രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹിമാചല്‍ പ്രദേശിനെ തകർത്ത് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍

 രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അവിശ്വസനീയ ജയത്തോടെ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ .  ഹിമാചല്‍ പ്രദേശ് ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം അവസാനദിനം അഞ്ചുവിക്കറ്റ് നഷ്ടത്തില്‍  കേരളം മറികടന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത് ക്വാര്‍ട്ടറില്‍ കരുത്തരായ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികള്‍ . വയനാട്ടിലാണ് മല്‍സരം. 

അംതാറിലെ അടൽ ബിഹാരി വാജ്പേയി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പോരാട്ടവീര്യത്തിന്റെ പര്യായമായി കേരളം.  90 ഓവറിൽ 297 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കേരളം ബാറ്റിങ് ലൈനപ്പിൽ വന്‍ അഴിച്ചുപണി നടത്തിയാണ് ഇറങ്ങിയത്. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ പി.രാഹുലിനൊപ്പം ഓപ്പണറുടെ റോളിലെത്തിയത് ഓൾറൗണ്ടർ വിനൂപ് മനോഹരൻ. വണ്‍ ഡൗണായി  സ്പിന്നർ സിജോമോൻ ജോസഫ്. പി.രാഹുൽ 14 റൺസുമായി പുറത്തായിട്ടും വിനൂപ് സിജോമോന്‍ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ നേടിയത് 96 പന്തില്‍ 73 റണ്‍സ്. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ സച്ചിൻ ബേബിക്കൊപ്പം വിനൂപ്  സെഞ്ചുറി കൂട്ടുകെട്ടു കൂടി തീർത്ത് കേരളത്തെ സുരക്ഷിതമാക്കി. അർഹിച്ച സെഞ്ചുറിക്കു നാലു റൺസ് അകലെ വിനൂപിനെ ദാഗർ മടക്കി .മുഹമ്മദ് അസ്ഹറുദ്ദീന് പൂജ്യത്തിന്  മടങ്ങിയെങ്കിലും സ‍ഞ്ജു–സച്ചിൻ സഖ്യം കേരളത്തെ മുന്നോട്ടു നയിച്ചു. അ‍ഞ്ചാം വിക്കറ്റിൽ 88 റൺസ് കൂട്ടുകെട്ടു ചേർത്തതിനു പിന്നാലെ വിജയത്തിനു തൊട്ടരികെ സച്ചിൻ പുറത്തായി. 134 പന്തിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 92 റൺസാണ് സച്ചിന്റെ സമ്പാദ്യം. തുടർന്നെത്തിയ വിഷ്ണു വിനോദിനെ മറുവശത്തു സാക്ഷിനിർത്തി 53 പന്തില്‍ 61 റണ്‍സ് അടിച്ചെടുത്ത് സ‍ഞ്ജു വിജയറൺ കുറിച്ചു.