അന്ന് തിരിച്ചെത്തിയപ്പോൾ വീടിനുള്ളിൽ മുട്ടൻ പാമ്പ്; വീടൊഴിഞ്ഞ് ഐഎം വിജയൻ

വെള്ളിയാഴ്ച അവധിയിലായിരുന്നതു കൊണ്ട് ഞ‍ാൻ ചേറൂരിലെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. മഴ നിന്നുപെയ്തുകൊണ്ടിരിക്കെ ഉച്ചയോടെയാണു വീട്ടിനുള്ളിലേക്കും വെള്ളം കയറിവന്നത്. കഴിഞ്ഞ പ്രളയത്തിന്റെ ഓർമ ഇപ്പോഴും മാഞ്ഞിട്ടില്ലാത്തതിനാൽ ഭാര്യയെയും മകനെയും മകളെയും കൂട്ടി അത്യാവശ്യം സാധനങ്ങൾ കയ്യിലെടുത്ത് അപ്പോൾ തന്നെ വീടു പൂട്ടിയിറങ്ങി. 

കഴിഞ്ഞവർഷം വീടിന്റെ മുക്കാൽ ഭാഗത്തോളം വെള്ളം പൊങ്ങിയിരുന്നു. അന്നും വെള്ളം പൊങ്ങിത്തുടങ്ങിയപ്പോൾ തന്നെ പൊലീസ് ക്വാർട്ടേഴ്സിലേക്കു താമസം മാറ്റിയിരുന്നു. തിരിച്ചെത്തിയപ്പോൾ വീട്ടിനുള്ളിലൊരു മുട്ടൻ പാമ്പ്. പാമ്പുപിടിത്തക്കാരനെ വരുത്തിയാണ് അതിനെ പിടിച്ചത്. 

ചെളിയും മാലിന്യങ്ങളുമെല്ലാം നീക്കാൻ എത്രയോ പണിപ്പെടേണ്ടിവന്നു. ഇത്തവണയും നിർത്താതെ മഴ പെയ്യുന്നതു കണ്ടെങ്കിലും വെള്ളപ്പൊക്കം പ്രതീക്ഷിച്ചതേയില്ല. അതുകൊണ്ടു തന്നെ വീട്ടുസാധനങ്ങളെല്ലാം അവിടെ തന്നെ വച്ചിട്ടാണ് ഇറങ്ങിയത്.

വെള്ളം പൊങ്ങാൻ തുടങ്ങിയപ്പോൾ തന്നെ വണ്ടി മാറ്റിയിട്ടതു രക്ഷയായി. മകന്റെ കൂട്ടുകാരൻ ജോയലിന്റെ കൈപിടിച്ചു ഞാൻ പുറത്തേക്കിറങ്ങുന്നതിന്റെ ചിത്രമാണ് ഇത്. വീട്ടിലേക്കു മടങ്ങാൻ ഇനി എത്ര നാൾ? അറിയില്ല.