എല്‍ മല്‍സര സമയമായിട്ടും ഫുട്ബോള്‍ ടൂര്‍ണമെന്റ് കാണാന്‍ ആയിരക്കണക്കിന് ആരാധകരെത്തി.

ഐ.എം. വിജയനും രാമന്‍ വിജയനുമാണ് രണ്ടു ടീമുകളെ നയിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് രാമന്‍ വിജയന്‍ നയിച്ച ടീം ജയിച്ചു. ഒരുലക്ഷത്തി അന്‍പത്തിമൂവായിരം രൂപയാണ് ആകെ സമാഹരിക്കാനായത്. മൈതാനത്തു വച്ചു തന്നെ സഹായനിധി കൈമാറി. സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ വരും ദിവസങ്ങളിലും ധന്‍രാജിന്റെ കുടുംബത്തിനു വേണ്ടി പ്രത്യേക മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.