മുൻകരുതൽ; ഹാമർ ത്രോ മത്സരങ്ങൾ നടത്തിയത് അതീവ സുരക്ഷയോടെ

സംസ്ഥാന സ്കൂൾ കായികമേളയിൽ ഇത്തവണ ഹാമർ ത്രോ മത്സരങ്ങൾ നടത്തിയത് അതീവ സുരക്ഷ മുൻകരുതലുകളോടെ. മത്സര സമയത്തു സമീപത്തുള്ള ട്രാക്കിലും ഫീൽഡിലും മറ്റു മത്സരങ്ങൾ പൂർണമായി ഒഴിവാക്കി. 

പാലായിൽ ജില്ലാ കായികമേളയ്‌ക്കിടെ ഹാമർ തലയിൽ കൊണ്ടു വിദ്യാർത്ഥി മരിച്ച സാഹചര്യത്തിലാണ് സംസ്ഥാന കായികമേളയിൽ ഹാമർ ത്രോ മത്സരങ്ങൾ സുരക്ഷയുടെ വേലിക്കെട്ടിനു അകത്താക്കിയത്. ഹാമർ ത്രോ മത്സരം നടക്കുന്ന കേജിൻറെ ഉയരവും ഉറപ്പും വർധിപ്പിച്ചു. സമീപത്തെ ട്രാക്കിൽ ആരും ഉണ്ടാകാത്ത തരത്തിൽ മത്സര ക്രമം തയാറാക്കി. ഹാമർ വന്നു വീഴുന്ന ഫീൽഡിൽ ഒഫീഷ്യൽസിന് മാത്രമായിരുന്നു പ്രവേശന അനുമതി. വളണ്ടിയേഴ്‌സിനെ പോലും ഫീൽഡിൽ കയറാൻ അനുവദിച്ചില്ല. പരിചയ സമ്പന്നർ ആയ കായിക അധ്യാപകർക്കു ആയിരുന്നു നടത്തിപ്പ് ചുമതല. സുരക്ഷയുടെ കാര്യത്തിൽ എന്തെങ്കിലും ആശങ്ക വന്നാൽ ഉടൻ മത്സരം നിർത്തി വയ്ക്കാനും ഒഫീഷ്യൽസിന് സംഘാടകർ അനുമതി നൽകി. 

കൂടുതൽ സുരക്ഷ ക്രമീകരണങ്ങളോടെ മത്സരം നടത്തുന്നത് നല്ലതാണെന്നായിരുന്നു കായിക താരങ്ങളുടെയും അഭിപ്രായം. മത്സരത്തിന് മുൻപ് ഹാമർ ത്രോ നടക്കുന്ന കേജും ഫീൽഡും സാങ്കേതിക സമിതി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയിരുന്നു.